KeralaLatest NewsIndia

വടകര സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീര്‍ വധശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്: ഓടിച്ചിട്ട്‌ തുടരെ വെട്ടി, വീണപ്പോള്‍ ശരീരത്തിലൂടെ ബൈക്ക്‌ കയറ്റി

കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി സോജിന്‍, കതിരൂര്‍ സ്വദേശി അശ്വന്ത് എന്നിവരാണ് അക്രമത്തില്‍ പങ്കെടുത്തത്.

കണ്ണൂര്‍: മുന്‍ സിപിഎം പ്രാദേശിക നേതാവ് സി.ഒ.ടി.നസീറിനെ അക്രമിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പുറത്ത്. മെയ് 19ന് തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച്‌ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.അക്രമത്തില്‍ പങ്കെടുത്ത മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി സോജിന്‍, കതിരൂര്‍ സ്വദേശി അശ്വന്ത് എന്നിവരാണ് അക്രമത്തില്‍ പങ്കെടുത്തത്.

ഇവരെ കൂടാതെ മറ്റ് രണ്ട് പേരും പോലീസ് പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത കൊളശേരി സ്വദേശികളായ സോജിത്ത്, വിശ്വജിത്ത് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.സിപിഎമ്മുമായി അകന്നതും ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതുമാണ് വിരോധത്തിന് കാരണമെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.മുന്‍ സിപിഎം നേതാവായ സിഒടി നസീര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് പി ജയരാജനെതിരേ വടകരയില്‍ മത്സരിച്ചിരുന്നു.

തിരഞ്ഞെടുപ്പു കഴിഞ്ഞ സമയത്ത് ആക്രമണം നടത്തിയത് അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നു വരുത്തിത്തീര്‍ത്ത് കുറ്റം മറ്റാരുടെയെങ്കിലും ചുമലില്‍ ചാര്‍ത്താനാണെന്നും നസീര്‍ പറയുന്നു. വടകരയില്‍ മത്സരിച്ച സിപിഎം സ്‌ഥാനാര്‍ഥി പി.ജയരാജന് സംഭവത്തില്‍ പങ്കില്ലെന്നു നസീര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതെ സമയം കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. തലശ്ശേരി സിഐ വി.കെ.വിശ്വംഭരനെ കാസര്‍കോട്ടേക്കും, എസ്.ഐ ഹരീഷിനെ പേരാമ്പ്രയിലേക്കുമാണ് സ്ഥലം മാറ്റിയത്. പകരം കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സിഐ സനല്‍കുമാറിനെയാണ് നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button