Latest NewsIndia

എസ്.ഡി.പി.ഐയെ ഒഴിവാക്കി ഒരു പഞ്ചായത്ത് ഭരണമെങ്കിലും സിപിഎമ്മിന് വേണ്ടെന്ന് വെക്കാന്‍ പറ്റുമോ ?; യൂത്ത് ലീഗ്

കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിര്‍ക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഫിറോസ്

തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി ആക്രമണമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിര്‍ക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഫിറോസ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ വിമർശനം.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിർക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയമസഭയിൽ നടത്തിയത്. മഹാഭൂരിപക്ഷം വരുന്ന മഹല്ല് കമ്മിറ്റികളുടെയും നേതൃത്വം വഹിക്കുന്ന സമസ്തയും അതോടൊപ്പം ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റികളും മുജാഹിദ് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന മഹല്ല് കമ്മിറ്റികളുമൊക്കെ നാളിതു വരെയായി എസ്.ഡി.പി.ഐയെയും അത്തരം തീവ്രവാദ ചിന്താഗതിക്കാരെയും പടിക്കു പുറത്ത് നിർത്തിയവരാണ്.

മഹല്ല് കമ്മറ്റി അംഗമായി പോലും ഇത്തരം ആശയക്കാർ വരാതെ ശ്രദ്ധിക്കുന്നവരാണ്. അങ്ങിനെയുള്ളവർക്ക് നുഴഞ്ഞ് കയറാനാവാത്ത വിധം അവരുടെ കോട്ട ഭദ്രവുമാണ്.വസ്തുത ഇതായിരിക്കെ, പൗരത്വഭേഭഗതി നിയമത്തിനെതിരെയുള്ള സമരത്തെ താറടിക്കാൻ ആർ.എസ്.എസ് നടത്തുന്ന പ്രചരണമാണ് മുഖ്യമന്ത്രി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ മുഖ്യമന്ത്രീ, ഇത് അങ്ങയുടെ പദവിക്ക് ചേർന്നതല്ല. പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തിയ സമാധാനപരമായ റാലികളിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസിനെ ന്യായീകരിക്കാൻ ഇത്തരം അവാസ്തവവും അപകടകരവുമായ ഒരു കാരണം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചില്ല.

കേരളത്തിൽ സി.എ.എ വിരുദ്ധ സമരങ്ങളിൽ എവിടെയും അക്രമം റിപ്പോർട്ട് ചെയ്തിട്ടില്ല. അങ്ങയുടെ പൊലീസ് എഴുതിയുണ്ടാക്കുന്ന കള്ളക്കേസുകളാണ് എല്ലാം. പാർട്ടി ജില്ലാ ഘട്ടത്തിന്റെ നിലപാട് പോലും തള്ളി യു.എ.പി.എ ചുമത്തിയ വിഷയത്തിൽ പോലിസിനെ ന്യായീകരിച്ച നിലപാടിന്റെ തുടർച്ചയായെ ഇതിനെ കാണാൻ സാധിക്കു. ഇതെല്ലാം സംഘ് പരിവാറിന് എത്രത്തോളം ഊർജ്ജം പകരുന്നു എന്ന് അങ്ങ് ചിന്തിച്ചിട്ടുണ്ടോ ..?

മുഖ്യമന്ത്രി മിനിമം ഒരു കാര്യം ചെയ്യണം. മഹല്ലുകളിൽ നിന്നും എസ്.ഡി.പി.ഐ യെ പുറത്താക്കാൻ കമ്മിറ്റികൾ കാണിച്ച ധീരത അങ്ങയുടെ പാർട്ടി പ്രവർത്തകരോട് മാതൃകയാക്കാൻ പറയണം. ലീഗിനെ തോൽപിക്കാൻ വേണ്ടി നിങ്ങളുടെ പാർട്ടിയുടെ പതാക എസ്.ഡി.പി.ഐയുടെ പതാകയോട് ചേർത്ത് കെട്ടിയത് പഞ്ചായത്ത് ഭരണസമിതികളിൽ നിന്നെങ്കിലും ഒഴിവാക്കാൻ പറയണം. എസ്.ഡി.പി.ഐയെ അകറ്റി നിർത്താൻ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെക്കാനുള്ള മനസ്സ് കാണിക്കാൻ പാർട്ടി പ്രവർത്തകരെ ഉപദേശിക്കണം. അതാണല്ലോ യഥാർത്ഥ ഹീറോയിസം. ചുരുങ്ങിയത് അത്രയെങ്കിലും ചെയ്തിട്ടു മതി സമര പോരാളികളെ ചാപ്പയടിക്കൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button