KeralaLatest NewsNews

കാലിക്കറ്റ് സര്‍വകലാശാലയിലും സിപിഎം സ്വാധീനം… സിപിഎം അനുഭാവികളെ കുത്തിനിറച്ച് ചുവന്ന പഠന ബോര്‍ഡ് :പാര്‍ട്ടി സ്വാധീനത്തിന്റെ മറവില്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നത് കള്ളക്കളികള്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സിപിഎം അനുഭാവികളെ തിരുകി കയറ്റിയുള്ള ചുവന്ന പഠന ബോര്‍ഡിനെതിരെ പ്രതിഷേധം: വ്യാപകമാകുന്നു. പ്രതിഷേധസൂചകമായി അപ്ലൈഡ് കെമിസ്ട്രി പഠനബോര്‍ഡില്‍നിന്ന് പ്രഫ. അബ്രഹാം ജോസഫും എജുക്കേഷന്‍ പഠനബോര്‍ഡില്‍നിന്ന് പ്രഫ. സി. നസീമയും രാജിവെച്ചു.

പ്രഫസര്‍ തസ്തികയില്‍ എട്ടു വര്‍ഷം പരിചയമുള്ള അബ്രഹാം ജോസഫിനെ അംഗം മാത്രമാക്കി, പാര്‍ട്ടിയില്‍ സ്വാധീനമുള്ള ജൂനിയര്‍ അധ്യാപകനെ ചെയര്‍മാനാക്കിയിരുന്നു. മുന്‍ ഡീനും ഏറെക്കാലം പരിചയമുള്ള അധ്യാപികയുമായ നസീമയെ എജുക്കേഷന്‍ പഠനബോര്‍ഡില്‍ അംഗമായി മാത്രമാണ് പരിഗണിച്ചത്. അസിസ്റ്റന്റ് പ്രഫസര്‍മാരെ ചെയര്‍മാനും സീനിയര്‍ പ്രഫസര്‍മാരെ അംഗങ്ങളുമാക്കിയത് രാഷ്ട്രീയക്കളിയാണെന്നാണ് ആരോപണം. കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് അക്കാദമിക മികവിനേക്കാള്‍ ഭരണകക്ഷിയുടെ ഇഷ്ടക്കാരെന്ന ‘യോഗ്യത’ പഠനബോര്‍ഡ് രൂപവത്കരണത്തില്‍ മാനദണ്ഡമായത്.

വെറും അംഗങ്ങളാക്കി, ജൂനിയര്‍ അധ്യാപകര്‍ക്കു കീഴില്‍ പഠനബോര്‍ഡുകളില്‍ തുടരാന്‍ മുതിര്‍ന്ന അധ്യാപകരില്‍ പലരും തയാറാവില്ലെന്നാണ് സൂചന. കോമേഴ്‌സ്, മാനേജ്മന്റെ് സ്റ്റഡീസ് എന്നീ ബോര്‍ഡുകളിലെ അംഗങ്ങളായ ചില പ്രഫസര്‍മാരും രാജിക്കൊരുങ്ങുകയാണ്. രാഷ്ട്രീയമായി വിയോജിപ്പുള്ളതിനാല്‍ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈനെ പഠനബോര്‍ഡിലുള്‍പ്പെടുത്താത്തതും വിവാദമായിരുന്നു.

ബോര്‍ഡുകളിലെ 95 ശതമാനം അംഗങ്ങളും സി.പി.എം അനുഭാവികളാണെന്ന് യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനയായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് യൂനിയന്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പരാതിപ്പെട്ടിട്ടുണ്ട്. അക്കാദമികമായ കഴിവുകളെ കാറ്റില്‍പറത്തി, രാഷ്ട്രീയം മാത്രം പരിഗണിച്ചാണ് നിയമനമെന്നാണ് പ്രധാന ആക്ഷേപം. പഠനബോര്‍ഡ് പുനഃസംഘടന റദ്ദാക്കണമെന്ന് സംഘടന ഗവര്‍ണറോട് ആവശ്യപ്പെട്ടു. പഠനബോര്‍ഡുകളുടെ സമ്ബൂര്‍ണ നിയന്ത്രണം ഉറപ്പുവരുത്താന്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ശ്രമിച്ചുവെന്നും ആരോപണമുണ്ട്. അതേസമയം, പാര്‍ട്ടി അനുഭാവികളായ സീനിയര്‍ അധ്യാപകര്‍തന്നെ എതിര്‍ത്തതോടെ പഠനബോര്‍ഡില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button