KeralaLatest News

ബാലഭാസ്‌കറിന്റെ മൊബൈല്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്

അപകടത്തിന് ശേഷം വന്ന ഒരു ഫോണ്‍കോളിനെ സംബന്ധിച്ചും ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്

തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ തേടി ക്രൈംബ്രാഞ്ച്. മരണം നടന്ന് എട്ടുമാസത്തിനു ശേഷവും ഇത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അപകട സമയത്ത് ഇത് ബാലഭാസ്‌കറിന്റെ കയ്യിലുണ്ടായിരുന്നു. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ പകാശന്‍ തമ്പിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയം. സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശനെ ചോദ്യം ചെയ്യാന്‍ എറണാകുളത്തെ പ്രത്യേക സാമ്പത്തികകോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി.

അതേസമയം അപകടത്തിന് ശേഷം വന്ന ഒരു ഫോണ്‍കോളിനെ സംബന്ധിച്ചും ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്‌കറിന്റെ പലരേഖകളും ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് പ്രകാശന്‍ തമ്പിയും വിഷ്ണുവും തടയാന്‍ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അപകട സമയത്ത് ബാലഭാസ്‌കറിന്റെ കൂടെ ഉണ്ടായിരുന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൂടാതെ
ബാലഭാസ്‌കറിന്റെ സാമ്പത്തിക വരവുചെലവ് കണക്കുകളുടെയും സമ്പാദ്യങ്ങളുടെയും രേഖകളും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശ്ശൂരില്‍ നിന്ന് വീട്ടിലേയ്ക്ക് വരും വഴിയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് മരത്തിലിടിച്ച് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.ഈ കടയുടെ സമീപത്തും അപകടത്തിനുമുമ്പ് കൊല്ലത്ത് വാഹനം നിര്‍ത്തിയ കടയിലെയും ചുറ്റുമുള്ള സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കും. അപകടം നടന്ന സ്ഥലത്തു നിന്നും ദുരൂഹസാഹചര്യത്തില്‍ രണ്ടുപേര്‍ ഓടി പോകുന്നത് കണ്ടുവെന്ന ആരോപണമുന്നയിച്ച കലാഭവന്‍ സോബിയുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button