Latest NewsIndia

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കും; അടിയന്തിര നടപടികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അടിയന്തിര നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370 അനുച്ഛേദത്തിനോട് ചേര്‍ത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 35 എ കൊണ്ടുവന്നത് 1954-ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ.

ഭരണഘടനയുടെ അനുച്ഛേദം 35A യും റദ്ദാക്കും.  ശൂന്യവേള മാറ്റിവച്ചതായി ഉപരാഷ്ട്രപതി അറിയിച്ചു. കശ്മീരിനെ രണ്ടായി വിഭജിച്ചു. ജമ്മു & കശമീര്‍, ലഡാക്ക് എന്നിങ്ങനെയാണ് വിഭജനം. രണ്ടും ഇനി കേന്ദ്രഭരണ പ്രദേശങ്ങളായി തുടരും.പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളമുയര്‍ത്തി. കശ്മീര്‍ നടപടികളുടെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button