Latest NewsArticle

തെറ്റിദ്ധരിപ്പിക്കുന്ന ബൗദ്ധികവാദങ്ങളുമായി സൈബര്‍ പോരാളികള്‍ അരങ്ങു വാഴുമ്പോള്‍ മുറിവേല്‍ക്കപ്പെടുന്ന വിശ്വാസികള്‍

അഞ്ജു പാര്‍വതി പ്രഭീഷ്

മുകുന്ദൻ മുതൽ ഓക്കേ വാസു വരെ പോയിട്ടും വിള്ളൽ വീഴാത്ത സംഘപരിവാറിൽ യോഹന്നാൻ വിഭാഗം-പേഗൻ വിഭാഗം പോരുകൾ വിള്ളൽ വീഴ്ത്തുമോ?ഇതരരാഷ്ട്രീയവിഭാഗത്തിൽപ്പെട്ട ഓരോ വ്യക്തിയും ആഴത്തിൽ വിശകലനം ചെയ്യുന്ന അല്ലെങ്കിൽ വെർച്വൽ ലോകത്തിലെ മുക്കിലും മൂലയിലും ചർച്ചചെയ്യുന്ന ചോദ്യമാണിത്.എവിടെ നിന്നാണ് ഈ തർക്കത്തിനു തുടക്കമുണ്ടായതെന്ന ചോദ്യത്തിനു ഒരൊറ്റ ഉത്തരമേയുള്ളൂ.അത് സോഷ്യൽമീഡിയയെന്ന ഇന്നിന്റെ ചായപീടീകയാണ്.പഴയ ചായക്കടകളുടെ ആധുനികരൂപമാണ് സോഷ്യൽ മീഡിയ.എല്ലാ വാർത്തകളുമെത്തുന്ന, എല്ലാ രാഷ്ട്രീയങ്ങളും ചർച്ച ചെയ്യപ്പെടുന്ന,തലനാരിഴകീറി പരിശോധിക്കുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്ന ഹൈ വോൾട്ടേജ് പവറുള്ള സൈബറിടത്തിൽ തുടങ്ങിയ ബൗദ്ധികമായി ഉയർന്ന തലത്തിലുള്ള ഇരുവിഭാഗങ്ങളുടെ സംവാദത്തിൽ തുടങ്ങിയ തർക്കം ചെന്നെത്തിനില്ക്കുന്നത് ഏറ്റവും സെൻസിറ്റീവായ ഒരു വിഷയത്തിലാണ്.

ഇരുവിഭാഗങ്ങളിലെ പ്രമുഖർക്കും സമൂഹമദ്ധ്യത്തിൽ ഇന്നുള്ള പോപ്പുലാരിറ്റിക്കുള്ള ബേസ് കിട്ടിയത് ശബരിമലയെന്ന വിഷയത്തിലൂടെയും സംഘപരിവാർ എന്ന സംഘടനയുടെ പിൻബലത്തിൽ നിന്നുമാണ് എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം.ചില വിഷയങ്ങൾ

തങ്ങൾക്ക് അനഭിമതർ ആയിട്ടുള്ളവർ ചർച്ച ചെയ്യുമ്പോൾ,അവരുടെ ചർച്ചകളിൽ തങ്ങൾക്കിഷ്ടമില്ലാത്ത വസ്തുതകളോ വാദമുഖങ്ങളോ നിരത്തപ്പെടുമ്പോൾ അത് അവരുടെ അഭിപ്രായമായി മാത്രം കാണേണ്ടിയിരുന്ന ചിലതിനെ പർവ്വതീകരിച്ച് വിവാദമാക്കി മാറ്റി,ഒരു സംഘടനയെ മൊത്തമായി നിസ്സാരവല്ക്കരിക്കപ്പെട്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ അവർക്ക് നഷ്ടമായത് യഥാർത്ഥഅയ്യപ്പവിശ്വാസികൾ അവരിൽ അർപ്പിച്ച ആ വലിയ വിശ്വാസത്തെയായിരുന്നു.

പ്രാദേശികമായി പ്രവർത്തിക്കുന്ന സേവ് ശബരിമല പ്രക്ഷോഭകാരികൾക്കെതിരെ അടിക്കാനുള്ള നല്ല ഒന്നാന്തരം വടികൾ പുരോഗമനവാദികൾക്ക് നിങ്ങൾ രണ്ട് കൂട്ടരും നൽകി.അവരുടെ വനിതാ മതിൽ ആയിരുന്നു ശരിയെന്നും RSS വിശ്വാസികളെ പറ്റിച്ചുവെന്നും പറഞ്ഞുള്ള പോസ്റ്റുകൾ വ്യാപകമായി വന്നു തുടങ്ങി. നിങ്ങൾ തന്നെ അവരുടെ വ്യാജ പ്രചാരണത്തിനുള്ള പഴുതുകൾ തുറന്നുകൊടുക്കുകയായിരുന്നില്ലേ?ഒരു പ്രചാരകനായ ആർ. ഹരിയെന്ന മുതിർന്ന മനുഷ്യൻ 2017ൽ എഴുതിയ പുസ്തകത്തിലെ വരികൾ, അവ സംഘത്തിന്റെ ഔദ്യോഗിക അഭിപ്രായങ്ങൾ അല്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അനവസരത്തിൽ ഉദ്ധരിച്ച് അനാവശ്യ വിവാദമുണ്ടാക്കിയതുകൊണ്ടെന്തു നേട്ടം?അതുവഴി ആ പുസ്തകത്തിനും അതിലെ ഉദ്ധരണികൾക്കും അനാവശ്യറീച്ച് നേടികൊടുക്കുക മാത്രമാണ് ഉണ്ടായത്.ഈഗോയും ഗോസിപ്പുകളും നിറഞ്ഞ താത്വിക അവലോകനങ്ങൾ കണ്ടല്ല ലക്ഷകണക്കിനു അയ്യപ്പവിശ്വാസികൾ ശബരിമലയ്ക്കായി മുന്നോട്ടുവന്നത്.

എന്താണ് സംഘമെന്നോ അവരുടെ അജൻണ്ടയെന്നോ വ്യക്തമായ ധാരണയില്ലെങ്കിലും സ്വന്തം മതത്തോടും വിശ്വാസത്തോടും കൂറു പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് ശബരിമലവിഷയത്തിൽ അവരെടുത്ത നിലപാടിനെ കണ്ടില്ലെന്നു വയ്ക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ചിലത് പറഞ്ഞേ തീരൂ!സനാതനധർമ്മത്തെ കുറിച്ചോ ആചാരാനുഷ്ഥാനങ്ങളെകുറിച്ചോ വാതുറന്നാൽ വർഗ്ഗീയവാദിയാക്കി ചാപ്പ കുത്തുന്ന പ്രവണതയേറി വരുന്നതുകൊണ്ട് മാത്രം പലപ്പോഴും സംഘപരിവാറിന്റെ നിലപാടുകൾ ശ്രദ്ധിക്കാറുണ്ട്.സംഘപരിവാറിനെ പലപ്പോഴും വർഗ്ഗീയതയുടെ മേലങ്കിപുതപ്പിച്ച് പൊതുസമൂഹത്തിൽ അടയാളപ്പെടുത്തുമ്പോൾ കേരളാകോൺഗ്രസ്സിനും മുസ്ലീംലീഗിനും നല്കുന്ന മതേതരത്വപരിവേഷം എന്നും ചിന്തിപ്പിച്ചിരുന്നു.

എന്റെ കുട്ടിക്കാലത്ത് ബാലഗോകുലം എന്നതിനു രാഷ്ട്രീയമാനം മുതിര്‍ന്നവര്‍ ആരും തന്നെ നല്കിയിരുന്നില്ല .ബാലകരുടെ ഗോകുലം എന്ന് മാത്രമേ അന്നതിന് അര്‍ത്ഥം കണ്ടിരുന്നുള്ളൂ .അതുകൊണ്ടായിരുന്നുവല്ലോ കടുത്ത കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബത്തിലെ ഞാനും കമ്മ്യൂണിസ്റ്റ്കാരനും തിരുവനന്തപുരത്തെ മേയറുമായിരുന്ന ശ്രീ സ്റ്റാന്‍ലി സത്യനേശന്റെ മകന്‍ ബിനോയ്‌യുമൊക്കെ ജന്മാഷ്ടമിദിനത്തില്‍ കണ്ണന്മാരായത്. ഉണ്ണികൃഷ്ണനിലൂടെ സമത്വസുന്ദരമായ ഒരു നാട് എനിക്ക് മുന്നില്‍ ഉണ്ടെന്നു ആദ്യമായി മനസ്സിലാക്കി തന്നതും ശോഭായാത്രകൾ ആയിരുന്നു.പിന്നീട് കാലങ്ങൾക്കിപ്പുറം ഒരു സംഘപരിവാമുകാരനെ ജീവിതസഖാവായി തെരഞ്ഞെടുത്തപ്പോഴും എന്റെ രാഷ്ട്രീയവിശ്വാസങ്ങൾ ദാമ്പത്യവുമായി ഇടകലർത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു എപ്പോഴും.

ശബരിമലസ്ത്രീപ്രവേശനത്തെ ആദ്യം മുതൽ നഖശിഖാന്തം എതിർത്തത് സംഘപരിവാറുകാരിയായിട്ടല്ല,മറിച്ച് സ്വന്തം വിശ്വാസങ്ങളിൽ അടിച്ചുറച്ചുവിശ്വസിക്കുന്ന ഒരുസാധാരണസ്ത്രീയായിട്ടാണ്.അതുതന്നെയാണ്,അതുമാത്രമാണ് സ്ത്രീജനങ്ങളുടെ പിന്തുണ ഇത്രമേൽ നാമജപഘോഷയാത്രകൾക്കും മകരജ്യോതിതെളിയിക്കാനുമൊക്കെ ഉണ്ടാവാനുള്ള കാരണവും.ഈ വിഷയത്തെ സൈബറിടത്തിൽ കാര്യകാരണസഹിതം അവതരിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ വേണ്ടപോലെ അവബോധം ജനിപ്പിച്ചവരിൽ റെഡി ടു വെയിറ്റ് ക്യാംപയിൻകാർ മുന്നിൽതന്നെയുണ്ടായിരുന്നു.ഞാൻ ഈ റെഡി ടു വെയിറ്റ് ക്യാമ്പയിൻ ആദ്യം ശ്രദ്ധിക്കുന്നത് സുജ പവിത്രനെന്ന സുഹൃത്തിന്റെ വാളിലൂടെയാണ്.അവർ തുടങ്ങിവച്ച ആശയമാണതെന്നാണ് എന്റെ ഓർമ്മ.പിന്നീടത് ആളിപ്പടരുകയായിരുന്നു.

ഐകമത്യം മഹാബലം എന്നത് എല്ലാ കാലത്തെയും ഏറ്റവും പോപ്പുലറും സിമ്പിളുമായ വിജയ ഫോർമുലയാണ്. ഐകമത്യം ഉണ്ടാകുന്ന വഴികളിലും ഐകമത്യത്തിന്റെ ഘടനകളിലും സ്വഭാവത്തിലും‌ ഓരോ കാലത്തും മാറ്റമുണ്ടായിരുന്നു താനും.ആധുനികസമൂഹത്തിൽ ഹാഷ്ടാഗ് ക്യാംമ്പയിനുകൾ വിജയിക്കുന്നത് ഇതേ ഫോർമുലയിലൂടെയാണെന്ന് അടിവരയിടുന്നുണ്ട് റെഡി ടു വെയിറ്റിന്റെ വിജയം.പക്ഷേ യഥാർത്ഥ വിശ്വാസികളുടെ സമരം തുടങ്ങിയത് മണ്ഡലകാലം മുതൽക്കായിരുന്നു.സോഷ്യൽമീഡിയയെന്തെന്ന് അറിയാത്ത അമ്മമാർ നാമ ജപഘോഷയാത്രകളിലും മറ്റും പങ്കെടുത്തത് അവരുടെ നിസ്സീമമായ ഭക്‌തി ഒന്നുകൊണ്ട് മാത്രമായിരുന്നു.

ശബരിമലവിഷയത്തിൽ സംഘപരിവാർ നടത്തിയ മലക്കംമറിച്ചിലിൽ അസ്വഭാവികതയൊന്നും തോന്നാത്തത് നിലപാടുകളിൽ വെള്ളംചേർക്കാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം പോലും ഇന്ന് ഇന്ത്യയിലില്ലെന്ന ഉറച്ച ബോധ്യത്താലാണ്.ഏതൊരു സംഘടനക്കും വ്യക്തിക്കും അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാം.പക്ഷേ ആ നിലപാടിനെതിരാണ് സമൂഹമെന്ന് മനസിലാക്കുമ്പോള്‍ സമൂഹത്തിന്‍റെ നിലപാടിനോടൊത്ത് മുന്നോട്ടുപോകുക എന്നതാണ് ജനങ്ങളേ സേവിക്കുന്നവര്‍ ചെയ്യേണ്ടത്..അതാണ് അതിന്റെ ശരിയും.അതാണ് സംഘവും കെ.സുരേന്ദ്രനും ചെയ്തതും ശബരിമലവിഷയത്തിൽ ആചാരസംരക്ഷകർക്കൊപ്പം നിന്ന ഒരു വലിയ വിഭാഗത്തിനും രാഷ്ട്രീയത്തേക്കാൾ വലുത് അവരുടെ വിശ്വാസമായിരുന്നു.അയ്യപ്പസ്വാമി മാത്രമായിരുന്നു അവരുടെ മതവും പ്രത്യയശാസ്ത്രവും.സനാതനധർമ്മത്തിൽ ഉറച്ചുവിശ്വസിക്കുന്നവരുടെ ഒരു ഏകീകരണം അതും ഒരിക്കലുമില്ലാത്ത തരത്തിലുള്ള ഏകത്വമാണവിടെ കണ്ടത്.എന്നും ഹൈന്ദവർ ഒരുമിക്കുന്നതിൽ മാത്രം വർഗ്ഗീയതമണക്കുന്ന ചെന്നായകളുടെ കുടിലതന്ത്രമാണവിടെ പൊളിച്ചെഴുതപ്പെട്ടതും.

എന്തൊക്കെ വിമർശനങ്ങൾ സംഘപരിവാറിനെതിരെ ഉന്നയിച്ചാലും ഒരു കാര്യം അംഗീകരിച്ചേ പറ്റൂ.ഒക്ടോബർ തുടക്കം മുതൽ ശബരിമലകർമ്മ സമിതിയുടെ നേതൃത്വത്തിലും യുവമോർച്ചയുടെ നേതൃത്വത്തിലുമൊക്കെ നടന്ന സമരപരിപാടികളെ വൻവിജയമാക്കാനും ഇതരരാഷ്ട്രീയവിശ്വാസമുള്ള അയ്യപ്പവിശ്വാസികളെയും ഒപ്പംകൂട്ടാനും വൻപിന്തുണ ഉറപ്പാക്കാനും സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്.ക്ലിഫ്ഹൗസിനടുത്ത് താമസിക്കുന്ന ഞാൻ നേരിട്ടു കണ്ടിരുന്നു യുവമോർച്ച ദേവസ്വംബോർഡ് ജംഗ്ഷനിൽ തമ്പടിച്ചുനടത്തിയ സമരപരിപാടികളും പോലീസ്ലാത്തിചാർജും മറ്റും.കോൺഗ്രസ്സ് പാരമ്പര്യമുള്ള കുടുംബത്തിൽപ്പെട്ട ഞാനുൾപ്പെടുന്ന കുടുംബാംഗങ്ങൾ അന്ന് തൊട്ട് ഈ നിമിഷം വരെ ഈ വിഷയത്തിൽ സംഘപരിവാറിനൊപ്പമാണ്.കാരണം നന്തൻകോടും പരിസരത്തുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കൊപ്പം നില്ക്കാൻ കോൺഗ്രസ്സിൽ നിന്നാരും ഉണ്ടായില്ലെന്നത് വേദനയോടെ പറയുക തന്നെ വേണം.

ഞങ്ങളുടെ അവിടെ YMR ജംഗ്ഷനിലൊരു ശാസ്താക്ഷേത്രമുണ്ട്.ശാസ്താവിൽ ഉറച്ച വിശ്വാസമുള്ള ഒരുപാടൊരുപാട് ഭക്തരും.ശബരിമലസ്ത്രീപ്രവേശനവിധിയെ വളരെ ദുഃഖത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടവരാണ് അവരിലേറെപ്പേരും.അന്ന് അവർക്കൊപ്പം നിന്നവരിൽ പ്രമുഖൻ നന്തൻകോട് വാർഡ് കൗൺസിലർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിസ്ഥാനാർത്ഥിയായി മത്സരിച്ച ജയചന്ദ്രൻ നായരായിരുന്നു.അദ്ദേഹമൊക്കെ എത്രയോ വർഷങ്ങളായി സംഘത്തിനൊപ്പം പ്രവർത്തിക്കുന്ന നല്ലൊരു വ്യക്തിയാണ്.മുപ്പതുകൊല്ലങ്ങൾക്കുമുന്നേ ബാലഗോകുലമൊക്കെ സജീവമായി ക്ലിഫ്ഹൗസ് പരിസരത്ത് സംഘടിപ്പിച്ചു സംഘശക്തിതെളിയിച്ചവരാണ് .മതത്തിന്റെ അതിരുകള്‍ അന്നൊന്നും ഇത്രമേല്‍ മനസ്സുകളില്‍ വേലിക്കെട്ടുകള്‍ തീര്‍ത്തിരുന്നില്ല. ഞായറാഴ്ചകള്‍ ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും ഗീതകള്‍ പാടിയിരുന്നു . എല്ലാ ആഘോഷങ്ങളും അന്ന് ബാലഗോകുലത്തിലെ കുട്ടികള്‍ ഒരുമിച്ചു ആഘോഷിച്ചിരുന്നു .പുരാണങ്ങളുടെയും ഗുണപാഠക്കഥകളുടെയും അക്ഷയഖനി ഞങ്ങള്‍ കുട്ടികള്‍ക്ക് തുറന്നു തന്നതും ബാലഗോകുലം തന്നെ .ബാലസാഹിത്യത്തിന്റെ മണിച്ചെപ്പ്‌ ഞങ്ങള്‍ക്കായി തുറന്നുതന്ന ബാലഗോകുലം മതപഠനം നടത്തിയിരുന്നതായി എനിക്ക് അറിവില്ല… ഇന്നും ഓര്‍മ്മകളില്‍ കാണാം യമുനയിലെ ഓളങ്ങള്‍ക്കൊപ്പം അലയടിച്ചുയരുന്ന സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്നേഹത്തിന്റെയും ഓടക്കുഴല്‍നാദം.ആ ഓടക്കുഴൽ നാദം ഓർമ്മയിൽ ഒളിമങ്ങാതെയിരിക്കുന്നത് കൊണ്ടാണ് ആചാരസംരക്ഷകരിൽ ചിലരുടെ തെറിവിളികൾ കേട്ടിട്ടും ചിലപ്പോഴെങ്കിലും സംഘത്തിനനുകൂലമായി ലേഖനങ്ങൾ എഴുതിപ്പോകുന്നത്.

നിങ്ങൾ ഇരുകൂട്ടരും ഇനിയും ഈഗോയുടെ ദന്തഗോപുരങ്ങളിൽ ഇരുന്ന് പരസ്പരം ചെളി വാരിയെറിയുമ്പോൾ നിങ്ങൾ അറിയുന്നുണ്ടോ,അത് പതിക്കുന്നത് ശബരിമല അയ്യപ്പനെ ആത്മാവിനുള്ളിൽ പ്രതിഷ്ഠിച്ച ആയിരങ്ങളുടെ മേലേയ്ക്കാണെന്ന്. വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് സംഘടനാതാല്പര്യം” എന്ന് നിങ്ങൾക്ക് മുന്നിൽ നടന്നവർ നിങ്ങളെ പഠിപ്പിച്ചത് മറക്കാതിരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button