ArticleLatest NewsIndia

ഒന്നിച്ചുപോകാനുള്ള മോദിയുടെ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ ഒറ്റപ്പെടുന്നു ; വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തിയിട്ടും ജയിക്കാത്തവർ ഒന്നിച്ചു നടത്തുന്നതിനെതിരെ

മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

രാജ്യത്തിൻറെ ഭാവി സംബന്ധിച്ച പ്രശ്നങ്ങളിൽ സമവായമുണ്ടാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തോട് മുഖം തിരിഞ്ഞുനിന്ന് പ്രതിപക്ഷത്തെ ചിലർ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരുമായി പോലും ചർച്ച നടത്തി ഭാവി കാര്യങ്ങൾ തീരുമാനിക്കാം എന്ന നിലപാട് ചിലർക്ക് മനസിലാവില്ല എന്നത് നരേന്ദ്ര മോദിക്ക് അറിയാത്തതല്ല. എന്നാൽ അതിന് സർക്കാർ ശ്രമിച്ചില്ല എന്ന് നാളെ പറയരുതല്ലോ എന്ന് അദ്ദേഹം ചിന്തിച്ചതാവണം. ഇന്ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. മറ്റൊന്ന് കൂടിയുണ്ട്, തിരഞ്ഞെടുപ്പ് കാലത്ത് കുപ്രചരണം നടത്തിയവർക്ക് എങ്ങിനെ ഇപ്പോൾ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കാൻ കഴിയും എന്ന പ്രശ്നം. എന്നാൽ ചിലരൊഴികെ മറ്റ്‌ പലരും ഇന്നത്തെ യോഗത്തിനെത്തി……. ചിലർ യോജിച്ചു, മറ്റ്‌ ചിലർക്ക് അഭിപ്രായ ഭിന്നതയുണ്ട്, അത് പറഞ്ഞു. അതിനുള്ള വേദിയായിരുന്നുവല്ലോ അത്; ഇനി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാം.

MODI MEETING
ചിത്രം കടപ്പാട് : എഎന്‍ഐ/ANI

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് നരേന്ദ്ര മോഡി നേടിയത്, എൻഡിഎയും ബിജെപിയും കരസ്ഥമാക്കിയത്. തിരഞ്ഞെടുപ്പ് ചരിത്രം ഇപ്പോൾ വീണ്ടും ചർച്ച ചെയ്യേണ്ടതില്ല. എന്നാൽ ചിലതൊക്കെ ഓർമ്മിപ്പിക്കാതെ വയ്യ. വെറും 52 എംപിമാരെയാണ് കോൺഗ്രസിന് ലോകസഭയിലെത്തിക്കാൻ കഴിഞ്ഞത്. അഞ്ചുവര്ഷക്കാലത്ത് നരേന്ദ്ര മോഡിക്കെതിരെ കള്ളത്തരങ്ങൾ പ്രചരിപ്പിച്ചതിന് കിട്ടിയ ബോണസ് വെറും എട്ട് സീറ്റ്; മുൻപ് ഉണ്ടായിരുന്നത് 44 പേരാണല്ലോ. കോൺഗ്രസ് തകർന്നു എന്നത് മാത്രമല്ല അതിന്റെ നേതാവ് ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലാത്ത നേതാവാണ് എന്നത് സ്വയം ബോധ്യപ്പെടുത്തുകയും ചെയ്തു . അതിലേറെ പ്രധാനം കാലങ്ങളായി കോൺഗ്രസ് നിലനിർത്തിവന്ന അമേത്തിയിൽ രാഹുൽ ഗാന്ധിക്ക് കനത്ത തോൽവി ഉണ്ടായി എന്നതാണ്. സ്വാഭാവികമായും രാഹുലിന് ആരുടേയും മുഖത്ത് നോക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. അതൊക്കെക്കൊണ്ടാണല്ലോ പാർട്ടി അധ്യക്ഷ പദവി അദ്ദേഹം ഉപേക്ഷിച്ചത്. Narendra modi fire

തോറ്റവരെ ഉൾപ്പടെ വിശ്വാസത്തിലെടുക്കാനാണ് മോഡി ശ്രമിച്ചത്. എന്നാൽ യുപിഎ-യിൽ പെട്ട ചിലർക്ക് അതൊക്കെ മനസിലായില്ല അല്ലെങ്കിൽ അവർ പിന്തിരിഞ്ഞു നിന്നു. രാഹുൽ ഗാന്ധിയുടെ കാര്യം നേരത്തെ സൂചിപ്പിച്ചു; മറ്റൊരാൾ മമത ബാനർജിയാണ്; പിന്നെ ചന്ദ്രബാബു നായിഡു, കെജ്‌രിവാൾ, മായാവതി, അഖിലേഷ് യാദവ് ……. ഇവരൊക്കെ ഇത്തവണ പ്രധാനമന്ത്രി ആവാൻ നടന്നിരുന്നവരാണ് എന്നതോർക്കുക. മോദിയെ തകർക്കാനായി കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ഓടി നടന്നവർ. പക്ഷെ തോറ്റ് തുന്നം പാടി. മാത്രമല്ല അവരുണ്ടാക്കിയ ബിജെപി വിരുദ്ധ മുന്നണികൾ താറുമാറാവുകയും ചെയ്തു. സ്വാഭാവികമായും അവർക്കൊക്കെ ഇന്നിപ്പോൾ ഡൽഹിയിലെത്തി മോദിക്ക് മുന്നിൽ വന്നിരിക്കാൻ പ്രയാസമുണ്ടാവും. അത്രയേ അതിനെ കാണേണ്ടതുള്ളൂ. എന്നാൽ ശരദ് പവാർ, നവീൻ പട് നായിക്, നിതീഷ് കുമാർ, ജഗൻ മോഹൻ റെഡ്ഢി, ഫാറൂഖ് അബ്ദുല്ല, മഹ്ബൂബ മുഫ്തി, എസ്എസ് ബാദൽ , സീതാറാം യെച്ചൂരി,……. അവരൊക്കെ എത്തി. ശിവസേനയും യോഗത്തിൽ പങ്കാളിയായി. കോൺഗ്രസിനൊപ്പം മാറിനിന്നത് ആരാണ് ?. മുസ്ലിം ലീഗ്, ഡിഎംകെ, ജെഡിഎസ് എന്നിവയൊക്കെ. ടിആർഎസും വന്നില്ല. CONGRESS-RAHUL-GANDHI

‘രാജ്യമെമ്പാടും ഒരു തിരഞ്ഞെടുപ്പ്’ എന്നതായിരുന്നു ഒരു അജണ്ട. മറ്റൊന്ന് ഗാന്ധിജിയുടെ 150 -മത് ജന്മദിനാഘോഷം സ്വാതന്ത്ര്യത്തിന്റെ 75 -മത് വാർഷികം എന്നിവയും. ബഹിഷ്കരിക്കാൻ തയ്യാറായ കൂട്ടർക്ക് അതുപോലും പ്രശ്നമായില്ല. എന്നാൽ ഇത് ഒരു കാര്യം വ്യക്തമാക്കുന്നു. സർക്കാർ പ്രതിപക്ഷവുമായി ആലോചിച്ചുകൊണ്ട് മുന്നോട്ട് പോകാൻ ഒരുക്കമാണ്. പക്ഷെ അവർ സഹകരിക്കുന്നില്ലെങ്കിലോ?. ഇത് പറയാൻ നരേന്ദ്ര മോദിക്ക് പ്രതിപക്ഷം അവസരം നൽകുകയാണ് ചെയ്തത്. ഞാൻ പ്രതീക്ഷിക്കുന്നത്, നാളെകളിൽ ശക്തമായ നടപടികൾ ഇനി മോഡി സർക്കാരിൽ നിന്നുണ്ടാവും. അപ്പോൾ പരാതി പറയാനുള്ള അവസരമാണ് ഇപ്പോൾ പ്രതിപക്ഷത്തെ ചിലർ നഷ്ടപ്പെടുത്തിയത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രശ്നത്തിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരുടെ നിലപാട് അറിയണമായിരുന്നോ എന്നൊക്കെ ചോദിച്ചേക്കാം. തിരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവർ എന്തിനെയും എതിർക്കും. യഥാർഥത്തിൽ ഖജനാവിന് കോടികൾ ലാഭമുണ്ടാക്കുന്ന, സമയം ഏറെ ലഭിക്കുന്ന പദ്ധതിയാണ് മോഡി മുന്നോട്ട് വെക്കുന്നത്. അത് രാജ്യ വികസനത്തിനും സഹായകരമാവും. കേരളത്തിന്റെ കാര്യം തന്നെ എടുക്കാമല്ലോ. ഇക്കൊല്ലം ലോകസഭാ തിരഞ്ഞെടുപ്പ് നടന്നു; അടുത്ത വര്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പായി; 2021- ൽ നിയമസഭാ തിരഞ്ഞെടുപ്പും. അഞ്ചുവർഷത്തിൽ മൂന്ന് വർഷക്കാലത്ത് തിരഞ്ഞെടുപ്പ് തന്നെയാവും. അത് ഒഴിവാക്കിയാൽ രാഷ്ട്രീയ പാർട്ടികൾക്കും ഗുണമല്ലേ. പക്ഷെ തിരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ ഞെട്ടിത്തരിച്ചവർക്ക് ഒന്നും മനസിലാവില്ല. വെവ്വേറെ തിരഞ്ഞെടുപ്പ് നടത്തിയിട്ടും ജയിക്കാത്തവർ ഒന്നിച്ചു നടത്തിയാൽ തോൽക്കും എന്ന് കരുതുന്നതിലെ വിവരക്കേടും കാണാതെ പോയിക്കൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button