KeralaLatest News

കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; കാണാതായ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പൂനെ: പൂനെയിലെ വഡ്ഗാവ്‌ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂനെ വഡ്ഗാവ്ശേരിയില്‍ താമസിക്കുന്ന കണ്ണൂര്‍ പെരളശ്ശേരി സ്വദേശി ശശി നമ്പ്യാരുടെ മകന്‍ വൈശാഖ് നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയിലാണ് വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച കാര്‍ കൊയിന ഡാമിലേക്കുള്ള വഴിയില്‍ കൊക്കയിലേക്ക് മറിഞ്ഞത്. വൈശാഖും സുഹൃത്ത് നിധീഷ് ഷേലാരും ഒന്നിച്ചാണ് കൊയ്ന അണക്കെട്ടിലേക്ക് വിനോദയാത്ര പോയത്. രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പബല്‍ നാല എന്ന സ്ഥലത്ത് നിന്നും 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ അപകടത്തില്‍പ്പെട്ട കാര്‍ കണ്ടെത്തുന്നതും പോലീസിനെ വിവരമറിയിക്കുന്നതും.

തുടര്‍ന്നുണ്ടായ പരിശോധനയില്‍ കാറിനുള്ളില്‍നിന്ന് നിതീഷ് ഷേലാറിന്റെ മൃതദേഹം ലഭിച്ചു. കാര്‍ ഓടിച്ചിരുന്നത് നിതീഷായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹം കാറില്‍ നിന്നും കിട്ടി. എന്നാല്‍ ഞായറാഴ്ച പോലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് തിങ്കളാഴ്ച പുണെയില്‍നിന്ന് ബന്ധുക്കളും വഡ്ഗാവ്‌ശേരി മലയാളിസമാജത്തിന്റെ പ്രവര്‍ത്തകരും കൊയ്‌നയില്‍ എത്തിയിരുന്നു. ആര്‍.ഡി.ഒ., പോലീസ്, വനംവകുപ്പ്, മുങ്ങല്‍ വിദഗ്ധര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. കനത്തെ മഴയെ തുടര്‍ന്നാണ് വൈശഖിനായുള്ള തെരച്ചില്‍ വൈകിയത്. കുടുംബസമേതം ന്യൂസീലന്‍ഡില്‍ താമസിക്കുന്ന വൈശാഖ് ഔദ്യോഗികാവശ്യത്തിനായി അടുത്തിടെയാണ് പൂനെയിലെത്തിയത്. ഭാര്യ: കോമള്‍. മക്കള്‍: അവന്തിക, അനിക

shortlink

Related Articles

Post Your Comments

Related Articles


Back to top button