KeralaLatest NewsNews

കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല; നിലപാട് ആവര്‍ത്തിച്ച് പിണറായി വിജയന്‍ ; മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനിഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ ചോദ്യം

കൊച്ചി•ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണയായി സെന്‍സസിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം കേരളത്തില്‍ ചെയ്യാന്‍ തയ്യാറാണെന്നും അതിന്റെ രണ്ടാം ഘട്ടത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റേ ഭാഗമായി നടത്തുന്ന കണക്കെടുപ്പ് ഇവിടെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ നിലപാട് കേരള സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും കോടതിയേയും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇക്കാര്യത്തെ കുറിച്ച് ആശങ്ക വേണ്ടതില്ലെങ്കിലും ഇന്ത്യയില്‍ മുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സഹകണ, ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ മുമ്പുണ്ടായപ്പോഴൊക്കെ ജനാധിപത്യ പുനസ്ഥാപനത്തിനായി ജനങ്ങള്‍ ഒരുമിച്ച് നിന്ന സാഹചര്യം രാജ്യ്ത്തിന്റെ ചരിത്രത്തിലെ വിജയകരമായ ഏടുകളാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം ഭാവി നഷ്ടപ്പെടുമോ എന്ന് പോലും ഓര്‍ക്കാതെ സ്വതന്ത്ര സമരപ്രസ്ഥാനത്തിലേക്ക് എടുത്തുചാടി ജീവന്‍ പോയവരും മരിച്ച് ജീവിക്കേണ്ടി വന്നവരും തടവറകളിലായവരുമായ ആയിരക്കണക്കിന് യുവാക്കള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ ആരുടേയും ആഹ്വാനമില്ലാതെ അതിനെതിരെ രംഗത്തിറങ്ങിയതും യുവാക്കളാണ്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍.

യുവതക്ക് സാമൂഹ്യ പ്രതിബന്ധത കുറഞ്ഞ് പോകുന്നു എന്ന പൊതുപരാതിയില്‍ കാര്യമില്ലെന്നും നാടിനു വേണ്ടി ഏത് ത്യാഗം സഹിക്കാനും സന്നദ്ധതയുള്ള യുവതലമുറയെയാണ് ചുറ്റും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം കണ്ട മഹാപ്രളയകാലത്ത് സ്വന്തം ജീവന് എന്ത് സംഭവിക്കുമെന്ന് പോലും ഓര്‍ക്കാതെ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതും ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മുന്നിട്ടിറങ്ങുന്നതും യുവജനങ്ങളാണ്. സാധാരണയില്‍ നിന്ന് വിഭിന്നമായി ഐഐടി, ഐഐഎം തുടങ്ങിയ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും തെരുവിലിറങ്ങുന്നത് നാം കണ്ടു. അതാണ് ജനാധിപത്യത്തിന്റെ ശക്തി.

ഭരണകൂടം ഈ സമരങ്ങളെ നേരിട്ടത് എത്ര കിരാതമായ രീതിയിലാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് നേരെ നടന്ന കിരാതമായ ആക്രമണമാണ് അതിന് ഒരു ഉദാഹരണം. ശരാശരി താഴെ മാത്രം ആരോഗ്യമുള്ള അവരുടെ തല ഇരുമ്പ് വടി കൊണ്ട് തല്ലിക്കീറുകയും കൈഒടിക്കുകയും ചെയ്തു. ജാമിയ മിലിയയിലെ പെണ്‍കുട്ടികളുടെ രഹസ്യ ഭാഗം നോക്കി ബൂട്ടിട്ട് ചവിട്ടി. സര്‍ക്കാരിന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിനാണ് ഇതൊക്കെ ചെയ്യുന്നത്.

രാജ്യത്തെ വിവിധ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെയെല്ലാം ലക്ഷ്യം ബ്രിട്ടീഷുകാരില്‍ നിന്നുള്ള മോചനമായിരുന്നു. വിവിധ കൈവഴികളിലൂടെ മുന്നേറുമ്പോഴും ഇവിടെ ബ്രിട്ടീഷുകാര്‍ ഭരിക്കേണ്ടതില്ല എന്ന ഉറച്ച ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരോട് സമരസപ്പെടാന്‍ തയ്യാറായവരും ദേശീയ പ്രസ്ഥാനത്തെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിച്ചവരും ബ്രിട്ടീഷ് വാഴ്ച തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് പറഞ്ഞവരും ആര്‍.എസ്.എസ്സാണ്. മഹാനായ സ്വാതന്ത്ര്യസമര സേനാനിയായി ഇന്നത്തെ ഭരണാധികാരികള്‍ വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് നേതാവായ സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ട ആളാണ്. രാജ്യത്ത് ബ്രിട്ടീഷുകാര്‍ നട്ട വര്‍ഗ്ഗീയ ചേരിതിരിവിന്റെ വിത്തിനെ ഏറ്റെടുക്കാന്‍ തയ്യാറായത് ആര്‍.എസ്എസ് ആണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം മതനിരപേക്ഷമാകണമെന്ന നിലപാടിനെ പരസ്യമായി മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭാരതീയ സംസ്‌കാരത്തെയല്ല, ജര്‍മ്മനിയില്‍ ഹിറ്റലര്‍ ജൂതന്‍മാരെ കൈകാര്യം ചെയ്ത രീതിയെയാണ് ഇന്ത്യയിലെ ആര്‍.എസ്.എസ്സുകാര്‍ അനുകരിക്കുന്നത്.
രാജ്യത്ത് നിന്ന് മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന അവരുടെ നിലപാട് തന്നെ ഹിറ്റലറുടെ നയത്തില്‍ നിന്നും വാക്കുകളില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനഷത്തിലാണ് പറഞ്ഞിട്ടുള്ളത്, പിണറായി വിജയന്‍ ചോദിച്ചു.

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെ മാത്രമുള്ള ഒരു പ്രശ്‌നമായാണ് പലരും മനസിലാക്കിയിട്ടുള്ളതെന്നും എന്നാല്‍ മതനിരപേക്ഷതയും ഭരണഘടനയും തകര്‍ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത് ചിലര്‍ക്കൊക്കെ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പൊതുവേ വലിയ പ്രതികരണമാണ് രാജ്യത്താകെ ആ നടപടി ഉണ്ടാക്കിയത്. എന്നാല്‍ കേരളം മാത്രമല്ല ഇന്ത്യ. അതുകൊണ്ട് കേരളത്തില്‍ കണ്ട വിപുലമായ ഐക്യവും യോജിപ്പും ശക്തിപ്പെടുത്തണമെന്നും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ്പിസിഎസ് പ്രസിദ്ധീകരിച്ച ലളിതാംബിക അന്തര്‍ജനത്തിന്റെ ശകുന്തള തിരക്കഥ, സഹകരണപ്രസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളടങ്ങിയ കോഓപ്പറേറ്റീവ് ഗൈഡ്, സി രാധാകൃഷ്ണന്റെ നോവല്‍ തീക്കടല്‍ കടഞ്ഞ് തിരുമധുരത്തിന്റെ ഫോട്ടോ വ്യാഖ്യാനത്തപ്പറ്റി ഫോട്ടോഗ്രാഫര്‍ ഡി മനോജ് രചിച്ച തീക്കടല്‍ തുറമുഖങ്ങള്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച തേന്‍ മണക്കും വാക്കുകള്‍ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. യഥാക്രമം ടി ജെ വിനോദ് എംഎല്‍എ, ഏഴാച്ചേരി രാമചന്ദ്രന്‍, ടി ജെ വിനോദ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ആദ്യകോപ്പി ഏറ്റുവാങ്ങി.

കോട്ടയത്ത് എസ്.പി.സി.എസിന് സ്വന്തമായുള്ള ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഈ വര്‍ഷം ഒരു സാഹിത്യ മ്യൂസിയം നിര്‍മിക്കാനുദ്ദേശിക്കുന്നതായി അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കൃതിയുടെ മൂന്നാം പതിപ്പിലും കാണാനായ ഏറ്റവും സജീവമായ കാര്യം പുതിയ തലമുറയുടെ പുസ്തകങ്ങളോടുള്ള ആഭിമുഖ്യമാണ്. വായന മരിക്കുന്നില്ലെന്നും യുവാക്കള്‍ക്ക് വായനയോട് അഭിനിവേശം വര്‍ധിക്കുന്നുവെന്നും തെളിയിക്കുന്ന ഒന്നായി കൃതി മൂന്നാം പതിപ്പ് മാറി.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് സ്വാഗതമാശംസിച്ചു. ടി ജെ വിനോദ് എംഎല്‍എ, കശ്മീരി എഴുത്തുകാരന്‍ സമന്‍ അശുര്‍ദാ എന്നിവര്‍ പ്രസംഗിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ പി കെ ജയശ്രീ ഐഎഎസ് കൃതജ്ഞത രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button