Latest NewsIndia

അവിവാഹിതയുടെ കുട്ടിയെ കാണുന്നത് സാമൂഹ്യ കളങ്കമായെന്ന് ബോംബെ ഹൈക്കോടതി; ഗര്‍ഭിണിയുടെ മാനസികാവസ്ഥ തകരാറിലാകാതിരിക്കാന്‍ അബോര്‍ഷന് അനുമതി

മുംബൈ: അവിവാഹിതയായ അമ്മയുടെ കുട്ടിയെ സാമൂഹ്യകളങ്കമായാണ് ഇന്ത്യയില്‍ കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച്. 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുവാദം നല്‍കിയില്ലെങ്കില്‍ മാന്യമായ ജീവിതം നയിക്കാനുള്ള അവളുടെ അവകാശത്തെ അത് ലംഘിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കുട്ടിക്ക് ജന്മം നല്‍കിയാല്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ സങ്കല്‍പ്പിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ പ്രദീപ് ദേശ്മുഖിന്റെയും പുഷ്പ ഗണേദിവാലയുടെയും ബെഞ്ച് പറഞ്ഞു. 25 കാരിയായ കൊമേഴ്സ് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. . മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) നിയമപ്രകാരം 23 ആഴ്ച ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ അപേക്ഷ.

2017 ല്‍ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ കണ്ടുമുട്ടിയ യുവാവുമായി പ്രണയത്തിലാകുകയും വിവാഹവാഗ്ദാനം നല്‍കി അയാള്‍ അവളുമായി ശാരീരിക ബന്ധം പുലര്‍ത്തുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭം ധരിച്ചതോടെ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. യുവാവിനെതിരെ ബലാത്സംഗ കുറ്റത്തിന് ക്രിമിനല്‍ പരാതി നല്‍കിയതിന് ശേഷമാണ് വിദ്യാര്‍ത്ഥി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടിയത്. മെഡിക്കല്‍ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിരുന്നു.മാത്രമല്ല ഈ അവസ്ഥയില്‍ ഗര്‍ഭാവസ്ഥ തുടര്‍ന്നാല്‍ അത് പെണ്‍കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട കോടതി ഗര്‍ഭച്ഛിദ്രം ഒഴികെയുള്ള ഓപ്ഷനുകള്‍ ആദ്യം പരിഗണിച്ചു. കുട്ടിയെ ആവശ്യമില്ലെങ്കില്‍ പേര് വെളിപ്പെടുത്താതെ ശിശുക്ഷേമ സമിതിക്ക് കൈമാറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി. എന്നൊല്‍ പിന്നീട് ഗര്‍ഭധാരണം തുടരുന്നത് പരാതിക്കാരിയുടെ മാനസികാരോഗ്യത്തിന് ഗുരുതരമായ തകരാര്‍ ഉണ്ടാക്കുമെന്ന് മനസിലാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button