KeralaLatest NewsNews

നമ്മുടെ പഴം പൊരിയും, പുട്ടും പൊറോട്ടയും തിരിച്ചെത്തും

തിരുവനന്തപുരം: റെയില്‍വേ ഭക്ഷണശാലകളില്‍ നിന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഭക്ഷണവിഭവങ്ങള്‍ ആയ പഴം പൊരിയും, പുട്ടും പൊറോട്ടയും തിരിച്ചെത്തും. ഇത് സംബന്ധിച്ച് ഐആര്‍സിടിസി അധികൃതർ ഉറപ്പു നൽകിയതായി ഹൈബി ഈഡൻ എം പി അറിയിച്ചു.

റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും (വിആര്‍ആര്‍), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്കില്‍ മാറ്റം വരുത്തിയതിനു ശേഷം പുതുക്കിയ മെനുവില്‍ കേരളീയ വിഭവങ്ങള്‍ പലതും അപ്രത്യക്ഷമായത് വിവാദമായിരുന്നു. കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും മെനുവില്‍ കാണാനില്ലായിരുന്നു.

ഉഴുന്നുവട, പരിപ്പുവട എന്നിവ നിലനിര്‍ത്തിയപ്പോള്‍ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയായിരുന്നു പുറത്തായത്. സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നു മസാല ദോശയും തൈര്,സാമ്പാര്‍ സാദവുമൊക്കെയാണുളളത്. രാജ്മ ചാവല്‍, ചോള ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കല്‍, കുല്‍ച്ച എന്നിവയാണു പട്ടികയിലുളള മറ്റ് വിഭവങ്ങള്‍. നാരങ്ങാ വെളളം ഉള്‍പ്പെടെ പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) മെനു പരിഷ്‌കരിച്ചു നിരക്കുകള്‍ കൂട്ടിയത്.

അതേസമയം, ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ സ്റ്റാളുകളിലെ നിരക്കുകളും തോന്നിയ പോലെയാണ് കൂട്ടിയിരിക്കുന്നത്. ഊണിന്റെ വില 35 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നു വടയ്ക്കും പരിപ്പു വടയ്ക്കും 15 രൂപ നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button