KeralaLatest News

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസ്; പ്രതികളെ ഇന്ന് ക്യാംപസിലെത്തിക്കും, നടത്തുന്നത് വിശദമായ തെളിവെടുപ്പ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് കോളേജില്‍ എത്തിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. എന്നാല്‍ കോളേജ് വീണ്ടും തുറക്കും മുന്‍പ് ക്യാംപസില്‍ സമ്പൂര്‍ണ അഴിച്ചു പണി നടത്തുകയാണ് സര്‍ക്കാര്‍. കോളേജിലെ പുതിയ പ്രിന്‍സിപ്പളായി തൃശ്ശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ സി.സി ബാബുവിനെ നിയമിച്ചു.  ആറ് സ്‌പെഷ്യല്‍ ഗ്രേഡ് കോളജുകളില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചതിന്റെ ഭാഗമാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സംഘര്‍ഷമുണ്ടായ സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് ഇവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയും. അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. കേസില്‍ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.

ക്യാംപസിനകത്തെ കുപ്രസിദ്ധമായ ഇടിമുറി ക്ലാസ് റൂമാക്കി മാറ്റാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരവാഹികളായ യൂണിറ്റ് പിരിച്ചു വിട്ടതിന് പകരമായി പുതിയ അഡ്‌ഹോക്ക് കമ്മിറ്റി എസ്എഫ്‌ഐ രൂപീകരിച്ചിട്ടുണ്ട്. കുത്തേറ്റ അഖിലടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button