Latest NewsKerala

സ്വകാര്യ ഗോശാലയില്‍ പശുക്കളെ പട്ടിണിക്കിട്ട സംഭവം; പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറായി പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളുടെ ദുരതജീവിതം വാര്‍ത്തയായതോടെ പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറായി ക്ഷേത്രം. എന്നാല്‍ ട്രസ്റ്റ് ഔദ്യോഗികമായി ക്ഷേത്രം അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല.  നിലവില്‍ ഏറ്റെടുക്കലിന് തടസമായി നില്‍ക്കുന്നത് ഈ കാര്യമാണ്.

പത്മനാഭസ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന 11 പശുക്കളുള്ള ഗോശാലയിലേക്കാണ് ഈ പശുക്കളെ കൂടി ഏറ്റെടുക്കുന്നത്. സ്വകാര്യഗോശാലയിലെ പശുക്കളെ ഏറ്റെടുക്കാന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറാണെങ്കിലും സ്ഥലസൗകര്യം പരിമിതിയാവും. കൊട്ടാരം വക സ്ഥലം അനുവദിക്കുകയാണെങ്കില്‍ അവിടേക്ക് പശുക്കളെ മാറ്റാനാണ് സാധ്യത. ഇങ്ങനെ സ്ഥലം ലഭിച്ചില്ലെങ്കില്‍ വേറെ സ്ഥലം വാടകക്കെടുക്കാനാണ് പദ്ധതി. എന്നാല്‍ ട്രസ്റ്റ് ഭാരവാഹികളാരും ഇതുവരെ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടില്ല. 2013ലാണ് സുരേഷ് ഗോപിയെ മാനേജിംഗ് ട്രസ്റ്റിയാക്കി കൊട്ടാരം വക സ്ഥലത്ത് ഈ ഗോശാലയ്ക്ക് താല്‍ക്കാലികമായി തുടക്കമിട്ടത്. പിന്നീട് ഗോശാല ഇവിടെ നിന്നും മാറ്റാതെ വന്നതോടെയാണ് നാല് വര്‍ഷം മുന്‍പ് പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് കോടതിയില്‍ കേസ് നല്‍കുന്നത്. ഇതോടെയാണ് ഗോശാലയുടെ കാര്യങ്ങളില്‍ ട്രസ്റ്റ് അലംഭാവം കാട്ടിത്തുടങ്ങിയത്. എസ് വിജയകൃഷ്ണന്‍നായര്‍ എന്ന അംഗം മാത്രമായിരുന്നു പിന്നീട് ഗോശാലയുടെ കാര്യങ്ങള്‍ സജീവമായി നോക്കി നടത്തിയിരുന്നത്.

വരുന്ന ചിങ്ങമാസത്തില്‍ ഗോക്കളെ ക്ഷേത്രഗോശാലയിലേക്ക് കൈമാറണമെന്ന് ട്രസ്റ്റ് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പശുക്കളുടെ ദുരിതാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായ പശുക്കളുടെ അവസ്ഥ പുറത്തുവന്നതോടെ പ്രതിരോധത്തിലായ ട്രസ്റ്റ് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടിയെടുക്കാമെന്ന നിലപാടിലാണ് ഇപ്പോഴുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button