Latest NewsArticle

ആദ്യം സുരക്ഷയുടെ മതില്‍ക്കെട്ടുകള്‍ പണിയൂ! പിന്നീട് പോരേ വനിതാവിപ്ലവവും നവോത്ഥാനവും

അഞ്ജു പാര്‍വതി പ്രഭീഷ്

കത്വയെ മാത്രം ഫോക്കസ് ചെയ്ത് നമ്മള്‍ കരഞ്ഞപ്പോള്‍, ഇവിടെ ചതച്ചരയ്ക്കപ്പെടുകയായിരുന്നു കുരുന്നുകളെന്നുളള വലിയ സത്യത്തെ നമ്മള്‍ മറന്നു രാഷ്ട്രീയ-മതഭേദങ്ങളുടെ കയത്തില്‍ അവയെ സൗകര്യപൂര്‍വ്വം ഒളിപ്പിച്ചു.. പാലക്കാട്ട് തൂങ്ങിയാടിയ രണ്ടു ബാല്യങ്ങളെയും കുളത്തൂപ്പുഴയിലെ ഏഴുവയസ്സുകാരിയെയുമൊക്കെ മറന്നിട്ട്, കേരളം സ്വര്‍ഗ്ഗമാണെന്നു അഹങ്കരിച്ചു. അപ്പോഴൊക്കെയും വാര്‍ത്തകളുടെ കാണാപ്പാടകലങ്ങളില്‍ കുഞ്ഞു പൂവുകള്‍ ചതച്ചരയ്ക്കപ്പെടുകയായിരുന്നുവെന്നു എടപ്പാളും ആ തിയേറ്റര്‍ ദൃശ്യങ്ങളും നമുക്ക് കാട്ടിത്തന്നു. എടപ്പാളിനൊപ്പം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പയ്യന്നൂരിലെ തെരുവില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ഏഴു വയസ്സുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവും.മലപ്പുറം ജില്ലയില്‍ ബന്ധുവിന്റെ പീഡനത്തിനിരയായി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ പന്ത്രണ്ടുകാരിയെ പരീക്ഷയെഴുതാന്‍ പോയപ്പോള്‍ ബന്ധുക്കള്‍ കടത്തിക്കൊണ്ടുപോയി മാനസികാരോഗ്യകേന്ദ്രത്തിലാക്കിയ വാര്‍ത്ത പുറത്തു വന്നതും നമ്മള്‍ കണ്ടിരുന്നു! അപ്പോഴും നമ്മള്‍ ഉത്തരേന്ത്യയെ നോക്കി ഉറക്കെയുറക്കെ പറഞ്ഞു ഇത് പ്രബുദ്ധകേരളമാണെന്ന്!

ഇപ്പോള്‍ ഓച്ചിറയില്‍ നിന്നും നവോത്ഥാനപുത്രനായ റോഷനും കൂട്ടാളികളും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ ബാലികയെ ഇതുവരെ കണ്ടെത്താന്‍ അനുദിനം വാര്‍ത്തകളില്‍ മാത്രം വികസിതമായ കേരളത്തിലെ ഇരട്ടചങ്കുള്ള മുഖ്യന്‍ കയ്യാളുന്ന ആഭ്യന്തരവകുപ്പിലെ പോലീസിനു കഴിഞ്ഞിട്ടില്ല. അഞ്ചാം ക്ലാസുകാരിയോടു തോന്നിയ കാമവികാരത്തെ യാതൊരുവിധ സങ്കോചവും ഇല്ലാതെ, തുറന്നുപറഞ്ഞ ഒരു നെറികെട്ട ജന്മത്തിന്റെ മാനസികവ്യാപാരം വ്യക്തമാക്കുന്ന കമന്റ് പണ്ടൊരിക്കല്‍ നമ്മള്‍ കണ്ടിരുന്നു .അന്ന് അവനു പിന്തുണ നല്കിയ, പീഡോഫീലിയയുടെ ആനുകൂല്യം നല്കിയ പലരെയും കണ്ടിരുന്നു.. അവരൊക്കെ തന്നെയാണ് ഇത്തരം വേട്ടക്കാര്‍ സമൂഹത്തില്‍ തഴച്ചുവളരുവാനുളള വെളളവും വളവും വേണ്ടുവോളം നല്കുന്നവര്‍..അവരാണ് പുരോഗമന നവോത്ഥാനത്തിന്റെ കുഴലൂത്ത് നടത്തി പീഢനങ്ങള്‍ക്കും ബാലപീഢനങ്ങള്‍ക്കും ഒത്താശ ചെയ്യുന്നവര്‍.മിക്ക സംഭവങ്ങളിലും പ്രതിക്കൂട്ടില്‍ ആദ്യം നില്ക്കുന്നതും നമ്മുടെ നിയമപാലകരാണ്. അവരുടെ അനാസ്ഥ വിരല്‍ചൂണ്ടുന്നത് നീതിനിഷേധത്തിന്റെ കയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്.!ഒപ്പം കഴിവ് കെട്ട ആഭ്യന്തരവകുപ്പെന്ന നഗ്‌നസത്യത്തിലേക്കും!

പെരുമ്പാവൂരും എടപ്പാളും പയ്യന്നൂരും ഓച്ചിറയുമൊക്കെ ഈ കൊച്ചു കേരളത്തില്‍ തന്നെയാണ്! റോഷന്‍ നവാസിനെയും മൊയ്തീന്‍ കുട്ടിയെയും സംരക്ഷിച്ചവര്‍ മലയാളികളും രാഷ്ട്രീയ പ്രബുദ്ധത കൂടിയ മതേതരന്മാരുമാണ്.. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയ പുരോഗമനവാദികളുടെ ചിത്രരചന യാഥാര്‍ത്ഥൃമാക്കിയ ഒരുപാട് മൊയ്തീന്‍ കുട്ടിമാര്‍ നമുക്ക് ചുറ്റുമുണ്ടെന്നും അവര്‍ക്ക് പരിരക്ഷ നല്കുന്ന നിയമവ്യവസ്ഥിതി ജനാധിപത്യത്തെ നോക്കി പല്ലിളിക്കുന്നുണ്ടെന്നും പറയാതെ പറയുന്നുണ്ട് ഇന്നിന്റെ കേരളം.

അതേ, തീര്‍ച്ചയായും മുഖ്യമന്ത്രി, താങ്കളുടെ മുമ്പത്തെ പോസ്റ്റിലെ അവസാനവരികള്‍ ഇന്നിന്റെ യഥാര്‍ത്ഥ അവസ്ഥയാണ്. ഇന്നത്തെ പെണ്‍കുരുന്നുകളാണ് നാളത്തെ വനിതകള്‍! ആദ്യം അവര്‍ക്കായി സുരക്ഷയുടെ മതില്‍ക്കെട്ടുകള്‍ പണിയൂ! പിന്നീട് പോരേ വനിതാവിപ്ലവവും നവോത്ഥാനവും? കുരുന്നു മുഖങ്ങളിലെ പുഞ്ചിരിയും നിഷ്‌കളങ്കതയും കുസൃതിയും കുറുമ്പും മനസ്സ് തൊട്ടറിഞ്ഞ,ഹൃദയത്തിലേറ്റിയ ഓരോരുത്തര്‍ക്കും ഇത്തരക്കാരെ കാണുമ്പോള്‍, കല്ലെറിഞ്ഞു കൊല്ലാന്‍ തോന്നും.. അതുപോലെ തന്നെ ഇവറ്റകളെ ന്യായീകരിക്കുന്നവരെയും.

ഇവരെയൊക്കെ നിയമത്തിനു വിട്ടുകൊടുത്തിട്ടു കാര്യമില്ല. കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളര്‍ത്തുന്ന പൊന്നോമനകളെ റാഞ്ചിയെടുത്ത് ഇവറ്റകള്‍ കൊത്തിപ്പറിക്കുമ്പോള്‍ പിടയുന്നതും ഉരുകുന്നതും ഓരോ അമ്മയുടെയും നെഞ്ചകമാണ്.. കരളുരുകുന്ന വേദനയില്‍ പിളരുന്നത് അച്ഛന്റെ മനസ്സാണ്. നിയമങ്ങള്‍ പൊളിച്ചെഴുതപ്പെടണം. ഇല്ലെങ്കില്‍ കൃതികയും ശരണ്യയും ആസിഫയും ഗീതയുമൊക്കെ തുടര്‍ക്കഥകളാകും. നിലവിലുളള നിയമത്തെയും നീതിന്യായ വ്യവസ്ഥിതിയെയും ഭയമായിരുന്നുവെങ്കില്‍, ഭയപ്പെട്ടിരുന്നുവെങ്കില്‍ നാടോടിബാലികയെ തട്ടിക്കൊണ്ടുപോകാന്‍ റോഷന്‍ ധൈര്യപ്പെടില്ലായിരുന്നു! നിയമം കണ്ണടയ്ക്കപ്പെടുന്നുവെങ്കില്‍, നീതിദേവത ബാലപീഡകര്‍ക്ക് വധശിക്ഷ നല്കാന്‍ മടിക്കുന്നുവെങ്കില്‍ ജനകീയവിചാരണ ചെയ്യപ്പെടുക തന്നെ വേണം. കാരണം ഇവറ്റകളൊക്കെ സാമൂഹ്യവിപത്തുകളാണ്.. തെരുവുകളിലെ പേപിടിച്ച നായകളേക്കാള്‍ നികൃഷ്ടമായ ജന്മങ്ങളാണ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button