KeralaLatest NewsNews

സംസ്ഥാനത്ത് വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണവും കൊലപാതക വിവരങ്ങളും പുറത്തുവിട്ട് ജയില്‍ അധികൃതര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണവും കൊലപാതക വിവരങ്ങളും പുറത്തുവിട്ട് ജയില്‍ അധികൃതര്‍. വിവിധ ജയിലുകളിലായി 18 പേര്‍ വധശിക്ഷ കാത്ത് കഴിയുന്നവരാണെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.. ഇതില്‍ രണ്ട് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ജയില്‍ വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കൂടുതല്‍ പേര്‍ വധശിക്ഷ കാത്ത് കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്നുപേരും വിയ്യൂരില്‍ അഞ്ചു പേരുമുണ്ട്. ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാര്‍.

ആര്യാ കൊലക്കേസിലെ പ്രിതകളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാര്‍, ഒരുമയനൂര്‍ കൂട്ടക്കൊലയിലെ റെജികുമാര്‍, മാവേലിക്കര സ്മിത വധക്കേസിലെ വിശ്വരാജന്‍, ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ നിനോ മാത്യു കോളിയൂര്‍ കൊലക്കേസിലെ അനില്‍കുമാര്‍, വണ്ടിപ്പെരിയാറില്‍ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രാജേന്ദ്രന്‍, മണ്ണാര്‍കാട്ട് കൊലക്കേസിലെ പ്രതി ഉത്തര്‍പ്രദേശുകാരനായ നരേന്ദ്രകുമാര്‍, ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസര്‍ അബ്ദുല്‍ ഗഫൂര്‍ കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാര്‍, ജെറ്റ് സന്തോഷ് വധക്കേസിലെ സോജു, അനില്‍കുമാര്‍ ,കൂട്ടക്കൊലകേസിലെ പ്രതി എഡിസന്‍, ജിഷ വധക്കേസിലെ അമീറുല്‍ ഇസ്സാം, മാവേലിക്കരയില്‍ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നവര്‍.

അതേസമയം സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമി അടക്കം പതിനഞ്ചോളം പേര്‍ പത്ത് വര്‍ഷത്തിനിടെ വധശിക്ഷയില്‍ നിന്ന് ഒഴിവായവരുടെ പട്ടികയിലുമുണ്ട്. 1991 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് സംസ്ഥാനത്ത് അവസാനം നടപ്പാക്കിയ വധശിക്ഷയെന്ന് ജയില്‍ രേഖകള്‍ പറയുന്നു. 1979 ലാണ് പൂജപ്പുര ജയിലില്‍ അവസാനം വധശിക്ഷ നടപ്പാക്കിയത്. കളീയ്ക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിലേററിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button