Kerala

കേരളത്തിന്റെ വികസന സംരംഭങ്ങൾ നാടിന് അർഹിക്കുന്ന അംഗീകാരം ലഭ്യമാക്കി: ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വികസന സംരംഭങ്ങൾ കേരളത്തിന് അർഹിക്കുന്ന അംഗീകാരം കൊണ്ടുവന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റിപബ്‌ളിക്ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യു. എന്നിന്റെയും നീതി ആയോഗിന്റേയും സുസ്ഥിര വികസനത്തിന്റെയും നീതി ആയോഗിന്റെ ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെയും സൂചികകളിൽ ഒന്നാമതായ കേരളം ലിംഗ സമത്വത്തിലും ക്ഷേമത്തിലും രാജ്യത്തിനു തന്നെ മാതൃകയാണ്. ഇവയെല്ലാം കേരളത്തിന്റെ പുരോഗതിക്ക് ഉദാഹരണങ്ങളാണ്. നീതി ആയോഗിന്റെ നവീനതാ സൂചികയിലും കേരളം അസൂയാവഹമായ സ്ഥാനത്താണ്.
കേരളത്തിന്റെ നേട്ടങ്ങളുടെ കരുത്ത് അനുഭവിച്ചറിഞ്ഞത് കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയ മണ്ണിടിച്ചിൽ ദുരന്ത വേളകളിലാണ്. അവയെല്ലാം കേരള സമൂഹം ഒറ്റക്കെട്ടായി തരണം ചെയ്തു. ദുരന്തങ്ങളിൽ നഷ്ടപ്പെട്ട പുരോഗതിയും പ്രതാപവും തിരികെ നേടാൻ റീബിൽഡ് കേരള പദ്ധതി ജനങ്ങളെ സഹായിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും കേരളം മുന്നോട്ടാണ്. മസാല ബോണ്ട്, കേരള ബാങ്ക് തുടങ്ങി നൂതനമായ പദ്ധതികളിലൂടെ കേരളം ഇതിനെ തരണം ചെയ്യുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വേണ്ട ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ഇവയൊന്നും കേരളത്തിന് തടസമായിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. മുഴുവൻ സ്‌കൂളുകളെയും ഡിജിറ്റൽ സാങ്കേതത്തിന് കീഴിൽ കൊണ്ടുവന്നതോടെ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കുകയും കേരളം മറ്റു പ്രദേശങ്ങളെക്കാൾ ഒരു പടി മുന്നിലെത്തുകയും ചെയ്തു.
ഇന്ത്യ ആഗോള നിക്ഷേപ കേന്ദ്രമായി ഉയരുന്ന വേളയിൽ കേരളം വ്യവസായികൾക്ക് ഉദാര വ്യവസ്ഥകളാണ് നടപ്പാക്കുന്നത്. ഇത് കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചു. കേരളത്തിന്റെ ഇലക്ട്രിക് വാഹന നയം റിന്യുവബിൾ എനർജി സ്റ്റാർട്ട് അപ്പുകൾക്ക് പ്രോത്‌സാഹനം നൽകുന്നു. ഐ. ടി മേഖലയിലെ വർദ്ധിച്ചുവരുന്ന നിക്ഷേപം കൂടുതൽ തൊഴിൽ ഉറപ്പുവരുത്തുന്നു. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടവും ഇ ഹെൽത്ത് പദ്ധതിയും പ്രത്യേക പരാമർശം അർഹിക്കുന്നതായി ഗവർണർ പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്തെ തന്നെ ശക്തമായ രാഷ്ട്രങ്ങളിലൊന്നാണ്. ബഹിരാകാശ ശാസ്ത്രം, സേനാ തയ്യാറെടുപ്പ്, ഭക്ഷ്യ ഉത്പാദനം, കൃഷി, വിനോദം തുടങ്ങി വിവിധ മേഖലകളിൽ രാജ്യം ശക്തി തെളിയിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖകളിലും രാജ്യം വലിയ നേട്ടം കൈവരിച്ചിരിക്കുന്നതായി ഗവർണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button