Whatsapp CornerLatest News

കേരളത്തിൽ വീണ്ടും ഒരു പൂച്ചയെ പോസ്റ്റുമാർട്ടം ചെയ്യുന്നു. ആദ്യത്തെ കേസ് ഏതായിരുന്നു…?

തിരുവനന്തപുരത്ത് ഒരു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഒരുങ്ങുകയാണ് കേരളാ പോലീസ്. പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന കേസിലാണ് അതിവിചിത്രമെന്ന് തോന്നാവുന്ന ഈ പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ക്യാമ്പെയിന്‍ കോര്‍ഡിനേറ്റര്‍ പാര്‍വതി മോഹന്റെയും പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ സെക്രട്ടറി ലത ഇന്ദിരയുടെയും പരാതിയിലാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ഈ പ്രദേശത്തുള്ള ക്ലബ്ബില്‍ ചീട്ടുകളിക്കാനും മദ്യപിക്കാനുമെത്തുന്നവരില്‍ ചിലര്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നെന്നാണ് പോലീസിന് ലഭിച്ച പരാതി. പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ മാത്രമേ ലഭിക്കൂവെന്നാണ് വഞ്ചിയൂര്‍ പോലീസ് വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കേസിലെ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കൂ.

പൂച്ചയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വിചിത്രമെന്ന് തോന്നുമെങ്കിലും കേരളാ പോലീസ് ഇതാദ്യമായല്ല ഒരു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുന്നത്. കേരളത്തില്‍ നടക്കുന്ന രണ്ടാം പൂച്ച പോസ്റ്റുമോര്‍ട്ടമാണ് ഇത്. ഇത്തവണ പൂച്ചയുടെ തന്നെ മരണ കാരണം കണ്ടെത്താനാണ് പോസ്റ്റുമോര്‍ട്ടമെങ്കില്‍ ആദ്യത്തേത് ഒരു സ്ത്രീയുടെ കൊലപാതകം തെളിയിക്കാനാണ് പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. അതും അധികമൊന്നും കാലം പിന്നിലല്ലാതെ. 2008ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു യുവതിയുടെ മൃതദേഹം പൊങ്ങി. ഈ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത് ഒരു പൂച്ചയുടെ മൃതദേഹമാണ്. ചത്ത പൂച്ച തെളിയിച്ച കേസ് എന്നാണ് ആ കേസിനെക്കുറിച്ച് താന്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുമ്പ് പറഞ്ഞിട്ടുണ്ട്.

കുളത്തില്‍ കെട്ടിത്താഴ്ത്തിയ മൃതദേഹം അഴുകി പൊങ്ങിവന്നപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പാദങ്ങള്‍ കുളത്തിന് മുകളില്‍ പൊങ്ങിനില്‍ക്കുന്നതറിഞ്ഞാണ് അന്ന് കരീലക്കുളങ്ങരയിലെ പ്രഭാതം ഉണര്‍ന്നത്. നാട്ടുകാര്‍ക്കെല്ലാം തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയായിരുന്നു അത്. മൃതദേഹത്തിന്റെ വയറ് കുത്തിക്കീറി കുടല്‍മാലയെല്ലാം പുറത്തുചാടിയ അവസ്ഥയിലായിരുന്നു. മൃതദേഹം കുളത്തില്‍ താഴ്ന്ന് പോകുന്നതിനായി ഒരു വേലിക്കല്ല് ശരീരത്തില്‍ ചേര്‍ത്ത് വച്ച് കെട്ടിയിരുന്നു. സ്ത്രീ ഉടുത്തിരുന്ന സാരി കൊണ്ട് തന്നെ രണ്ട് പാദങ്ങളും കെട്ടിയ നിലയിലായിരുന്നു. ഈ പാദങ്ങളാണ് കുളത്തിന് മുകളിലേക്ക് പൊങ്ങിവന്നത്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തെളിഞ്ഞെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെല്ലാം അപരിചിതയാണെന്നതും സമീപപ്രദേശങ്ങളിലൊന്നും ഈ പ്രായത്തിലുള്ള സ്ത്രീയെ കാണാതെ പോയതായി പരാതി ലഭിച്ചിട്ടില്ലെന്നതും പോലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തില്‍ തന്നെ തടസ്സമായി.

മൃതദേഹം കിടന്ന കുളത്തിന് ചുറ്റിലും നിരവധി വീടുകളും എപ്പോഴും ആള്‍പ്പെരുമാറ്റമുള്ള പ്രദേശവുമായിരുന്നു. ആരാണ് മരിച്ചതെന്ന് പോലും വ്യക്തതയില്ലാത്ത കേസ്. അന്ന് കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഹരികൃഷ്ണന് ആയിരുന്നു അന്വേഷണ ചുമതല. മൃതദേഹ പരിശോധനയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായി. കുളത്തിന് സമീപത്ത് സംശയകരമായ രീതിയില്‍ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കുളത്തിനടുത്തേക്ക് വരുന്ന സ്ഥലത്ത് ഒരു സര്‍പ്പക്കാവുണ്ട്. കാവിന് സമീപത്ത് എന്തോ ചത്തുചീഞ്ഞ മണം അനുഭവപ്പെട്ടതിനാല്‍ പോലീസ് അവിടെയും പരിശോധിച്ചു. ഒരു പൂച്ച ചത്തുകിടന്നതായിരുന്നു അത്. പ്രാഥമികമായി സ്ത്രീയുടെ മരണവുമായി ബന്ധിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ സ്ത്രീയുടെ മൃതദേഹത്തിന്റെ അതേ പഴക്കം തന്നെ പൂച്ചയുടെ മൃതദേഹത്തിനുമുണ്ടായിരുന്നതാണ് തനിക്ക് അത് കണക്കിലെടുക്കണമെന്ന് തോന്നിയതെന്ന് ഹരികൃഷ്ണന്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെയും പൂച്ചയുടെയും പോസ്റ്റുമോര്‍ട്ടം നടത്താമെന്നായിരുന്നു ഹരികൃഷ്ണന്റെ തീരുമാനം. ഇത് ആളുകളില്‍ ഒരു കൗതുകമുണ്ടാക്കുകയും ചെയ്തു.

ഒരു ചത്ത പൂച്ചയ്ക്ക് കേരളാ പോലീസ് ആദ്യമായായിരിക്കും മഹസര്‍ എഴുതിയതെന്ന് ജേക്കബ് പുന്നൂസ് മാതൃഭൂമി ചാനലിലെ എക്‌സ് ഫയല്‍ എന്ന ക്രൈം പ്രോഗ്രാമില്‍ പറയുന്നു. അതേസമയം പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഫോറന്‍സിക് സര്‍ജന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഒരു വെറ്റിനറി സര്‍ജന്‍ ആണ് ഈ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പൂച്ചയുടെയും സ്ത്രീയുടെയും ആമാശയത്തില്‍ ഫ്യൂരിഡാന്‍ എന്ന വിഷം കലര്‍ന്ന ഒരേ ഭക്ഷണമായിരുന്നു ഉണ്ടായിരുന്നു. ഇരു മരണങ്ങളുടെയും ഏകദേശ സമയവും ഒന്നുതന്നെയായിരുന്നു. അതോടെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ കുളത്തില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് വ്യക്തമായി.

സ്ത്രീ ആരാണെന്നും ആരാണ് അവരെ കൊലപ്പെടുത്തിയതെന്നും അവര്‍ കഴിച്ച അതേ ഭക്ഷണം പൂച്ചയുടെ വയറ്റിലും എങ്ങനെയെത്തി എന്നത് സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് പിന്നീട് പോലീസിന് മുന്നില്‍ ഉയര്‍ന്നത്. സ്ത്രീയാരാണെന്ന അന്വേഷണം ഫലം കാണാതായതോടെ അന്വേഷണ സംഘം പൂച്ചയുടെ പിന്നാലെ പോകാന്‍ തീരുമാനിച്ചു. പരിചയമുള്ള ആളുകള്‍ക്കൊപ്പം മാത്രമേ പൂച്ച സഞ്ചരിക്കുകയുള്ളൂ എന്ന് കുട്ടിക്കാലത്തേ മനസിലാക്കിയ തിയറിയാണ് ഇവിടെ ഹരികൃഷ്ണന്‍ ഉപയോഗിച്ചത്. പൂച്ചയുടെ ഉടമയാകും കൊലയാളിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ചത്ത പൂച്ചയുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. ചത്ത പൂച്ചയുടെ ഫോട്ടോയുടെ ഫോട്ടോയും കൊണ്ട് നടക്കലായി പിന്നീട് പോലീസുകാരുടെ ജോലി. ഇതും നാട്ടുകാരില്‍ ചിരിയുണര്‍ത്തി. ചത്ത് ചീഞ്ഞ പൂച്ചയുടെ ഫോട്ടോ നോക്കിയാല്‍ ഏതാണ്ട് എല്ലാ പൂച്ചയും ഒരുപോലിരിക്കുമല്ലോ? എന്നാല്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ തങ്ങളുടെ വീട്ടിലെ പൂച്ചയെ കാണാനില്ലെന്നും നിറവും പാടും എല്ലാം കണ്ടാല്‍ ഏതാണ്ട് ഇതുപോലിരിക്കുമെന്നും ഉത്തരം ലഭിച്ചു. പൂച്ച ചത്തുപോയ കാര്യമൊന്നും വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. എന്നാല്‍ ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നുവെന്ന് സംശയിക്കുന്നതിന്റെ ഏതാണ്ട് അടുത്ത ദിവസങ്ങളില്‍ തന്നെയാണ് പൂച്ചയെ കാണാതായതെന്ന് വീട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചു. അതോടെ പൂച്ച ഈ വീട്ടിലേത് തന്നെയാണെന്ന് പോലീസിന് ഉറപ്പായി.

പൂച്ച താമസിച്ചിരുന്ന വീടിന് പരിസരങ്ങളിലുമെല്ലാം പോലീസ് പ്രത്യേക നിരീക്ഷണം നടത്തിയെങ്കിലും സംശയിക്കേണ്ടതായി യാതൊന്നും കണ്ടെത്താനായില്ല. വീട്ടുകാര്‍ക്കാര്‍ക്കും ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പോലീസിന് വ്യക്തമായി. അതോടെ ചുറ്റിലുമുള്ള എല്ലാ വീടുകളിലേക്കും പോലീസ് നിരീക്ഷണം നീണ്ടു. ആ വീടുകളിലെയെല്ലാം അംഗങ്ങളുടെ പെരുമാറ്റങ്ങളെല്ലാം സാധാരണമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജലാലുദ്ദീന്‍ എന്നയാള്‍ പലനാടുകളില്‍ സഞ്ചരിച്ച് പാത്രങ്ങള്‍ കച്ചവടം നടത്തുയാള്‍ ആയിരുന്നു. പോലീസിന് ഇയാളെ നേരിട്ട് കാണാന്‍ സാധിച്ചില്ല. കച്ചവടവുമായി ബന്ധപ്പെട്ട് അയാള്‍ യാത്രയിലായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പരിലേക്ക് ഹരികൃഷ്ണന്‍ ഓരോ തവണ വിളിക്കുമ്പോഴും ഓരോ സ്ഥലങ്ങളില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഹാജരാകാന്‍ കൂട്ടാക്കാതിരുന്നു.

അതോടെ ഹരികൃഷ്ണന് കൂടുതല്‍ സംശയങ്ങളുണ്ടായി. അയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സ്ഥലം മാറ്റിയാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് തനിക്ക് മനസിലായതായി ഹരികൃഷ്ണന്‍ പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തന്നെ പോലീസ് തീരുമാനിച്ചു. അപ്പോഴേക്കും നാട്ടുകാരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുയര്‍ന്നു. കാരണം കൊല്ലപ്പെട്ടതാരാണെന്ന് പോലും പോലീസിന് അതുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് തന്നെയുള്ള പരിശോധനയില്‍ അയാള്‍ വീട്ടിലെത്തിയത് തിരിച്ചറിഞ്ഞ പോലീസ് അവിടെ നിന്ന് തന്നെ അയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

പാത്രക്കച്ചവടത്തിനായി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഇയാള്‍ കൊലചെയ്ത സ്ത്രീയെ പരിചയപ്പെട്ടത്. കരീലക്കുളങ്ങരയില്‍ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെയാണ് കരുവാറ്റ. അവരുമായി ആദ്യം സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായ ഇയാള്‍ അവരുടെ ആഭരണങ്ങളും മറ്റും ഇയാള്‍ വാങ്ങി പണയം വയ്ക്കുകയും ആ പണം തന്റെ ധൂര്‍ത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ത്രീ ഈ ആഭരണങ്ങള്‍ തിരികെ ചോദിച്ചു. അതോടെ സ്ത്രീയെ കൊലപ്പെടുത്താന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു. ആഭരണങ്ങള്‍ നല്‍കാമെന്ന വാക്ക് ആവര്‍ത്തിച്ച് തിരുവനന്തപുരത്ത് കറങ്ങി നടന്ന ശേഷം കായംകുളത്ത് വന്ന ഇവര്‍ മൃതദേഹം കണ്ടെത്തിയ പാടത്തെത്തി. പിന്നീട് ഇയാള്‍ ഒറ്റയ്ക്ക് വീട്ടിലെത്തി അവിടെ സൂക്ഷിച്ചിരുന്ന ഫ്യൂരിഡാന്‍ സ്ത്രീക്ക് കഴിക്കാനായി വാങ്ങിവച്ചിരുന്ന ഭക്ഷണത്തില്‍ കലര്‍ത്തുകയായിരുന്നു. പാടത്തിരുന്ന് തന്നെ അത് കഴിച്ച സ്ത്രീ അത് തീരും മുമ്പ് തന്നെ ശര്‍ദ്ദിച്ച് മരിച്ച് വീഴുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ മൃതദേഹത്തിന്റെ വയറ് ഒരു കത്തി ഉപയോഗിച്ച് കീറുകയും പാദങ്ങള്‍ രണ്ടും കൂട്ടിക്കെട്ടുകയും ചെയ്ത ശേഷം ദേഹത്ത് വേലിക്കല്ല് കെട്ടി കുളത്തിലെറിയുകയായിരുന്നു.

എന്നാല്‍ വീട്ടില്‍ നിന്നും ഭക്ഷണ പൊതിയുമായി പോകുന്ന ജലാലുദ്ദീന് പിന്നാലെ പൂച്ചയും കൂടിയത് ഇയാള്‍ അറിഞ്ഞില്ല. സ്ത്രീ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും അവരുടെ ശര്‍ദ്ദിലും കഴിച്ച പൂച്ചയുടെ ശരീരത്തിലും ഫ്യൂരിഡാന്‍ കലര്‍ന്നു. കുറ്റം പ്രതി സ്വയം ഏറ്റുപറഞ്ഞതോടെ അന്വേഷണ സംഘം പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. നാല് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജലാലുദ്ദീന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. പൂച്ചയുടെ വഴിയിലൂടെ സഞ്ചരിച്ച് പോലീസ് തന്നിലേക്കെത്തുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് ജലാലുദ്ദീന്‍ തന്നെ പോലീസിനോട് സമ്മതിച്ചു.

Credit sharing: ലിൻ പരമേശ്വരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button