KeralaLatest News

സംസ്ഥാനം ആവശ്യപ്പെട്ടത് മുഴുവന്‍ ലഭിച്ചു; സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി കോടികളുടെ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ഈ വര്‍ഷം 342 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്‌കൂളുകള്‍ക്കും പച്ചക്കറിത്തോട്ടം സ്ഥാപിക്കാന്‍ 5000 രൂപ വീതം അനുവദിച്ചു. 1285 സ്‌കൂളില്‍ പാചകപ്പുര നവീകരണത്തിനു സ്‌കൂള്‍ ഒന്നിനു 10,000 രൂപ വീതം അനുവദിച്ചു. 3031 സ്‌കൂളില്‍ ഈ വര്‍ഷം പാചകപ്പുര നിര്‍മാണം പൂര്‍ത്തിയാക്കും.

അനുവദിച്ച തുകയില്‍ 219 കോടി രൂപ കേന്ദ്രവിഹിതമാണ്. സംസ്ഥാനം ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിച്ചു. ഇതു കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 കോടി കൂടുതലാണ്. സംസ്ഥാനത്തിനു വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് 342 കോടിയുടെ പദ്ധതി കേന്ദ്ര അംഗീകാരത്തിനു സമര്‍പ്പിച്ചത്.

കൃഷി വകുപ്പുമായി ചേര്‍ന്നു സ്‌കൂളുകളില്‍ നടപ്പാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്കു മുട്ടയും പാലും നല്‍കല്‍, ഭക്ഷണ സാംപിള്‍ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ പാചകത്തൊഴിലാളികള്‍ക്കു നല്‍കുന്ന പരിശീലനം എന്നിവയെ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. എന്നാല്‍ പാചകത്തൊഴിലാളികളുടെ പ്രതിഫലം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ല.

shortlink

Post Your Comments


Back to top button