KeralaLatest NewsNews

പ്രതിപക്ഷം തന്നെ വേട്ടയാടുന്നതായി പി. ജയരാജൻ

കണ്ണൂർ: താനൂരിലെ ലീഗ് പ്രവർത്തകൻ ഇസഹാഖിന്റെ കൊലപാതകകേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തന്നെ വേട്ടയാടുന്നതായി സിപിഎം നേതാവ് പി. ജയരാജൻ.ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇസഹാക്കിന്റെ വധവുമായി ഒരു ബന്ധവുമില്ല. പ്രതിപക്ഷനീക്കം ആർഎസ്എസ് വേട്ടയാടലിന്റെ തുടർച്ചയാണ്. സിപിഎം പ്രവർത്തകന്റെ മക്കളുടെ കല്യാണത്തിൽ പങ്കെടുക്കാനാണ് താനൂരിൽ പോയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് എല്ലാ യാത്രകളും കൂടിക്കാഴ്ചകളും നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എന്റെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Read also: ഭഗവാന്‍ അയ്യപ്പന്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്, തെരഞ്ഞെടുപ്പിലും അത് കാണും : ഇപി ജയരാജൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ആർഎസ്എസ് നടത്തുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് മുസ്ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയിൽ എനിക്ക് എതിരായി നടത്തിയ പരാമർശം. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദർശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എന്റെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം സന്ദർശിച്ചതിൽ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാർട്ടി സഖാക്കളുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോൾ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവർത്തകർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരിൽ ഞാൻ ഇല്ല. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിന്റെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല.

നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാൻ. എന്റെ അസാന്നിധ്യത്തിൽ എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർഎസ്എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്? ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്? ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button