Latest NewsKerala

മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും കെട്ടിടത്തിന് അനുമതി നല്‍കാതെ അധികൃതര്‍; സാജനെപ്പോലെ ഞാനും ആത്മഹത്യ ചെയ്യണോയെന്ന് ഭിന്നശേഷിക്കാരനായ വ്യവസായി

നാദാപുരം കുനിങ്ങാട് സ്വദേശി എം.റഫീഖാണ് തന്റെ പുതിയ സ്ഥാപനം തുടങ്ങുന്നതിന് തടയിട്ടിരിക്കുന്ന അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

നാദാപുരം: കണ്ണൂരിലെ ആന്തൂരില്‍ തന്റെ സ്ഥാപനത്തിന് അനുമതി നല്‍കാത്ത നഗരസഭാ അധികൃതരുടെ നിലപാടില്‍ മനം നൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുപോലെ താനും ആത്മഹത്യ ചെയ്യണോ എന്ന ചോദ്യവുമായി ഭിന്നശേഷിക്കാരനായ വ്യവസായി. നാദാപുരം കുനിങ്ങാട് സ്വദേശി എം.റഫീഖാണ് തന്റെ പുതിയ സ്ഥാപനം തുടങ്ങുന്നതിന് തടയിട്ടിരിക്കുന്ന അധികൃതര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നാദാപുരത്തെ പയന്തോങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൈക്കിള്‍ ഡീലര്‍ഷിപ്പ് സമ്പാദിക്കുകയും കമ്പനിയും ഗ്രാമ പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡുമെല്ലാം നിര്‍ദ്ദേശിച്ച വിധം കെട്ടിടം നിര്‍മിക്കുകയും ചെയ്‌തെങ്കിലും പ്രവര്‍ത്തന അനുമതി ലഭിക്കാതെ രണ്ടര വര്‍ഷമായി കാത്തിരിപ്പു തുടരുകയാണ് ഗ്രെയ്‌സ് മോട്ടോഴ്‌സ് ഉടമയായ റഫീഖ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിവധ കാരണങ്ങള്‍ പറഞ്ഞ് കെട്ടിടത്തിന് അനുമതി നല്‍കാത്തതാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫിസിനെ സ്വാധീനിച്ച് ഒരു സിപിഎം നേതാവ് ഇടപെടല്‍ നടത്തിയതു കാരണമാണ് തന്റെ സ്ഥാപനത്തിനു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു കാരണവും കാണിക്കാതെ അനുമതി നല്‍കാതിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിര്‍ദ്ദേശിച്ച എല്ലാ മാറ്റങ്ങളും വരുത്തിയിട്ടും നൂറോളം തൊഴിലാളികള്‍ക്കു തൊഴില്‍ ലഭ്യമാകുന്ന സ്ഥാപനം വെറുതെ കിടക്കുകയാണെന്നും കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ റഫീഖ്.

പരിസര മലിനീകരണം ഉണ്ടാകുമെന്നു പറഞ്ഞാണ് ആദ്യം ചിലര്‍ പയന്തോങ്ങിലെ സ്ഥാപനത്തിനെതിരെ രംഗത്തു വന്നത്. സമീപത്തെല്ലാം ഒട്ടേറെ മോട്ടര്‍ വര്‍ക്ക് ഷോപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയെല്ലാം ഉള്ളതിനേക്കാള്‍ വിപുലമായ സംവിധാനങ്ങളാണ് ഗ്രെയ്‌സ് മോട്ടോഴ്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്. സീറോ വേസ്റ്റ് പദ്ധതിയും വാഹനങ്ങള്‍ കഴുകുന്ന വെള്ളം ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കുന്നതിനുള്ള സംവിധാനവുമെല്ലാം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 2017 ജനുവരി 18നാണ് കാര്‍ സര്‍വീസ് സെന്റര്‍ തുടങ്ങാനായി റഫീഖ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപേക്ഷ നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി 2017 ഫെബ്രുവരി 7ന് എസ്റ്റാബ്ലിഷ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതനുസരിച്ചു നിര്‍മാണം പൂര്‍ത്തിയാക്കി കണ്‍സെന്റ് ഓഫ് ഓപ്പറേഷന് അപേക്ഷിച്ചു. ഇതിനിടയിലാണ് റഫീഖിന്റെ ബന്ധുവിനു ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ ഡീലര്‍ഷിപ്പ് ലഭിക്കുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് 2 സ്ഥാപനങ്ങളും ഒരുമിച്ചു തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 2018 മേയ് 30നു മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപേക്ഷ നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 21ന് എസ്റ്റാബ്ലിഷ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കി കണ്‍സെന്റ് ഓഫ് ഓപ്പറേഷന് അപേക്ഷിച്ചു. ഈ അപേക്ഷയിലാണ് തീരുമാനമൊന്നും എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്.

തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് 10 മീറ്റര്‍ അകലെ മാത്രമേ ടാങ്ക് സ്ഥാപിക്കാവൂ എന്നാണ് നിയമമുള്ളത്. ഇതു പ്രകാരം നിര്‍മിച്ച ടാങ്ക് 10.45 മീറ്റര്‍ അകലെയായിരുന്നിട്ടും കുറച്ചു കൂടി അകലം പാലിക്കുന്നതിനായി പൊളിച്ചു മാറ്റി പുനര്‍ നിര്‍മിച്ചു. പൊതുജനങ്ങള്‍ക്കോ പ്രദേശവാസികള്‍ക്കോ ഒരു പ്രയാസവും ഇല്ലാത്ത വിധമാണ് കെട്ടിടവും അനുബന്ധ നിര്‍മാണവും നടത്തിയിരിക്കുന്നതും. ഇത് ബോധ്യമായതിനെ തുടര്‍ന്നു ഗ്രാമ പഞ്ചായത്ത് ഈ സ്ഥാപനത്തിന് അനുമതി നല്‍കാന്‍ തയ്യാറായെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ബാങ്ക് വായ്പ അടക്കം എടുത്ത് നിര്‍മ്മിച്ച ഈ സ്ഥാപനം വെറുതെ കിടക്കുകയാണെന്നും റഫീഖും ബന്ധുവായ പ്രവാസി കെ.വി.ബഷീറും പറയുന്നു

പോളിയോ ബാധിച്ച് റഫീഖിന്റെ ഇരുകാലുകളുടെയും ചലന ശേഷി നഷ്ടപ്പെട്ടതാണ്. ചികിത്സകള്‍ കൊണ്ടൊന്നും പ്രയോജനമില്ലാതായതോടെ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയ്യാറായില്ല. കല്ലാച്ചിയില്‍ ടെലിഫോണ്‍ എസ്ടിഡി ബൂത്ത് തുടങ്ങിക്കൊണ്ടായിരുന്നു സ്വയം തൊഴില്‍ കണ്ടെത്തിയത്. ബൂത്തിലെത്താന്‍ മുച്ചക്ര വണ്ടിയെ ആശ്രയിച്ച റഫീഖ് ക്രമേണ ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും തുടങ്ങി. നാദാപുരത്തെ എആര്‍ മോട്ടോഴ്‌സ്, കല്ലാച്ചിയിലെ എആര്‍ ബജാജ് തുടങ്ങിയ സ്ഥാപനങ്ങള്‍ റഫീഖിന്റെ സ്വപ്രയത്‌നത്തിലുണ്ടായതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button