Latest NewsKeralaNews

ഓർമയുടെ പൂവിളികളുമായി അരിസോണയിൽ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു

മനു നായർ

ഫിനിക്സ് : ഓർമയുടെ പൂവിളികളുമായി ആരിസോണയിലെ മലയാളികൾ കെ.എച്. എ യുടെ ആഭിമുഖ്യത്തിൽ പ്രൗഡോജ്ജലമായി ഓണം ആഘോഷിച്ചു. സെപ്തംബര് 14 ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തിൽ വച്ചാണ് അത്യന്തം വര്‍ണ്ണശബളവും ആകര്‍ഷകവുമായി കൊണ്ടാടിയത്.

രാവിലെ ഗിരിജ മേനോന്റെ നേതൃത്വത്തിൽ സംഘടനയിലെ വനിതകൾ ചേർന്ന് മനോഹരമായ പൂക്കളമിട്ടു.

തുടർന്ന് ഈ വർഷത്തെ ആഘോഷ പരിപാടിയുടെ ഉൽഘാടനം കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്.ൻ.എ.) നിയുക്ത പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി, കെ.എച്. എ. പ്രസിഡന്റ് ദിലീപ് പിള്ള, വൈസ് പ്രസിഡന്റ് അജിത സുരേഷ്‌കുമാർ, മറ്റു ഭാരവാഹികളായ അനിത പ്രസീദ്, ദീപ്തി ബിനിത്, ആരതി സന്തോഷ് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി നിർവഹിച്ചു.

പ്രസിഡന്റ് ദിലീപ് പിള്ള എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്തതോടൊപ്പം ആരിസോണയിലെ പ്രവാസി സമൂഹം കെ.എച്.എ. ക്കു നൽകിവരുന്ന സഹായസഹകരണത്തിന് സ്നേഹത്തിന്റെ ഭാഷയിൽ നന്ദിപറയുന്നതായി അറിയിച്ചു.

ശ്രീ സതീഷ് അമ്പാടി കെ.എച്.ൻ.എ. യുടെ പ്രവർത്തനങ്ങളെപ്പറ്റി സദസ്യർക്കു വിവരിച്ചതോടൊപ്പം, 2021ലെ കെ.എച്.ൻ.എയുടെ ആഗോളസമ്മേളന നഗരിയായി അരിസോണയെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കുന്നതായും, അതിലേക്കു ലോകമെമ്പാടുമുള്ള മലയാളി സമൂഹം പങ്കെടുക്കേണ്ടതിന്റെ ആവിശ്യകതകളെക്കുറിച്ചു ഓര്മപ്പെടുത്തുകയും ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായത് അൻപതിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരകളിയോടെയാണ്. തുടർന്ന് മുപ്പത്തഞ്ചിലധികം വനിതകൾ പങ്കെടുത്ത മാർഗംകളി, ഭരതനാട്യം, ഒഡീസി നൃത്തം, മോഹിനിയാട്ടം എന്നിവ കാണികള്‍ക്കു ഒരു വിത്യസ്ത ആസ്വാദനാനുഭവം നല്‍കി.

പരമ്പരാഗത ക്രിസ്ത്യന്‍ വേഷമായ പണിച്ചട്ടയും ഞുറുഞ്ഞുടുത്ത മുണ്ടും കവണിയും മേക്കാ മോതിരവും കൈവളകളും കാല്‍തളകളും ധരിച്ചു അജി ബിജു ചിട്ടപ്പെടുത്തി അരിസോണയുടെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച മെഗാ മാർഗംകളി കാണികൾക്ക് അത്യപൂർവ കാഴ്ചാനുഭവമായി.

 

ചെണ്ടമേളത്തിന്റെയും മുത്തുകുടയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രാജകീയ പ്രൌഡിയില്‍ ഓലക്കൂടയും ചൂടി തന്റെ പ്രജകളെ കാണാൻ മഹാബലി തമ്പുരാൻ എഴുന്നള്ളിയത് കാണികളെ ആവേശഭരിതരാക്കിയതോടൊപ്പം അവരെ ഓണത്തിന്റെ ഐതിഹ്യത്തിലേയ്ക്ക് ഒരു നിമിഷം കൂട്ടികൊണ്ടുപോയി. പ്രകാശ് മുണ്ടക്കലാണ് മഹാബലിയുടെ വേഷവിധാനത്തിൽ എത്തിയത്.

പതിനൊന്നരയോടെ ആരംഭിച്ച ഓണസദ്യക്ക് കേരളത്തിന്റെ പാരമ്പര്യ ശൈലിയിൽ ഉതൃട്ടാതി വള്ളംകളിയെ അനുസ്മരിപ്പിക്കുമാറ് വഞ്ചിപ്പാട്ടിന്റെ ശീലുകളുടെ അകമ്പടിയോടുകൂടി ആയപ്പോൾ തീർത്തും ഓണാഘോഷം കേരള ഗൃഹാതുരതയോടെ എങ്ങും അലയടിച്ചു.

pict005

തുടർന്ന് ഒരുമണിയോടെ 150 ഓളം കലാകാരന്മാര് പങ്കെടുത്ത കലാവിരുന്ന് കാണികളുടെ നിലക്കാത്ത കൈയ്യടികളോടെയും ഹര്ഷാരവത്തോടെയും അരങ്ങേറി.

കലാപരിപാടികൾക്ക് അനിത പ്രസീദ്, ദീപ്തി ബിനിത്, ആരതി സന്തോഷ് എന്നിവർ നേതൃത്വം നൽകിയപ്പോൾ ഓണസദ്യക്ക് ഗിരീഷ്, സുരേഷ് നായർ, സുരേഷ് കുമാർ, ശ്രീകുമാർ കൈതവന, കൃഷ്ണകുമാർ പിള്ള, ജോജോ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കിയത്. ജിൻസി ഡിൻസ് , ദിവ്യ പ്രദീപ് , പ്രേംകുമാർ, ലേഖ നായർ എന്നിവർ പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു.

ജോലാൽ കരുണാകരൻ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച പുതിയ തലമുറയിലെ സന്നദ്ധ സേവകരെ സദസ്സിനു പരിചയപ്പെടുത്തിയതോടൊപ്പം അവര്ക്ക് പാരിദോഷികങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. പൊതു കാര്യങ്ങളില് പുതിയ തലമുറക്ക് കൃത്യമായ പരിശീലനം നല്‍കുകയും ഇക്കാര്യത്തില് അവരെ സജ്ജമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം മാതാപിതാക്കളെപ്പോലെതന്നെ സന്നദ്ധ സംഘടനകൾക്കും ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഓരോ അംഗങ്ങള്‍ക്കും, നിസ്വാര്‍ഥതയോടെ ചുമതലകള്‍ കൈകാര്യം ചെയ്ത സന്നദ്ധ സേവകർക്കും, ഭരണനിര്‍വ്വഹണസമിതി അംഗങ്ങള്‍ക്കും, കൂടാതെ ഈ പരിപാടിയുടെ വിജയത്തിനായി സാമ്പത്തിക സഹായം ചെയ്ത പ്രസ്ഥാനങ്ങൾക്കും, സംഘടനയുടെ പേരിൽ ഹൃദയങ്കമമായ നന്ദി അറിയിച്ചു. ദേശീയ ഗാനാലാപനത്തോടെ ഒരുദിവസം നീണ്ടുനിന്ന ഓണാഘോഷത്തിന് തിരശീലവീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button