Latest NewsKeralaIndia

മാതാപിതാക്കളില്ലാത്ത അനാഥ പെൺകുട്ടിയെ വളർത്താൻ ഏറ്റെടുത്തു ലൈംഗിക പീഡനം, ക്രിമിനൽ കേസ് പ്രതിയെ പിടികൂടിയത് സിനിമ സ്റ്റൈലിൽ

പ്രതിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയ പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചതു വിദേശ മലയാളിയാണെന്നാണ്‌ പോലീസിനു മൊഴി നല്‍കിയത്‌.

മല്ലപ്പള്ളി: മാതാപിതാക്കള്‍ മരിച്ച പതിനാറുകാരിയെ സംരക്ഷിക്കാമെന്നു വാഗ്‌ദാനംചെയ്‌ത്‌ ഏറ്റെടുത്തു നിരന്തര പീഡനത്തിനു വിധേയയാക്കിയെന്ന കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ്‌ അറസ്‌റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഇയാൾ ഒളിവിലായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ അനാഥയായ കുട്ടിയെ വളര്‍ത്തിക്കൊള്ളാമെന്നു പറഞ്ഞു മറ്റു ബന്ധുക്കളില്‍നിന്ന്‌ ഏറ്റുവാങ്ങി വീട്ടില്‍ കൊണ്ടുവന്നു നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു വിവാഹിതനും അഞ്ചു മക്കളുടെ പിതാവുമായ പ്രതി.

കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ വീട്ടില്‍ പ്രവീണ്‍ എന്ന ബസലേല്‍ മാത്യുവി(31)നെയാണ്‌ കീഴ്‌വായ്‌പുര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സി.ടി. സഞ്‌ജയിന്റെ നേതൃത്വത്തില്‍ സാഹസികമായി അറസ്‌റ്റ്‌ ചെയ്‌തത്‌. തിരുവല്ല സ്വദേശിയായ പ്ലസ്‌ ടു വിദ്യാര്‍ഥിനിയാണ്‌ പീഡനത്തിനിരയായത്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. കല്ലൂപ്പാറയിലും സമീപപ്രദേശങ്ങളിലും ആളൊഴിഞ്ഞ വീടുകളിലെത്തിച്ചായിരുന്നു പീഡനം. ഇതിനു തിരുവല്ല പോലീസ്‌ കേസെടുത്തതോടെ ഒളിവില്‍പ്പോയ പ്രതിക്കായി സംസ്‌ഥാനത്തിനകത്തും തമിഴ്‌നാട്ടിലും പോലീസ്‌ തെരച്ചില്‍ നടത്തിയിരുന്നു.

കീഴ്‌വായ്‌പുര്‍ പോലീസ്‌ സ്‌റ്റേഷനില്‍ മോഷണം, വീടിനു തീവയ്‌പ്‌, പിടിച്ചുപറി, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു പീഡനം എന്നീ കേസുകളില്‍ പ്രവീണ്‍ പ്രതിയാണ്‌. കൊല്ലം അഞ്ചാലുംമൂട്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഓട്ടോറിക്ഷ മോഷണം, നൂറനാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ ആപ്പെ ഓട്ടോറിക്ഷ മോഷണം, മാവേലിക്കര സ്‌റ്റേഷനില്‍ ടിപ്പര്‍ മോഷണം, ചങ്ങനാശേരി സ്‌റ്റേഷനില്‍ കള്ളനോട്ട്‌ കേസ്‌, ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍ ടിപ്പര്‍ മോഷണം, തിരുവല്ല സ്‌റ്റേഷനില്‍ വധശ്രമം, കഞ്ചാവ്‌ കടത്ത്‌ എന്നീ കേസുകളിലും പ്രതിയാണ്‌. കുറ്റകൃത്യം നടത്തി തമിഴ്‌നാട്ടിലേക്കു കടക്കുന്നതായിരുന്നു ഇയാളുടെ രീതിഎന്ന് പോലീസ് പറയുന്നു.

ഇടയ്‌ക്കിടെ നാട്ടില്‍ വന്നുമടങ്ങിയിരുന്ന ബസലേല്‍ മാത്യുവിനു വേണ്ടി പോലീസ്‌ വലവിരിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പ്രതിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയ പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചതു വിദേശ മലയാളിയാണെന്നാണ്‌ പോലീസിനു മൊഴി നല്‍കിയത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞ യുവാവ്‌ പീഡനം നടന്ന സമയത്തു വിദേശത്തായിരുന്നെന്നു വ്യക്‌തമായി. വീണ്ടും പെണ്‍കുട്ടിയെ ചോദ്യംചെയ്‌തപ്പോഴാണ്‌ ബസലേല്‍ മാത്യു തന്നെയാണ്‌ പീഡിപ്പിച്ചതെന്നും മറ്റൊരാളുടെ പേരു പറയിപ്പിച്ചതാണെന്നും മനസിലായത്‌. പോലീസ്‌ വിവരങ്ങള്‍ അറിഞ്ഞെന്നു മനസിലാക്കിയ പ്രതി ഒളിവില്‍പ്പോയി.

കഴിഞ്ഞയാഴ്‌ച പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായെന്നു മനസിലാക്കി സ്‌ഥലത്തെത്തിയ പ്രതി, പ്രൊട്ടക്ഷന്‍ ഹോമില്‍ കഴിഞ്ഞ പെണ്‍കുട്ടിയുമായി ഒളിച്ചോടി. ഇതിനു വേറെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു തിരുവല്ല പോലീസ്‌ അന്വേഷണം നടത്തിവരികയായിരുന്നു. പോലീസ്‌ പിന്നാലെയുണ്ടെന്ന്‌ മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ എരുമേലിയിലുള്ള ബന്ധുവീട്ടില്‍ നിര്‍ത്തി. അതിനുശേഷം ചെലവിനു പണം കണ്ടെത്തുന്നതിനു കമ്പത്തുനിന്നു കഞ്ചാവ്‌ വാങ്ങി കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തിവരികയായിരുന്നു. കുറച്ചു നാളായി രാത്രിയില്‍ പ്രതി സ്വന്തം വീട്ടില്‍ വന്നുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ നിരീക്ഷണം ശക്‌തമാക്കി.

ശനിയാഴ്‌ച വൈകിട്ട്‌ പെണ്‍കുട്ടിയുമായി കല്ലൂപ്പാറയ്‌ക്കു സമീപം കറുത്ത വടശേരിക്കടവിലെത്തിയ പ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ നിര്‍ത്തണമെന്നു പ്രതി ഭാര്യയെ നിര്‍ബന്ധിച്ചു. വിവരമറിഞ്ഞ്‌ പോലീസ്‌ സ്‌ഥലത്തെത്തിയതോടെ പ്രതി മണിമലയാറ്റില്‍ ചാടി രക്ഷപ്പെട്ടു.പെണ്‍കുട്ടിയെ കസ്‌റ്റഡിയിലെടുത്ത പോലീസ്‌ കോടതിയില്‍ ഹാജരാക്കി. രാത്രിയില്‍ കല്ലൂപ്പാറ പ്രദേശം മുഴുവന്‍ പോലീസ്‌ വളഞ്ഞു. രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സമയം മുഴുവന്‍ പ്രതി മണിമലയാറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു.

പുലര്‍ച്ചെ വസ്‌ത്രം മാറുന്നതിനു വീട്ടിലെത്തിയ പ്രതി സമീപവാസികളെ ഭീഷണിപ്പെടുത്തിയതായി പോലീസിനു വിവരം ലഭിച്ചു. പോലീസ്‌ എത്തിയപ്പേള്‍ വീണ്ടും രക്ഷപ്പെട്ട പ്രതി പരിചയക്കാരന്റെ സഹായത്തോടെ ഡീസല്‍ ഓട്ടോയുടെ ഡിക്കിയില്‍ കിടന്നു ചങ്ങനാശേരിയിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ബര്‍മുഡമാത്രമായിരുന്നു വേഷം. ഈ വിവരമറിഞ്ഞ കീഴ്‌വായ്‌പൂര്‍ ഇന്‍സ്‌പെക്‌ടര്‍ സഞ്‌ജയിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം പിന്നാലെ ചെന്നു സാഹസികമായി കീഴടക്കുകയായിരുന്നു.

എസ്‌.ഐമാരായ ബി.എസ്‌. ആദര്‍ശ്‌, എം.കെ. ഷിബു, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സന്തോഷ്‌, ഷാനവാസ്‌, ബിജു, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അന്‍സീം, സുരേഷ്‌, സന്തോഷ്‌, സുനില്‍ കുമാര്‍, സി. ജോണ്‍, അജീഷ്‌, അനൂപ്‌, അരുണ്‍, റെജിന്‍, സജി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button