Latest NewsIndia

മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇ ശ്രീധരന്‍

ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഡല്‍ഹി സര്‍ക്കാരിനുണ്ടാകും.

ഡല്‍ഹി: മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡി.എം.ആര്‍.സി ഉപദേഷ്ടാവായ ഇ ശ്രീധരന്റെ ഇടപെടല്‍. ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഡല്‍ഹി സര്‍ക്കാരിനുണ്ടാകും. മെട്രോയുടെ ഭാവി വികസനത്തിന് ഇത് തിരിച്ചടിയാവും.

യാത്രാ നിരക്ക് കൂട്ടാനും ഇടയാക്കും. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.കഴിഞ്ഞ പത്തിനാണ് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഡി.എം.ആര്‍.സിയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ ഒരു കക്ഷിക്ക് മാത്രം തീരുമാനം എടുക്കാനാകില്ല. തീരുമാനം ഡല്‍ഹി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും സാമ്പത്തിക പരാധീനത ഉണ്ടായേക്കുമെന്നുമാണ് ശ്രീധരന്റെ വിലയിരുത്തല്‍.

ആംആദ്മി പാര്‍ട്ടിയുടെ വനിത ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്റെ ഭാഗമെന്നോണമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. മെട്രോയിലും, ബസുകളിലും സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. അതേ സമയം അടുത്ത വര്ഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെജ്‌രിവാൾ ഈ നീക്കം ആരംഭിച്ചതെന്നാണ് വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു പിന്നാലെ എടുക്കുന്ന ഈ തീരുമാനം സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എല്ലാ സീറ്റുകളിലും ബിജെപിയാണ് ഇവിടെ വിജയിച്ചത്. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളില്‍ ആകെ ഒരു സീറ്റിലാണ് പാര്‍ട്ടി ജയിച്ചത്. ഈ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ആംആദ്മി കേന്ദ്രങ്ങളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button