KeralaLatest NewsElection Special

ഇടതിനും വലതിനും ഉറക്കം കെടുത്തുന്ന വെല്ലുവിളി; പക്ഷേ കൂളാണ് കുമ്മനം

രതി നാരായണന്‍

രണ്ടായിരത്തി പത്തൊമ്പത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സര്‍വേഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇടത് വലത് മുന്നണികള്‍ അങ്കലാപ്പിലാണ്. തിരുവന്തപുരത്ത് താമരവിരിയുമെന്നാണ് മിക്ക സര്‍വേഫലങ്ങളും വ്യക്തമാക്കുന്നത്. അങ്ങനെയങ്കില്‍ മിസോറോം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചെത്തിയ പ്രിയരാജേട്ടന്‍ പാര്‍ലമെന്റിലെത്തുന്ന ശുഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തിന് പുറകേ പിത്തനംതിട്ടയും ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ്. എന്നാല്‍ തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയം ഉറപ്പിച്ച മട്ടിലാണ് അണികളുടെ പ്രവര്‍ത്തനം. സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതവുമാണ് കുമ്മനം എന്ന രാഷ്ട്രീയപ്രവര്‍ത്തകന് മാറ്റേകുന്നത്. എതിരാളികളെപ്പോലും നിഷ്പ്രഭനാക്കുന്ന ആ വ്യക്തിപ്രഭാവത്തിനൊപ്പം വിശ്വാസസംരക്ഷണം എന്ന മുദ്രാവാക്യം കൂടി ബിജെപി എഴുതിച്ചേര്‍ക്കുമ്പോള്‍ എതിരാളികളുടെ ആത്മവിശ്വാസത്തിനാണ് മങ്ങലേല്‍ക്കുന്നത്.

BJP NEYYATTINKARA KUMMANAM

കാഴ്ച്ചയില്‍ നിസാരനെന്ന് തോന്നിക്കുന്ന കുമ്മനത്തിന് യോഗ്യതകള്‍ ഒരുപാടുണ്ട്. രാഷ്ട്രീയ ജീവിതം തെരഞ്ഞെടുക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകന്റെയും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെയും വേഷമായിരുന്നു അദ്ദേഹത്തിന്. 1974ല്‍ കോട്ടയം ദീപികയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി തുടങ്ങിയ പത്രങ്ങളില്‍ സബ് എഡിറ്ററായി. മാധ്യമപ്രവര്‍ത്തനത്തിന് താത്കാലിക വിരാമം നല്‍കി 1976ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായി കുമ്മനം. രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റ ആദര്‍ശങ്ങള്‍ മാടി വിളിച്ചപ്പോള്‍ കേന്ദ്രസര്‍വീസ് അവസാനിപ്പിച്ച് 1987 ല്‍ സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനായി. വിവിധ സംഘപരിവാറുകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിലയ്ക്കല്‍ പ്രക്ഷോഭത്തിലും ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലും സുപ്രധാന പങ്കുവഹിച്ചു.

ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്റെയും സെക്രട്ടറിയായി. 2011ല്‍ ജന്‍മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനായ കുമ്മനം രാജശേഖരന്‍ 2015ല്‍ ബി ജെ പിയുടെ സംസ്ഥന അധ്യക്ഷനായി. നേതൃസ്ഥാനത്ത് ശക്തനായ ഒരാളെന്ന അണികളുടെ ആവശ്യത്തിന് പരിഹാരമായാണ് കുമ്മനത്തെ അമിത് ഷാ അധ്യക്ഷസ്ഥാനത്തെത്തിച്ചത്. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും അഭ്യുദയകാംക്ഷികളും സ്വപ്നം കണ്ടിരുന്ന ഗവര്‍ണര്‍ സ്ഥാനവും ഒട്ടും ആഗ്രഹിക്കാതെ കുമ്മനത്തെ തേടിയെത്തുകയായിരുന്നു. മിസോറാമിന്റെ ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റെടുക്കുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയായിരുന്നു. മിസോറാം ഗവര്‍ണറായിരിക്കെയാണ് തിരുവനന്തപുരത്ത് ജനസമ്മതനായ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകേണ്ടതിന്റെ ആവശ്യകത പാര്‍ട്ടടിക്ക് ബോധ്യപ്പെട്ടത്. അതിന് മുമ്പു ശബരിമല പ്രക്ഷോഭസമയത്ത് തന്നെ കുമ്മനത്തെ കേരളത്തിലെ വിശ്വാസികളും ബിജെപി പ്രവര്‍ത്തകരും തിരികെ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമായി തിരുവനന്തപുരത്തെ മാറ്റിക്കഴിഞ്ഞു. ഇടതിനും വലതിനും വെല്ലുവിളിയാകുന്ന സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് കുമ്മനമെന്ന വടവൃക്ഷം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി എംപിമാര്‍ നിറഞ്ഞിരിക്കുന്ന പാര്‍ലമെന്റിലേക്ക് ഒരു എംപിയെപ്പോലും കേരളം ഇതുവരെ അയച്ചിട്ടില്ല. ആ പതിവിന് ഇത്തവണ മാറ്റം വരുമെന്ന ഉറച്ച വിശ്വാസമുണ്ട് ബിജെപി കേന്ദ്രനേതൃത്വത്തിനും. കുമ്മനത്തിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള അവസാനവട്ട പ്രവര്‍ത്തനങ്ങളാണ് തിരുവവന്തപുരത്ത് നടക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കടുംപിടിത്തത്ില്‍ വഷളായ ശബരിമല പ്രശ്നം തന്നെയാണ് ബിജെപിക്ക് ഏറ്റവും അനുകൂലമായ ഘടകം. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനം മുഴുവന്‍ എന്‍ഡിഎ വോട്ട് വിഹിതം ഉയരുകതന്നെ ചെയ്യും.

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവന്തപുരം, നേമം, പാറസാല. കോവളം, നെയ്യാറ്റിന്‍കര നിയമസഭാമണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തിരുവനന്ത പുരം മണ്ഡലം. 15470 വോട്ടുകളുടെ ഭൂരിുപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ഇവിടെ നിന്ന വിജയിച്ചത്. ഒ രാജഗോപാലാണ് അന്ന് രണ്ടാംസ്ഥാനത്തെത്തിയത്. തരൂര്‍ 297806 വോട്ടുകള്‍ നേടിയപ്പോള്‍ രാജഗോപാല്‍ 282336 വോട്ടുകള്‍ നേടിയത് ബിജെപിക്ക് വലിയ നേട്ടമായിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ബെനറ്റ് എബ്രഹാം 248941 വോട്ടുകള്‍ മാത്രമാണ് അന്ന് നേടിയത്. ഇത്തവണ യുഡിഎഫിനായി മൂന്നാംതവണ ജനവിധി തേടിയെത്തുന്ന ശശി തരൂരും സിപിഐ യിലെ സി ദിവാകരനുമാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍. പരാജയം മണച്ചുതുടങ്ങിയെന്ന രീതിയിലാണ് തരൂരിന്റെ ചില പ്രസ്താവനകള്‍. മണ്ഡലത്തില്‍ പ്രചാരണം കാര്യക്ഷമമല്ലെന്നും തോറ്റാല്‍ ഉത്തരവാദിത്തം പാര്‍ട്ടിക്ക് തന്നെയാണെന്നുമുള്ള മുന്നറിയിപ്പുകളാണ് അദ്ദേഹം നല്‍കുന്നത്.

അതേസമയം തുടര്‍ച്ചായി സിപിഐ സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നു എന്ന ഇടതുമുന്നണിയുടെ വിമര്‍ശനത്തിനിടെ സി ദിവാകരന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ നാണക്കേട് തീര്‍ക്കുക എന്ന വാശി കൂടിയുണ്ട് തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിക്ക്. എന്തായാലും ഇതിനൊക്കെ ഇടയക്ക് കുമ്മനം കൂളാണ്. തെരഞ്ഞെടുപ്പ് ചൂടിനിടയിലും സൗമ്യത കൈവിടാതെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഫലപ്രദമാക്കാനുള്ള നിയോഗം ഏറ്റെടുത്തിരിക്കുകയാണ് ആ കര്‍മയോഗി.

shortlink

Related Articles

Post Your Comments

Related Articles


Back to top button