Devotional

മഹാദേവ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവവും പ്രത്യേകതകളും

വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂര്‍ ശിവക്ഷേത്രങ്ങള്‍’. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്. ‘ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രവും അക്കരെ കൊട്ടിയൂര്‍ ക്ഷേത്രവുമുണ്ട്.

അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാല്‍, നെയ്യ്, ഇളനീര്‍ (കരിക്ക്) എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാര്‍വ്വതിയെ ആരാധിക്കുന്നത്. [2]തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്. ഭക്തര്‍ക്ക് പ്രസാദവും ഭക്ഷണവും നല്‍കുന്നത് മരവാഴയുടെ ഇലയിലാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.

അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പാട് തീര്‍ത്ഥാടകര്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ എത്തുന്നുണ്ട്. വയനാടന്‍ ചുരങ്ങളില്‍നിന്ന് ഒഴുകി വരുന്ന ബാവലി പുഴയുടെ വടക്കേ ത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവില്‍ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. കൊട്ടിയൂര്‍ ഉല്‍സവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരില്‍ മാത്രം ലഭിക്കുന്ന ഓടപ്പൂക്കള്‍. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓര്‍മിപ്പിക്കുന്നത്.

പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷന്‍ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തില്‍ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതില്‍ ദുഖിതയായ സതിദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവന്‍ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യര്‍ത്ഥന പ്രകാരം ദക്ഷനെ പുനര്‍ജീവിപ്പിച്ചു യാഗം പൂര്‍ത്തിയാക്കി ശിവന്‍ തപസനുഷ്ടിയ്ക്കാന്‍ കൈലാസത്തിലേക്ക് പോയി.

പിന്നീട് കൊടും വനമായി തീര്‍ന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ ഉരയ്ക്കുകയും, കല്ലില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ചിട്ടകള്‍ ഉണ്ടാക്കിയത് ശങ്കരാചാര്യര്‍ ആണെന്ന് കരുതുന്നു

shortlink

Post Your Comments


Back to top button