KeralaLatest NewsNews

ജനത്തെ ഭീതിയിലാക്കി കിനാലൂരില്‍ മുഖംമൂടി ആക്രമണം തുടരുന്നു : വീട്ടമ്മയെ കെട്ടിയിട്ട് അപായപ്പെടുത്താനുള്ള ശ്രമം

ബാലുശ്ശേരി :ജനത്തെ ഭീതിയിലാക്കി കിനാലൂരില്‍ മുഖംമൂടി ആക്രമണം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ വീട്ടമ്മയെ കെട്ടിയിട്ട് അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. കൈതച്ചാല്‍ ജയപ്രകാശന്റെ ഭാര്യ ശ്രീജ (37)ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ലോറി ഡ്രൈവറായ ജയപ്രകാശന്‍ 5.15ന് ആണ് വീട്ടില്‍ നിന്ന് ജോലിക്കു പോയത്. മകനും മകളും ഉറങ്ങുകയായിരുന്നു.

അടുക്കള ഭാഗത്തിനു പുറത്ത് ടാര്‍പോളിന്‍ കെട്ടിയ ഭാഗത്ത് വച്ച് ശ്രീജ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പുറകിലൂടെ എത്തിയ ആള്‍ കണ്ണും വായും പൊത്തിപ്പിടിച്ച ശേഷം പിന്നിലേക്ക് വലിച്ചിഴച്ച് ചുമരില്‍ ചാരി നിര്‍ത്തി ഇരുമ്പ് ഗ്രില്ലില്‍ ബന്ധിക്കുകയായിരുന്നു. പ്ലാസ്റ്റിക് കയര്‍ കൊണ്ട് കഴുത്തും അയലില്‍ ഉണക്കാനിട്ട ചുരിദാറിന്റെ പാന്റ്‌സ് ഉപയോഗിച്ച് കൈകളും കെട്ടിയിട്ടു.

മുഖം പൊത്തിപ്പിടിച്ച കൈ അയഞ്ഞപ്പോള്‍ ശ്രീജ ആഞ്ഞു കടിച്ചതോടെയാണ് അക്രമി പിടിവിട്ടത്. ശബ്ദം ഉയര്‍ത്തുമെന്നായതോടെ അക്രമി ഓടിപ്പോയി. അല്‍പം കഴിഞ്ഞ് 6 വയസുള്ള മകള്‍ പുറത്തേക്ക് എത്തിയപ്പോഴാണ് ശ്രീജയെ കെട്ടിയിട്ട നിലയില്‍ കണ്ടത്. ഉടന്‍ സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. മകന്‍ എത്തിയാണ് അമ്മയുടെ ശരീരത്തിലെ കെട്ടുകള്‍ അഴിച്ചുമാറ്റിയത്.

സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴുത്തില്‍ വേദന അനുഭവപ്പെട്ടതിനാല്‍ ശ്രീജ ആശുപത്രിയില്‍ ചികിത്സ തേടി. മുഖം മൂടി ധരിച്ചെത്തിയ ആള്‍ കഴിഞ്ഞ ആഴ്ച യുവതിക്കും വയോധികക്കും നേരെ ആക്രമണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button