KeralaLatest NewsIndia

അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും

നെയ്യാറ്റിന്‍കര സ്റ്റാന്‍ഡിന് സമീപത്തെ സി.സി.ടി.വി. പരിശോധിച്ചതില്‍ നിന്നും രാഖി രാത്രിയോടെ നെയ്യാറ്റിന്‍കരയില്‍ എത്തിയതായി പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കഴിഞ്ഞ മാസം 21 ന് യുവതി നെയ്യാറ്റിന്‍കരയില്‍ നില്‍ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്ളത് കൊല്ലപ്പെട്ട രാഖി തന്നെയാണെന്ന് മാതാപിതാക്കളും സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്റ്റാന്‍ഡിന് സമീപത്തെ സി.സി.ടി.വി. പരിശോധിച്ചതില്‍ നിന്നും രാഖി രാത്രിയോടെ നെയ്യാറ്റിന്‍കരയില്‍ എത്തിയതായി പോലീസ് വ്യക്തമാക്കി.

ഇതോടെ രാഖിയുടെ കാമുകന്‍ അഖില്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞു.അമ്പൂരി സ്വദേശിനി രാഖിയുടെ കൊലപാതകത്തില്‍ അഖിലിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കാറുടമയുടെ സഹോദരനും രംഗത്തെത്തി. അഖിലിന്റെ സുഹൃത്തിന്റെ കാറിലാണ് രാഖിയെ കൊണ്ടുപോയതെന്നാണ് നിഗമനം. രാഖിയെ കൊണ്ടുപോയെന്ന് സംശയിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങൾ പുറത്തു വിട്ടു.

അതേസമയം, കാര്‍ ഇത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു. അഖില്‍ കാര്‍ കൊണ്ടുപോയിരുന്നുവെന്ന് കാറുടമയുടെ സഹോദരന്‍. ബാങ്ക് മാനേജറെ കൊണ്ടുവരാനെന്നാണ് അഖില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം 24ന് തിരിച്ച്‌ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും വന്നിരുന്നില്ല. തുടര്‍ന്ന് കാര്‍ അഖിലിന്റെ സഹോദന്‍ രാഹുലാണ് തിരികെ എത്തിച്ചത്.

അതേസമയം, രാഖിയും അഖിലും വിവാഹിതരായിരുന്നതായും സൂചന. രാഖിയുടെ മൃതദേഹത്തില്‍ നിന്ന് താലി കണ്ടെത്തി. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വിവാഹം നടന്നിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ കൃത്യത്തിന് ശേഷം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങിയ അഖിലിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് കരസേന അധികൃതര്‍ പോലീസിന് വിവരം നല്‍കിയത്. മാത്രമല്ല താന്‍ രാഖിയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് അഖില്‍ ചില മാധ്യമ പ്രവര്‍ത്തരെ ഫോണില്‍ ബന്ധപ്പെട്ട് അറിച്ചതായും സൂചനയുണ്ട്.

കൊല്ലപ്പെട്ട രാഖി കരസേനയില്‍ ഉദ്യോഗസ്ഥനായ അഖിലുമായി പ്രണയത്തിലായിരുന്നതായും അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ രാഖി എതിര്‍ത്തതിനെ തുടര്‍ന്ന് വകവരുത്താന്‍ തീരുമാനിച്ചതായുമാണ് അഖിലിന്റെ സുഹൃത്ത് ആദര്‍ശ് മൊഴി നല്‍കിയത്. 21 ന് രാഖിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും ആദര്‍ശ് പോലീസിനോട് പറഞ്ഞു.

18ാം തീയതി കൊച്ചിയില്‍ നിന്നും വീട്ടിലെത്തിയ രാഖി 21ന് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ സുഹൃത്ത് കാത്തുനില്‍ക്കും എന്ന് പറഞ്ഞാണ് രാഖി വീട്ടില്‍ നിന്നിറങ്ങിയതെന്നായിരുന്നു ബന്ധുക്കള്‍ പോലീസിന് നല്‍കി മൊഴി . അഖിലിന്റെ സുഹൃത്ത് ആദര്‍ശും രാഖിയുടെ രക്ഷിതാക്കളും നല്‍കിയ മൊഴി ശരിവെക്കുന്ന തെളിവുകളാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button