KeralaLatest News

വിമാനത്താവള സ്വകാര്യവല്‍കരണം; അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്രം, സംസ്ഥാനത്തിന് ആശ്വാസം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്‍കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ അറിയിച്ചു. നടത്തിപ്പ് ലേലത്തില്‍ മുന്നില്‍വന്ന കമ്പനിക്ക് നല്‍കണോ, സംസ്ഥാന സര്‍ക്കാരിന് നല്‍കണോയെന്ന് തീരുമാനിക്കും.

തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്ന് വിമാനത്താവളങ്ങളുടെ കാര്യത്തില്‍മാത്രമേ അന്തിമതീരുമാനമായിട്ടുള്ളൂ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ പിന്തുണച്ച് പ്രതിപക്ഷനിരയിലെ എം.പിമാരില്‍ ചിലര്‍ തന്നെ സമീപിച്ചിരുന്നുവെന്നും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഘട്ടംഘട്ടമായി രാജ്യത്തിന്റെ സിവില്‍ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും രാജ്യതാല്‍പര്യത്തിത് ദോഷമാണ് ഈ നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടപടികള്‍ നീങ്ങുന്നതിനിടയിലാണ് സ്വകാര്യവല്‍ക്കരിക്കാനുളള തീരുമാനം വരുന്നത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ മുന്നോട്ടു നീങ്ങുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനല്‍ മാറ്റുന്നതിന് നേരത്തെയും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button