Latest NewsArticle

അങ്ങ് വിദൂരതയിലിരുന്ന് ഒരു അവാർഡ് നക്ഷത്രം എന്നെ നോക്കി പറയുന്നുണ്ട്-ഐ ലവ് യൂ എന്ന്; അഭിനവ ബുദ്ധിജീവി പുരോഗമനവാദ നായികാ-നായകന്മാരെ ട്രോളി അഞ്ജു പാര്‍വതി പ്രഭീഷ്

മങ്ങിയ മിഴികൾ പടിക്കലേയ്ക്ക് ചായ്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്ന ഈച്ചരവാര്യരെ ഞാൻ കാണുന്നത് വടകരയിൽ കെ.മുരളീധരനു രമ പിന്തുണ പ്രഖ്യാപിച്ചപ്പോഴാണ്! മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ പുത്രദുഃഖത്തെ കൃത്യമായി തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചത് വിദൂരതയിലിരുന്നൊരു അവാർഡ് ശില്പം എന്നെ നോക്കി പുഞ്ചിരിച്ചതുക്കൊണ്ടായിരുന്നു.

അതുകൊണ്ടുതന്നെ 51 വെട്ടുകൾ നിശബ്ദമാക്കിയതുകൊണ്ട് മാത്രം പിതൃദുഃഖമനുഭവിക്കേണ്ടി വന്ന ഒരു മകനെയും വൈധവ്യത്തിന്റെ കൊടുംവേനലിൽ കത്തിയാളുന്ന ഒരുവളെയും ഞാൻ കാണുന്നില്ലായിരുന്നു!വെട്ടിയരിയപ്പെട്ട ഒരു വലതുകൈ മാത്രം കാണുന്ന എന്റെ കണ്ണുകൾക്ക് സീസണൽ തിമിരമെന്ന ഡിസോർടർ കാരണമാവാം തുണ്ടം തുണ്ടമാക്കിയ ഷൂക്കൂറിന്റെയും മനോജിന്റെയും കൃപേഷിന്റെയും ശരതിന്റേയും പിന്നെയുമനേകം ശവശരീരങ്ങൾ കാണാൻ കഴിയാത്തത് .അന്ധമായ പ്രത്യയശാസ്ത്രതിമിരം കൊണ്ടായിരിക്കും ഓച്ചിറയിലെ നവോത്ഥാനപുത്രനെതിരെ പ്രതികരിക്കാൻ കഴിയാത്തതും..

ചിലപ്പോഴൊക്കെ പ്രതികരണശേഷി നഷ്ടപ്പെടുന്ന എനിക്ക് അത് വീണ്ടെടുക്കണമെങ്കിൽ മോഡിയോവിരുദ്ധപോസ്റ്റോതെറാപ്പി ആവശ്യമാവുന്നുണ്ട്.ആ തെറാപ്പിക്ക് എന്റെ നാട്ടിൽ ചില പ്രത്യേകവിഭാഗങ്ങളിൽ നിന്നും നല്ല സ്വീകാര്യത കിട്ടുന്നതിനാൽ എനിക്ക് കഞ്ഞികുടി മുട്ടുന്നുമില്ല.ഒപ്പം ഒരു പാട് വേദികളിൽ പ്രഭാഷകയായി വിളിക്കുന്നുമുണ്ട്.അവിടെയെല്ലാം ഞാൻ മോഡിയോവിരുദ്ധപോസ്റ്റോതെറാപ്പിയുടെ അനന്തസാദ്ധ്യതകൾ ചർച്ചിക്കാറുണ്ട്!എന്റെ ഇത്തരം ഗവേഷണങ്ങൾക്ക് പേറ്റന്റ് തരാമെന്ന വാഗ്ദാനം സഫലമാക്കാനുള്ള തത്രപ്പാടിലാണ് ഞാനും സഹനവോത്ഥാന എഴുത്തുകാരികളും.

കത്വായിലെ പീഡകന്മാരുടെ രാഷ്ട്രീയം നോക്കി ശതമാനക്കണക്ക് സൂത്രവാക്യമാക്കിയ ഞങ്ങൾ ഓച്ചിറയിലേയ്ക്ക് നോക്കുന്നില്ല.അങ്ങനെ താത്വികമായി അവലോകനം ചെയ്യണമെങ്കിൽ ഓച്ചിറ ഉത്തരേന്ത്യയിലും ഭരണം യോഗിയുടെ കയ്യിലുമാകണം.സമീപഭാവിയിൽ കാത്തിരിക്കുന്ന അവാർഡും രാഷ്ട്രീയ സ്ഥാനമാനങ്ങളും വെറുമൊരു ഭൂതകാലക്കുളിരായി മാറ്റാൻ മാത്രം സില്ലിയല്ല ഞങ്ങൾ. ഞങ്ങൾ പ്രതിനിദാനം ചെയ്യുന്ന അദ്ധ്യാപകവൃത്തിയിലുൾപ്പെട്ട അദ്ധ്യാപികമാരെ പ്രതികാത്മകമായി പലവട്ടം എസ് എഫ് ഐ സംഘടന അപമാനിച്ചിട്ടും അതിനെതിരെ പ്രതികരിക്കാത്ത ഞങ്ങൾ ശബ്ദമുയർ’ത്തിയതെല്ലാം സ്വന്തം പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ വേണ്ടി മാത്രമായിരുന്നു.

വിക്ടോറിയ കോളേജിലെ പ്രിൻസിപ്പലിനു യാത്രയയപ്പിനു നല്കിയ പ്രതീകാത്മക ശവമഞ്ചത്തെ ഞങ്ങൾ ന്യായീകരിച്ചത് ആ അദ്ധ്യാപികയുടെ സ്വഭാവത്തിലെ നെഗറ്റീവ് വശങ്ങളെ ഉയർത്തിക്കാട്ടിയായിരുന്നു. പിന്നീട് നടന്ന മഹാരാജാസിലെയും നെഹ്റു കോളജിലെയും ചെയ്തികളെ ഞങ്ങൾ കണ്ടില്ലെന്നു നടിച്ചു.. രോഹിത് വെമൂലയ്ക്ക് വേണ്ടി കരഞ്ഞ ഞങ്ങൾ ജിഷ്ണു പ്രാണോയിയെ കണ്ടില്ലെന്നു നടിച്ചതും നടുറോഡിൽ വലിച്ചിഴയ്ക്കപ്പെട്ട മാതൃത്വയോർത്ത് വിലപിക്കാത്തതും ആ വിദൂരതയിലെ ശില്പത്തെ വല്ലാതെ മോഹിച്ചതുകൊണ്ടായിരുന്നു.

വനിതാമതിലിനു ചുടുകട്ട പെറുക്കുമ്പോഴും ശബരിമല തുല്യത സ്ത്രീപ്രവേശനമെന്ന വരട്ടുതത്വവാദത്തെ മനസ്സിലാവാഹിച്ചപ്പോഴും പ്രഥമദൃഷ്ടിയാ സ്ത്രീ പുരുഷ സീറ്റുകൾ തമ്മിലുള്ള അന്തരം കുറയുമെന്നു കരുതിയിരുന്നു.പൂക്കാത്ത മുല്ലയ്ക്കാണ് വെള്ളം കോരിയതെന്നു പിന്നീട് തിരിച്ചറിഞ്ഞപ്പോൾ ലേശം പരിഭവം കാട്ടിയെങ്കിലും അവർ ഇൻബോക്സിലൂടെ തന്ന സൈദ്ധാന്തികമൂല്യങ്ങളെ മാനിച്ച് വീണ്ടും ഞാനെന്ന ശങ്കരി തെങ്ങേൽ തന്നെ ഇരിക്കാമെന്നുവച്ചു.അപ്പോഴാണ് വടകരയും രമയും മുരളിയുമൊക്കെ ഒത്തുവന്നത്!അപ്പോൾ ആ സെന്റിമെന്റൽ പുത്രദു:ഖം എടുത്തലക്കാമെന്നു വച്ചത്.ഇനി പറയൂ ഞാനെന്ന അഭിനവ ബുദ്ധിജീവി പുരോഗമനവാദ നായിക ചെയ്തത് തെറ്റാണോ?

അങ്ങ് വിദൂരതയിലിരുന്ന് ഒരു അവാർഡ് നക്ഷത്രം എന്നെ നോക്കി പറയുന്നുണ്ട്-ഐ ലവ് യൂ എന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button