Latest NewsElection NewsKerala

പാലക്കാട്ടെ പരാജയത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

പാലക്കാട്: പാലക്കാട് തന്റെ പരാജയത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായിരുന്ന എം.ബി രാജേഷ്. ഇത്സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകര്‍ തെറ്റാണെന്നും രാജേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരാജയത്തിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന അസന്ദിഗ്ദ്ധമായ മറുപടി നല്‍കുകയാണ് ചെയ്തതെന്നും രാജേഷ് പറഞ്ഞു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്നലെ രാവിലെ മാധ്യമങ്ങള്‍ കൂട്ടത്തോടെ വീട്ടിലെത്തി പ്രതികരണം ആരാഞ്ഞിരുന്നു.സംസ്ഥാനത്താകെ ദൃശ്യമായ രാഷ്ടീയ പ്രവണത കുറഞ്ഞ തോതിലാണെങ്കിലും പാലക്കാടും പ്രതിഫലിച്ചതാണ് അപ്രതീക്ഷിതമായ പരാജയത്തിന് കാരണമെന്ന് മറുപടിയും നല്‍കി.ഉടന്‍ ഗൂഢാലോചനയുണ്ടായോ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകരെല്ലാവരും ഒന്നിനു പിറകെ ഒന്നായി ചോദിച്ചു.അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന അസന്ദിഗ്ദ്ധമായ മറുപടി നല്‍കുകയും ചെയ്തു. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസ് സംബന്ധിച്ച വിവാദത്തില്‍ ഗൂഢാലോചനയുണ്ടായോ എന്നായി അടുത്ത ചോദ്യം. അതില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇല്ലാത്ത സംഭവം കെട്ടിച്ചമച്ചതാണെന്നും അന്നു തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്ന കാര്യം ചൂണ്ടിക്കാണിച്ചു.ആ ഗൂഢാലോചനയില്‍ ഒരു സ്വാശ്രയ കോളേജ് ഉടമക്ക് പങ്കുണ്ടെന്ന കാര്യം പറയുകയും ചെയ്തു.ഇത്രയുമാണ് ഇന്നലത്തെ പ്രതികരണങ്ങളുടെ ഉള്ളടക്കം.

എന്നാല്‍, പാലക്കാട്ടെ പരാജയത്തിനു പിന്നില്‍ ഗൂഢാലോചന എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ തലക്കെട്ട് ഒറ്റനോട്ടത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ടീയമാണ്. അതൊന്നും വ്യക്തിപരമായി കണക്കാക്കാറില്ല. വിശദമായ വിശകലനങ്ങളും ചര്‍ച്ചകളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളു.അതില്‍ തിരിച്ചടിയുടെ കാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button