KeralaLatest NewsNews

കാടിനെ തിന്ന് രാക്ഷസകൊന്ന; ഏഴ് കൊല്ലം കൊണ്ട് ഇല്ലാതാക്കിയത് 45 ചതുരശ്ര കിലോമീറ്റര്‍ വനം, സംഭവം ഇങ്ങനെ

തൃശ്ശൂര്‍: കാടിനെ തിന്ന് തീര്‍ക്കാന്‍ ഒരുസസ്യം തന്നെ ധാരാളം. ഏഴ് കൊല്ലം കൊണ്ട് ഈ സസ്യം ഇല്ലാതാക്കിയത് 45 ചതുരശ്ര കിലോമീറ്റര്‍ വനം.  രാക്ഷസക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) എന്ന അധിനിവേശസസ്യമാണ് വനത്തെ ഇല്ലാതാക്കിയിരിക്കുന്നത്. വയനാട് മുത്തങ്ങ വന്യജീവിസങ്കേതത്തിലെ 45 ചതുരശ്ര കിലോമീറ്റര്‍ വനമാണ് രാക്ഷസ കൊന്ന തിന്ന് തീര്‍ത്തിരിക്കുന്നത്. കേരള വനംവകുപ്പ് നിയോഗിച്ച ഫേണ്‍സ് കണ്‍സര്‍വേഷന്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത വന്നത്.

2013-ല്‍ അഞ്ചു ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്നതാണ് ഏഴുകൊല്ലംകൊണ്ട് 45-ലേക്ക് എത്തിയത്. ഈ സസ്യത്തെ പൂര്‍മായും നശിപ്പിച്ചാല്‍ മാത്രമേ കാര്യമുള്ളൂ. ഇല്ലെങ്കില്‍ ഇനിയും വനത്തെ ഇല്ലാതാക്കികൊണ്ടിരിക്കും. ഇത്രയും സ്ഥലത്തെ സസ്യത്തെ ഇല്ലാതാക്കാന്‍ 500 കോടി രൂപയും ഏകദേശം 12 കൊല്ലത്തെ അധ്വാനവും വേണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഒരുവര്‍ഷം ശരാശരി അഞ്ചു ചതുരശ്ര കിലോമീറ്റര്‍ വനം രാക്ഷസക്കൊന്നയുടെ പിടിയിലാവുന്നുണ്ട്. തേക്കടി, അട്ടപ്പാടി എന്നിവിടങ്ങളിലും ഈ സസ്യം വളരുന്നതായി വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ (കെ.എഫ്.ആര്‍.ഐ.) കണ്ടെത്തി. കര്‍ണാടകയിലെ ഭദ്ര കടുവസംരക്ഷണ കേന്ദ്രം, തമിഴ്നാട്ടിലെ സത്യമംഗലം കാടുകള്‍ എന്നിവിടങ്ങളിലേക്കും സസ്യം പടര്‍ന്നിട്ടുണ്ട്.

രാക്ഷസക്കൊന്ന, മഞ്ഞക്കൊന്ന, സ്വര്‍ണക്കൊന്ന എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യം 1986-ല്‍ മുത്തങ്ങ ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് കര്‍ണാടകയില്‍നിന്നെത്തിച്ച് നട്ട എട്ടുചെടികളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. കണിക്കൊന്നയാണെന്ന് കരുതിയാവാം രാക്ഷസക്കൊന്നയെ കൊണ്ടുവന്നതെന്നു കരുതുന്നു. 15 മീറ്റര്‍വരെ ഉയരത്തില്‍ വളരും. മറ്റൊരു ചെടിയും ഇവയ്ക്കടിയില്‍ വളരില്ല. ഇതുനില്‍ക്കുന്ന പ്രദേശം മരുന്നടിച്ച് കുറ്റിച്ചെടികള്‍ ഇല്ലാതാക്കിയ ഭൂമി പോലെയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button