KeralaLatest NewsNews

മൂന്നാറിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക്; ഗതാഗതം നിയന്ത്രിക്കാനാവാതെ പോലീസ്

ഇടുക്കി: പൂജാ അവധിയായതോടെ മൂന്നാറില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. ഇതോടെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ് പോലീസ്. തിരക്ക് വര്‍ദ്ധിച്ചിട്ടും ഗതാഗത നിയന്ത്രണത്തിനായി മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസ് കഴിയാത്തത് വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാം തന്നെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കാണ് ഉണ്ടാക്കുന്നത്. ബൈപ്പാസുകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിടുമ്പോഴും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമിക്കാത്തതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണമായി മാറുന്നത്. ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊരുക്കാത്ത പോലീസിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായി മൂന്നാര്‍ കഴിഞ്ഞ രണ്ട് ദിവസമായെത്തിയ സന്ദര്‍ശകരുടെ തിരക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്. റോഡുകളുടെ ശോചനീയവസ്ഥയും വാഹനങ്ങളുടെ അശാസ്ത്രീയമായ പാര്‍ക്കിംഗും, നടപ്പാപാതകളുടെ അപര്യാപ്തതും മൂന്നാറിലെ ടൂറിസം വികസനത്തിന് തടസമാവുകയാണ്. പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ മൂന്നാറില്‍ സന്ദശകരുടെ ഒഴുക്ക് വീണ്ടും എത്തിയത് വ്യാപാരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നുണ്ട്.

പൂജ അവധി പ്രമാണിച്ച് മൂന്നാറിലെത്തിയവര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വരെ എത്തുന്നതിന് മൂന്നുമണിക്കൂറാണ് എടുക്കുന്നത്. തിരക്ക് മുന്‍കൂട്ടികണ്ട് മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലീസ് കാട്ടുന്ന നിസംഗത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ബൈപ്പാസുകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും റോഡ് ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പഴയമൂന്നാറില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ മൂന്നാര്‍ ടൗണിലൂടെ കടത്തിവിട്ട് ടൗണില്‍ നിന്നും മടങ്ങുന്ന വാഹനങ്ങള്‍ പോസ്റ്റോഫീസ് കവലയിലൂടെ കടത്തി വിട്ടാല്‍ ഗതാഗത കരുക്ക് ഒഴിവാക്കാനകും. അനധികൃത പാര്‍ക്കിങ്ങ് ഒഴിവാക്കിയാലും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button