Latest NewsIndia

‘മതി മകനേ, വീട്ടിലേയ്ക്ക് മടങ്ങിവരൂ’; തേജ് പ്രതാപിനെ തിരികെ വിളിച്ച് റാബ്രി ദേവി

പട്‌ന: അഞ്ച് മാസം മുമ്പ് കുടുംബവുമായി പിരിഞ്ഞ് കഴിയുന്ന മകനെ തിരികെ വിളിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി. ”മതി മകനേ..ഇനി വീട്ടിലേക്ക് തിരിച്ചു വരൂ” റാബ്രി ദേവി മകനോട് അഭ്യര്‍ഥിച്ചു. വിവാഹ മോചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.ജെ.ഡി നേതാവ് കൂടിയായ തേജ് പ്രതാപ് യാദവ് വീട് വിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴും മാതാപിതാക്കളെ പുറത്തുവെച്ച് കാണാറുണ്ടെങ്കിലും പട്‌നയിലെ വീട്ടിലേക്ക് തിരികെ വരാന്‍ തേജ് പ്രതാപ് തയാറായിട്ടില്ല. ദിവസവും മകനുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് റാബ്രി ദേവി പറഞ്ഞു. ഇളയ മകനും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസമാണ് തേജ് പ്രതാപ് വീടു വിട്ടുപോകുന്നതിന് കാരണമെന്ന വാര്‍ത്തകള്‍ റാബ്രി ദേവി തള്ളിക്കളഞ്ഞു. മക്കള്‍ തമ്മില്‍ ശത്രുതയിലാണെന്ന വാര്‍ത്തകള്‍ തല്‍പര കക്ഷികളുടെ സൃഷ്ടിയാണെന്ന് റാബ്രി ദേവി വ്യക്തമാക്കി.

ആര്‍.ജെ.ഡി നേതാവ്? ചന്ദ്രിക റായിയുടെ മകളെയാണ് തേജ് പ്രതാപ് യാദവ് വിവാഹം കഴിച്ചത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒട്ടും പൊരുത്തമില്ലെന്ന് പറഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തേജ് പ്രതാപ് തന്റെ വിവാഹ മോചനം പ്രഖ്യാപിച്ചു. ഇരു കുടുംബങ്ങളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിവാഹ മോചനം തന്നെ വേണമെന്നാണ് തേജ് പ്രതാപ് നിലപാടെടുത്തത്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ തനിക്കൊപ്പം നിന്നില്ലെന്നും ആരോപിച്ചാണ് അദ്ദേഹം വീടു വിട്ടിറങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബീഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് മകനോടുള്ള റാബ്രി ദേവിയുടെ അപേക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button