KeralaNattuvarthaLatest News

കടലാക്രമണം: ശാശ്വത പരിഹാരമുണ്ടാക്കണമെന്നു ; വി.എസ്.ശിവകുമാർ എംഎൽഎ

തിരുവനന്തപുരം : അതിരൂക്ഷമായ കടലാക്രമണത്തിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറുകയും, നിരവധി വീടുകൾ തകരുകയും ചെയ്ത സാഹചര്യത്തിൽ കടലാക്രമണം പ്രതിരോധിക്കുന്നതിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ ആവശ്യപ്പെട്ടു. കടലാക്രമണമുണ്ടായിരിക്കുന്ന തീരദേശ മേഖലകള്‍ കൗണ്‍സിലര്‍മാര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം സന്ദർശിച്ചശേഷമാണ് എം.എല്‍.എ. സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. കടലാക്രമണ ഭീഷണി നേരിടുന്ന പല ഭാഗങ്ങളിലും ജിയോട്യൂബുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന രൂക്ഷമായ കടലാക്രമണത്തിൽ അവയെല്ലാം കടലെടുക്കുന്ന സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. അതിനാല്‍ വലിയ പാറകൾതന്നെ തീരദേശത്ത് നിക്ഷേപിച്ച് ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണം.

ഇതേ ആവശ്യമാണ് നിയമസഭയിലും ഉന്നയിച്ചത്. ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കാതെ പുലിമുട്ട് നിര്‍മ്മിക്കുന്നതുകൊണ്ടാണ് കടലാക്രമണം ഇതുവരെ നേരിടാത്ത വെട്ടുകാട്, വേളി, ശംഖുമുഖം ഭാഗങ്ങളും ഇപ്പോൾ കടലാക്രമണത്തിനിരയായത്. കടല്‍ക്ഷോഭത്തില്‍ വീടുകൾ നഷ്ടപ്പെട്ടവർക്കും, നാശനഷ്ടം സംഭവിച്ചവർക്കും അടിയന്തരമായി ധനസഹായം ലഭ്യമാക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വെട്ടുകാട് പള്ളി വികാരിയുടെ സാന്നിധ്യത്തിൽ എം.എല്‍.എ. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. കടൽഭിത്തി അടിയന്തരമായി നിർമ്മിക്കാമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകി.

ബീമാപള്ളി, ചെറിയതുറ ഭാഗത്തെ പുലിമുട്ട് നിർമ്മാണം എത്രയുംവേഗം പൂർത്തീകരിക്കുന്നതിന് പാറ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ ഷീബാ പാട്രിക്, മേരി ലില്ലി രാജാ, മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജു, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.ബാലചന്ദ്രന്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അനീഷ്.ഡബ്ല്യൂ, വികാരി ജോസഫ് ബാസ്റ്റിന്‍, മറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button