Latest NewsArticle

ലോകജലദിനമോര്‍മ്മിപ്പിക്കുന്നു വിലയിടാനാകില്ല വെള്ളത്തിനെന്ന്

രതി നാരായണന്‍

ജലത്തിനായി ഒരു ദിവസം, ലോകജലദിനം. ഗ്രാമങ്ങളില്‍ നിന്ന് രണ്ടിലൊരാള്‍ നഗരത്തിലേക്ക് കുടിയേറുന്ന കാലമാണിത്. നഗരവത്ക്കരണത്തിന്റെ 93 ശതമാനവും നടക്കുന്നത് ഇന്ത്യയെ പോലുള്ള വികസ്വരരാജ്യങ്ങളിലും. 2050 ഓടെ 2.5 ബില്യന്‍ ജനങ്ങളായിരിക്കും നഗരങ്ങളിലേക്ക് കുടിയേറുന്നത്. ഐക്യരാഷ്ട്രസഭ നടത്തിയ പഠനപ്രകാരം ഇന്ത്യ, ചൈന നൈജീരിയ എന്നീ രാജ്യങ്ങളിലെ നഗരങ്ങളിലേക്കായിരിക്കും ഈ ഇരച്ചുകയറ്റം. ഇവര്‍ക്കെല്ലാം ജല ലഭ്യത ഉറപ്പാക്കുക എന്നതായിരിക്കും ഭാവിയില്‍ ഈ രാജ്യങ്ങള്‍ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന്.

കുടിക്കാന്‍ മാത്രമല്ല കാറുണ്ടാക്കാനും വെള്ളം വേണം

ഒരു രാജ്യത്തിന്റെ അടിസ്ഥാനസൗകര്യത്തില്‍ ഒഴിച്ചുമാറ്റാനാകത്തതുപോലെ വ്യവസായത്തിനും ജലം അവശ്യഘടകമാണ്. ഒരു സ്വിമ്മിംഗ് പൂളില്‍ നിറയ്ക്കാന്‍ ആവശ്യമായ ജലത്തെക്കാള്‍ കൂടുതല്‍ ജലം ഒരു കാറുണ്ടാക്കാന്‍ വേണ്ടി വരുമെന്ന് കേട്ടാല്‍ ഞെട്ടരുത്. കാറിന് മാത്രമല്ല എല്ലാ വ്യാവസായിക ഉത്പന്നങ്ങള്‍ക്കും ജലം വേണം. ഒരു ഷീറ്റ് പേപ്പര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായത് പത്ത് ലിറ്റര്‍ വെള്ളം. അഞ്ഞൂറ് ഗ്രാം പ്ലാസ്റ്റിക് നിര്‍മ്മിക്കണമെങ്കില്‍ ചെലവഴിക്കേണ്ടത് 91 ലിറ്റര്‍ വെള്ളം. രാജ്യത്തിന്റെ വികസനത്തിന്റെ ആണിക്കല്ലാണ് വ്യാവസായിക വളര്‍ച്ച. സാമ്പത്തികവളര്‍ച്ചയും തൊഴിലവസരങ്ങളും ലിംഗസമത്വവും ഇത് ഉറപ്പാക്കുന്നു. ഇതിനൊക്കെ അടിസ്ഥാനം വെള്ളമാണെന്ന കാര്യം പക്ഷേ ആരോര്‍മ്മിക്കുന്നു. 2000 ത്തില്‍ നിന്ന് 2050ലെത്തുമ്പോള്‍ ഉത്പാദനമേഖലയിലെ ജലത്തിന്റെ ആവശ്യം 400 ശതമാനം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ചെറുകിടവ്യവസായികള്‍ക്കും ഇത് ബാധകമാണ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലത്തിന്റെ ഉപഭോഗം കുറയ്ക്കാനാകും. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തേക്കാള്‍ ശുദ്ധമായ ജലം മാലിന്യജലസംസ്‌ക്കരണത്തിലൂടെ വീണ്ടെടുക്കുന്നവരുമുണ്ട്.

ജലവും ഊര്‍ജ്ജവും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. എണ്‍പത് ശതമാനത്തിലധികം ഊര്‍ജ്ജോത്പാദനവും താപവൈദ്യുതി നിലയത്തില്‍ നിന്നാണ്. ആഗോളതലത്തില്‍ ഊര്‍ജ്ജോത്പാദനത്തിന്റെ 16 ശതമാനവും താപപൈദ്യുതനിലയങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍. ആയിരക്കണക്കിന് അണക്കെട്ടുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. സൂര്യനും കാറ്റും മഴയും തിരമാലകളും ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങളായില്ലെങ്കില്‍ വെള്ളമില്ലാത്ത അണക്കെട്ടും വെളിച്ചമില്ലാത്ത രാജ്യങ്ങളും അവശേഷിക്കും.

ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ ദിവസത്തിന്റെ കാല്‍ഭാഗം ചെലവഴിക്കുന്നത് കുടുംബത്തിന് ആവശ്യമായ വെള്ളം സംഭരിക്കാനായാണെത്രെ….അതായത് മൊത്തം സ്ത്രീശക്തിയുടെ 200 മില്യന്‍ മണിക്കൂര്‍ ജലസംഭരണത്തിനായി ചെലവഴിക്കപ്പെടുന്നു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് കുടംുബത്തിന്റെ ആവശ്യത്തിനുള്ള വെള്ളം കണ്ടെത്തുക എന്ന ഉത്തരവാദിത്തം മതരാഷ്ട്രീയത്തിന് അതീതമായി എല്ലാ രാജ്യങ്ങളിലും സ്ത്രീകളില്‍ നിക്ഷിപ്തമാകുന്നു എന്നതാണ് രസകരമായ വസ്തുത.

ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ 70 ശതമാനം കൃഷിക്ക്

ജലം എങ്ങനെ ആഹാരമാകുന്നു എന്നതിന്റെ പ്രത്യക്ഷരൂപമാണ് കാര്‍ഷികമേഖല. ജലത്തിന്റെ ഏറ്റവും വലിയ ഉപയോഗം നടക്കുന്നതും ഇവിടെ തന്നെ. ഭൂമിയില്‍ ആകെ ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ 70 ശതമാനവും കൃഷി ആവശ്യത്തിനായി ഉപയോഗിക്കേണ്ടിവരും. വികസിത രാജ്യങ്ങളില്‍ ഈ ഉപയോഗം വീണ്ടും കൂടും. സസ്യാഹാരികളില്‍ നിന്ന് മാംസാഹാരികളിലേക്ക് കടക്കുമ്പോള്‍ ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് കുതിച്ചുയരും.ഒരു കിലോ അരി വേവിക്കാന്‍ 3,500 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ ഒരു കിലോ മാംസക്കഷണത്തിനായി 15,000 ലിറ്റര്‍ ജലം ചെലവഴിക്കപ്പെടും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മനുഷ്യന്റെ ഭക്ഷ്യശീലം ജല ഉപഭോഗത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കഷണം ബ്രഡ് ഉണ്ടാക്കാന്‍ പത്ത് ഗാലന്‍ വെള്ളം. ബ്രഡിന്റെ കൂടെ ചീസുണ്ടെങ്കില്‍ അതിനായി ഉപയോഗിക്കേണ്ടി വരുന്ന വെള്ളം 13 ഗാലന്‍. പല്ലൊന്ന് തേക്കാന്‍ ചിലവഴിക്കുന്നത് 2 ഗാലന്‍ വെള്ളം. . ഓരോ അമേരിക്കക്കാരനും പ്രിതിദിനം പാചകത്തിനായി ഉപയോഗിക്കുന്നത് 7,500 ലിറ്റര്‍ ജലമാണ്. ആധുനിക സാങ്കതികവിദ്യയില്‍ കൈ തൊടാതെ ഭക്ഷണമുണ്ടാക്കുന്ന സായിപ്പിന് അത്രജലം വേണമെങ്കില്‍ ഇവിടെ ഒരു പാത്രം പത്ത് തവണകഴുകി വൃത്തി ഉറപ്പാക്കുന്ന നാം ചെലവഴിക്കുന്നതെത്രയാകും…

ആഹാരമില്ലാതെ ആഴ്ച്ചകളോളം മനുഷ്യന് ജീവിക്കാനാകും. എന്നാല്‍ വെള്ളം കുടിക്കാതെയുള്ള അതിജീവനം ദിവസങ്ങള്‍ക്കുള്ളില്‍ അസ്തമിക്കും. കുടിക്കാന്‍ മാത്രമല്ല രോഗാണുക്കളെ പ്രതിരോധിക്കാനും വെള്ളം വേണം. ആഹാരത്തിന് മുന്‍പ് കൈ കഴുകാതെ, മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ക്ക് ശേഷം ശരീരം വൃത്തിയാക്കാതെ ജീവിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. എന്തിന് ഒരിക്കല്‍പോലും കുളിക്കാനാകാതെ എത്രനാള്‍ ഒരാള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. അതൊക്കെ മാറ്റിവച്ച് ജീവിക്കാമെന്ന് കരുതിയാലും ജലമില്ലാതെ ജീവന്‍ നിലനില്‍ക്കുകയുമില്ല. ശരീരത്തിന്റെ 65 ശതമാനത്തോളം ജലാംശമുണ്ടാകണം. ജലത്തെ മാറ്റിനിര്‍ത്തി ആരോഗ്യപരമായ ഒരു മുന്‍കരുതലുകളും സാധ്യമല്ല.

ഗള്‍ഫ് പറയുന്നു എണ്ണയേക്കാള്‍ വിലയുണ്ട് വെള്ളത്തിനെന്ന്

ലോകജനസംഖ്യ കുതിച്ചുകയറുമ്പോള്‍ അതനുസരിച്ച് ശുദ്ധജല വിതരണവും പ്രതിസന്ധിയിലാകുകയാണ്. അഗാധമായ ദുരന്തത്തിലേക്കായിരിക്കും ഇത് നമ്മെ നയിക്കുക. ലോകത്ത് ഏഴിലൊരാള്‍ ശുദ്ധജലമില്ലാതെ ദുരിതത്തിലാണ് വീടിനകവും കാര്‍പോര്‍ച്ചും തുരന്ന് തുള്ളിവെള്ളം കിട്ടുമോ എന്നന്വേഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇറാനാണ് തുള്ളിവെള്ളത്തിനായി നെട്ടോട്ടമോടുന്ന രാജ്യം. ശുദ്ധജലം എന്നത് സ്വപ്നമാകുമ്പോള്‍ മലിനജലസംസ്‌കരണത്തിലൂടെ ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുള്ള ശ്രമമാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നടക്കുന്നത്. എണ്ണയേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് വെള്ളത്തിനാണെന്ന് യുഎഇ ഭരണാധികാരി ഒരിക്കല്‍ പറയുകയുണ്ടായി. ്തെക്കന്‍ ഏഷ്യയും കടുത്ത വരള്‍ച്ചയിലാണ്. പാക്കിസ്ഥാനും വടക്കേഇന്ത്യയും ബംഗ്ലാദേശും ഒരുപോലെ ജലദൗര്‍ലഭ്യംകൊണ്ട് ദുരിതത്തിലായിക്കഴിഞ്ഞു. പ്രതിദിനം ഉറവ പറ്റുന്ന ജലസ്രോതസ്സുകളെ ആശ്രയിച്ച് ജീവിതം കൊരുക്കാന്‍ കാത്തിരിക്കുന്നത് ലക്ഷകണക്കിന് കര്‍ഷകര്‍.

കേരളത്തില്‍ പേപ്പാറയും പെരിയാര്‍വാലിയും പീച്ചിയും മലമ്പുഴയുമൊക്കെ കേന്ദ്രീകരിച്ചുള്ള ജലസേചനപദ്ധതികള്‍ക്ക് എത്ര നാള്‍ ആയുസ്സുണ്ടാകുമെന്നറിയില്ല.ജലനിരപ്പ് കുറയുന്നതിനാല്‍ പുഴകളുടെ അടിത്തട്ടില്‍ നിന്ന് അവസാനതുള്ളിയും പമ്പ് ചെയ്തെടുത്ത് ഉപയോഗിക്കുകയാണ് കേരളം. ഇതിനും പുറമേ വീടുവീടാന്തരം കുഴല്‍ക്കിണറുകള്‍ വേറെ. ഊറ്റിയെടുക്കാന്‍ വെള്ളമുണ്ടോ എന്നൊന്നും ആരും അന്വേഷിക്കാറില്ല.ഇതൊക്കെ ഒറു കോണില്‍ നടക്കുമ്പോള്‍ മഴക്കാലത്ത്് പെയ്തിറങ്ങുന്ന ജലം കടലിലേക്ക് കുതിക്കുന്നു. പുഴകളും തടാകങ്ങളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളുമില്ലാത്ത നാട്ടില്‍ ജലം എങ്ങനെ തങ്ങിനില്‍ക്കും.. ആശങ്കപ്പെടണം കേരളം മാത്രമല്ല മുഴുവന് ലോകവും വറ്റിവരളുന്ന ജലസ്രോതസുകളോര്‍ത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button