KeralaLatest NewsNews

സി.പി.എം- സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

പിറവം•പിറവം പള്ളിക്കവലയില്‍ സി.പി.എം- സി.പി.ഐ സംഘര്‍ഷം. ശനിയാഴ്ച വൈകീട്ട് ആറരയോടെ പ്രതിഷേധ പ്രകടനമായെത്തിയ സി.പി.എം. പ്രവര്‍ത്തകരും സി.പി.ഐ. പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തക്കസമയത്ത് പോലീസ് ഇടപെട്ട് രണ്ടു കൂട്ടരേയും മാറ്റിയതിനാല്‍ വന്‍ സംഘര്‍ഷം ഒഴിവായി.

നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ കാലിന് പരിക്കേറ്റ സി.പി.ഐ. നഗരസഭാ കൗണ്‍സിലര്‍ മുകേഷ് തങ്കപ്പ(32)നെയും തലക്ക് പരിക്കേറ്റ എ.ഐ.വൈ.എഫ്. നഗരസഭാസമിതി ഭാരവാഹി മുളക്കുളം വടക്കേക്കര കല്ലേലില്‍ ബിബിന്‍ ജോര്‍ജി(37)നെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച്‌ ജില്ലാ പഞ്ചായത്തംഗം കെ.എന്‍. സുഗതന്‍, കെ.എന്‍ ഗോപി, സി.എന്‍. സദാമണി, മുണ്ടക്കയം സദാശിവന്‍, എം.എം. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ് കവലയിലേക്ക് എത്തുന്നതിനിടയിലായിരുന്നു അക്രമം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്ത് സുരേന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി കെ.ആര്‍. നാരായണന്‍ നമ്ബൂതിരി, കെ.പി. സലിം, സി.കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം. പ്രകടനം നടന്നിരുന്നു. പള്ളിക്കവലയ്ക്ക് സമീപം ഇരുകൂട്ടരും മുഖാമുഖം ഏറ്റുമുട്ടി. വാക്കേറ്റം മൂക്കുന്നത് കണ്ടാണ് കവലയിലുണ്ടായിരുന്ന പോലീസ് സംഘം ഓടിയെത്തിയത്. പോലീസ് ഇരുകൂട്ടര്‍ക്കുമിടിയില്‍ നിലയുറപ്പിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രകടനക്കാരുടെ കൊടികള്‍ തിരിച്ചു പിടിച്ചായിരുന്നു അടി.

സംഘര്‍ഷത്തില്‍ ഒരുഭാഗത്ത്‌ നിന്നുമായി ഒട്ടേറെ പേര്‍ക്ക് അടിയേറ്റെങ്കിലും ആരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. മുളന്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് പിള്ള, പിറവം എസ്.ഐ., വി.ഡി. റെജിരാജ് എന്നിവര്‍ ഇടപ്പെട്ട് ഇരു കൂട്ടരേയും പിന്തിരിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button