Latest NewsKerala

പ്രളയജലമുയര്‍ന്നിട്ടും സുരക്ഷിതമായി ഈ വീട്; കയ്യടി നേടി കെയര്‍ ഹോം പദ്ധതി

ചിങ്ങോലി: ചുറ്റിലും പ്രളയജലമുയര്‍ന്നിട്ടും വെള്ളം കയറാതെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഒരു വീടിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മുന്‍വര്‍ഷത്തെ പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്ന വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ഈ വീട് ശ്രദ്ധേയമാകുന്നത്. സഹകരണ വകുപ്പിന്റെ കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് ഇത്. ഉയര്‍ന്നുവരുന്ന പ്രളയ ജലത്തെ ഭയക്കാതെ വീട്ടില്‍ തന്നെ കഴിയാമെന്നതാണ് വീടിന്റെ പ്രത്യേകത. ചെറുതന പാണ്ടി ചെറുവള്ളില്‍ തറയില്‍ ഗോപാലകൃഷ്ണന്റേതാണ് ഈ വീട്.

ALSO READ: ദുരിതം വിതച്ച് പെരുമഴ: സംസ്ഥാനത്ത് 2.61 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

കഴിഞ്ഞ പ്രളയത്തില്‍ ഇവരുടെ വീട് പൂര്‍ണമായി നശിച്ച് പോയിരുന്നു. തുടര്‍ന്നു കെയര്‍ഹോം പദ്ധതി പ്രകാരം ഗോപാലകൃഷ്ണന് പ്രളയത്തെ അതിജീവിക്കുന്ന വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. വെള്ളത്തെ അതിജീവിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തില്‍ 36 കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്കു മുകളിലാണു വീട് സ്ഥിതിചെയ്യുന്നത്. വളരെ ഭാരം കുറഞ്ഞ കട്ടകള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണം. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഷീറ്റുകള്‍ കൊണ്ടാണു മേല്‍ക്കൂര ഒരുക്കിയിരിക്കുന്നത്.

ALSO READ : പ്രളയജലം മുട്ടോളം ഉയര്‍ന്നു; ഒടുവില്‍, വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ ചെയ്തത്

550 ചതുരശ്ര അടിയില്‍ 3 മുറികളും ഹാളും അടുക്കളയുമുള്ള വീടിന് 11 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. വീടിന് ഒരു വശത്ത് കനാലും ഒരു വശത്ത് പമ്പാ നദിയും ഉണ്ട്. എന്നിട്ടും ചുറ്റിലും വെള്ളമുയര്‍ന്നിട്ടും വീട്ടിലുള്ളവര്‍ക്ക് ഇവിടെ ഭയമില്ലാതെ താമസിക്കാന്‍ കഴിയും. നിലവില്‍ ഇവരുടെ വീടിന് ചുറ്റും രണ്ടടിയോളം ഉയരത്തില്‍ വെള്ളമുണ്ടെങ്കിലും പ്രളയ ഭീതി വലയ്ക്കുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button