Kerala

ജയിലുകളിലെ തൊഴിൽപരിശീലനങ്ങൾ ആധുനീകരിച്ച് വിപുലമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലുകളിലെ തൊഴിൽപരിശീലനങ്ങൾ ആധുനിക യന്ത്രസാമഗ്രികൾ സ്ഥാപിച്ച് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജയിലുകളോടനുബന്ധിച്ച് ഐ.ഒ.സിയുടെ പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുരയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളിൽ നിന്ന് പുറത്തിറങ്ങിയാലും ജീവിതം ഭദ്രമാക്കാനുള്ള തൊഴിലവസരമാണുണ്ടാക്കുന്നത്. പെട്രോൾ പമ്പുകൾ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ ആരംഭിക്കുന്നതും ഇതിന്റെ ഭാഗമാണ്. പൊതുജനങ്ങൾക്ക് മികച്ചരീതിയിൽ സേവനം നൽകുന്നതിനൊപ്പം അനേകം ജയിൽ അന്തേവാസികൾക്ക് തൊഴിൽ നൽകി ആത്മവിശ്വാസം വളർത്താനും ഇത് സഹായിക്കും.
പെട്രോൾ പമ്പുകളിൽ മികച്ച സേവനത്തിനൊപ്പം മികച്ച ലാട്രിൻ സൗകര്യവും നൽകുന്ന രീതിയിൽ വികസിപ്പിക്കണം. പൊതുജനങ്ങൾക്കും ഉപയോഗിക്കാനാവുന്ന വിധം സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി ഇവ നിർമിക്കണം. ഈ സൗകര്യം പെട്രോൾ പമ്പുകളിൽ മാത്രമല്ല, എല്ലായിടത്തും വിപുലമായി വികസിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.

Read also: പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തിൽ ഇളവ്; സംസ്ഥാനത്തെ പ്രധാനനദികളിൽ നിന്ന് മണൽവാരാൻ പിണറായി സർക്കാരിന്റെ അനുമതി

ജയിലുകളിലുള്ളവർക്ക് പുനരധിവാസത്തിനുള്ള എന്തൊക്കെ നടപടികൾ ചെയ്യാമോ അതെല്ലാം ചെയ്യുകയാണ്. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തുവന്നാൽ ഒരു തൊഴിലെടുക്കാൻ പരിശീലനവും യോഗ്യതാ സർട്ടിഫിക്കറ്റും ലഭിക്കുകയെന്നത് വലിയ കാര്യമാണ്. മുമ്പ് ജയിൽ അന്തേവാസികൾക്ക് പറമ്പിലെ കൃഷി, ക്യാൻറീൻ തുടങ്ങിയവ മാത്രമായിരുന്നു തൊഴിലായി നൽകിയിരുന്നത്. ഇന്നവർ കൈവയ്ക്കാത്ത മേഖലകളില്ല. എല്ലാ തൊഴിലുകളും ചെയ്യാൻ അന്തേവാസികൾ പ്രാപ്തരാണ് എന്ന് തെളിയിച്ചിട്ടുണ്ട്. അതിൽ മാതൃകാപരമായി വിജയിച്ച ഒന്നാണ് ഭക്ഷണവിതരണം. തൊഴിലുകൾ പരിശീലിപ്പിക്കുന്നവയിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായവയിലും പരിശീലനം നൽകുന്നുവെന്നത് ശ്രദ്ധേയമാണ്. പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുന്നതിനാൽ പേപ്പർ ബാഗ് നിർമാണമുൾപ്പെടുള്ളവയ്ക്ക് കൂടുതൽ സാധ്യതകൾ വരികയാണ്.
ജയിലുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ജയിലിലെ അച്ചടക്കം ലംഘിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാകണം അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഒ. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആഭ്യന്തര അഡീ: ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ, നഗരസഭാ കൗൺസിലർ ഡോ: വിജയലക്ഷ്മി, മധ്യമേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ, ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ, സിക്ക ഡയറക്ടർ എം.ജി ഷീല എന്നിവർ സംബന്ധിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻറ് കറക്ഷണൽ സർവീസസ് ഋഷിരാജ് സിംഗ് സ്വാഗതവും ജയിൽ ആസ്ഥാന കാര്യാലയം ഡി.ഐ.ജി എസ്. സന്തോഷ് നന്ദിയും പറഞ്ഞു.
കേരളത്തിൽ ജയിലുകളിൽ കഴിഞ്ഞുവരുന്ന അന്തേവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെയാണ് ജയിലുകളിൽ പെട്രോൾ പമ്പുകൾ ആരംഭിക്കുന്നത്. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, എന്നീ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പമ്പ് ആരംഭിക്കുന്നത്. തിരുവനന്തപുത്ത് പൂജപ്പുര ജയിലിനോട് ചേർന്നുള്ള 25.1 സെൻറ് സ്ഥലത്താണ് പമ്പ് വരുന്നത്. സെൻട്രൽ ജയിൽ പ്രസിൽ ജോലി നോക്കിവരുന്ന അന്തേവാസികൾക്ക് പ്രിൻറിംഗ് തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button