KeralaLatest News

വേനൽച്ചൂട്: ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണമെന്ന നിർദേശവുമായി കേരള പോലീസ്

വേനൽ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ആകർഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മിൽക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുൻപ് സൂക്ഷിക്കണമെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുന്നതും മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുന്നതും കണ്ടെത്തിയതായാണ് പോലീസ് വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വേനൽച്ചൂട്: ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണേ!

വേനൽ അതിന്റെ പാരമ്യത്തിലേക്കാണ്. എത്ര വെള്ളം കുടിച്ചാലും ദാഹമകലുന്നില്ല. അതിനാൽ തന്നെ പാതയോരത്ത് കുമിൾ പോലെയാണ് ശീതള പാനീയ പന്തലുകൾ ഉയരുന്നത്. ആകർഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മിൽക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുൻപ് ശ്രദ്ധിക്കുക.

ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നു.. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേർക്കുക, സര്ബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടിനിൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങൾ തയ്യാറാക്കുന്നത്.

ഹെൽത്ത് കാർഡ് ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാർലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥ കണ്ടാൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കാവുന്നതാണ്.

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകൾ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button