Latest NewsKeralaNews

ബിഹാറിലും യുപിയിലും കനത്ത മഴ; പ്രളയക്കെടുതിയില്‍ മരണം 80 കവിഞ്ഞു

ലഖ്നൗ: ഉത്തരേന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 കവിഞ്ഞു. ബിഹാറിലും കിഴക്കന്‍ യുപിയിലും നാല് ദിവസമായി കനത്തമഴയാണ് പെയ്യുന്നത്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കിഴക്കന്‍ യുപിയിലെ മിക്ക ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. ബിഹാറിന്റെ തലസ്ഥാനമായ പട്‌ന നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ഇവിടെ പ്രളയക്കെടുതി രൂക്ഷമാകാന്‍ കാരണമായത്.

സെപ്റ്റംബര്‍ 30 വരെ പട്നയിലടക്കം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പട്നയിലെ പ്രധാന ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളപ്പൊക്കം ആരോഗ്യപരമായ ആശങ്കകള്‍ക്കും ഇടയായിട്ടുണ്ട്. നളന്ദ ആശുപത്രിയില്‍ വെള്ളം കയറിയതോടെ രോഗികളെ ഇവിടെനിന്നും മാറ്റി.

ആളുകളെ രക്ഷപ്പെടുത്തുന്നതിനായി 32 ബോട്ടുകള്‍ നഗരത്തിലെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വ്വീസുകളെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് പലഭാഗങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button