Latest NewsNewsIndia

ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റിയ നടപടിയെ വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി : ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ഥലമാറ്റം അപ്രതീക്ഷിതമൊന്നും അല്ലെന്നു പ്രിയങ്ക ട്വീറ്റ് ചെയ്തു. ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല നാണക്കേടാണ് തോന്നുന്നത്. കേന്ദ്ര നടപടി ലജ്ജാകരമാണെന്നും സാമാന്യ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ജഡ്ജിയുടെ സ്ഥലംമാറ്റ നടപടിയെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തെ സ്ഥലം മാറ്റിയതില്‍ വ്യക്തമായ കാരണം ഇല്ല. അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസ് മുരളീധറിനെ ഏകപക്ഷീയമായി സ്ഥലം മാറ്റി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ക്രൂരമായ ശ്രമത്തിനെതിരെ നീതിക്കും നിയമത്തിനും ഉയര്‍ന്ന സ്ഥാനം നല്‍കുന്ന എല്ലാ ജഡ്ജിമാരും അഭിഭാഷകരും ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നു മനീഷ് തിവാരി പറഞ്ഞു.

ഡല്‍ഹിയിലെ സംഘർഷ കേസ് പരിഗണിച്ച ജഡ്ജി, കപില്‍ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയുള്ള ഉത്തരവിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button