KeralaLatest NewsNews

ജോളി അസുഖം അഭിനയിച്ചതോ? ചോദ്യംചെയ്യലും തെളിവെടുപ്പും തുടരുന്നതിനിടെ പുതിയ തന്ത്രം

പയ്യോളി: കസ്റ്റഡിയിലിരിക്കെ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി അസുഖം അഭിനയിക്കുകയായിരുന്നു എന്ന് സൂചന. ചോദ്യംചെയ്യലും തെളിവെടുപ്പും തുടരുന്നതിനിടെ നിയമോപദേശപ്രകാരം ജോളി അസുഖം അഭിനയിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ജോളിയില്‍ മാറ്റം പ്രകടമായത് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിതിന് ശേഷമാണ്. കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് അഭിഭാഷകരുമായി സംസാരിക്കാന്‍ ജോളിക്ക് അവസരം ലഭിച്ചിരുന്നു. അപ്പോഴായിരിക്കാം ഇത്തരത്തിലൊരു ബുദ്ധി അവര്‍ ഉപദേശിച്ചതെന്നാണ് സൂചന.

വ്യാഴാഴ്ച പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ജോളിയെ ചോദ്യം ചെയ്തത്. സുഖമില്ലാത്തതിനാല്‍ നില്‍ക്കാനും ഇരിക്കാനും പറ്റുന്നില്ലെന്നു ജോളി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് ഇവരെ കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ പരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. തുടര്‍ന്ന്, തെളിവെടുപ്പിനായി കട്ടപ്പനയിലേക്കു പോകാനുള്ള തീരുമാനം മാറ്റിവെക്കുകയായിരുന്നു.

ജോളിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ രണ്ടാംപ്രതി എം.എസ്. മാത്യുവിനെയും എത്തിച്ചിരുന്നു. പയ്യോളി സ്റ്റേഷനിലെ സെല്ലിലായിരുന്നു മാത്യു. എന്നാല്‍, രണ്ടുപേരെയും കൂടുതല്‍ നേരം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തില്ല. ചോദ്യംചെയ്യുന്ന സമയത്ത് ജോളി സഹകരിക്കാതിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

അതേസമയം, എന്‍.ഐ.ടി.യില്‍ ഒരു യുവതിയോടൊപ്പം ജോളി നില്‍ക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിരുന്നു. ഇതേപ്പറ്റിയുള്ള വിവരങ്ങളും ചോദ്യം ചെയ്യലിനിടെ പോലീസ് ആരാഞ്ഞു. റോജോ തോമസ്, റെഞ്ജി, ജോളിയുടെ മകന്‍ റോമോ എന്നിവര്‍ കഴിഞ്ഞദിവസം നല്‍കിയ മൊഴിയെ അടിസ്ഥാനപ്പെടുത്തിയും ചോദ്യംചെയ്തു. രാവിലെ തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി ഏഴരവരെ നീണ്ടു. എന്നാല്‍ ജോളിയുടെ അസുഖത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button