തിരുവനന്തപുരം•മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിദാസന് മോചനം. ഹരിദാസൻ ചെന്നൈയിലെത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
കുടുംബവുമായി ഫോണിൽ സംസാരിച്ചു. മുടിവെട്ട് തൊഴിലാളിയായി മലേഷ്യയിൽ എത്തി പിന്നീട് നേരിടേണ്ടി വന്ന ഹരിദാസന്റെ ദുരവസ്ഥ ഇന്നലെ വാർത്ത അറിഞ്ഞു മലേഷ്യയിലെ ഇന്ത്യൻ എംബസ്സിയിലെ ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗുമായി ബന്ധപ്പെട്ടിരുന്നു , ഇതേ തുടർന്ന് നടത്തിയ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. വിഷയം അറിഞ്ഞു ഊർജ്ജിതമായി ഇടപെടൽ നടത്തിയ മലേഷ്യയിലെ ഇന്ത്യൻ എംബസിക്ക് പ്രത്യേക നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് തൊഴിലുടമയില്‍ നിന്നു ക്രൂര പീഡനത്തിനിരയായത്. മലേഷ്യയിലെ പെനാങ് സ്റ്റേറ്റിലാണ് ക്രൂരസംഭവം നടന്നത്. ഇയാളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ആലപ്പുഴ എസ്പിക്കും നോര്‍ക്കയിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
നാലു വര്‍ഷം മുന്‍പാണ് ബാര്‍ബര്‍ ജോലിക്കായി ഹരിദാസന്‍ മലേഷ്യയിലെത്തിയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്റാണ്, ജോലി തരപ്പെടുത്തിയത്. ആറു മാസം കൂടുമ്പോള്‍ മാത്രമാണ് നാട്ടിലേക്ക് പണം അയച്ചിരുന്നത്. ഹരിദാസനെ വല്ലപ്പോഴും മാത്രമേ കുടുംബവുമായി സംസാരിക്കാന്‍ പോലും തൊഴില്‍ ഉടമ അനുവദിച്ചിരുന്നുള്ളു. ശമ്പളം കിട്ടുന്നില്ലെന്നും തൊഴില്‍ ഉടമ ക്രൂരപീഢനത്തിന് ഇരയാക്കുന്നതായും ഈയിടെ ഹരിദാസന്‍ ഭാര്യയെ അറിയിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ എട്ടുമാസത്തെ ശമ്പള കുടിശ്ശികക്കായി കാത്തിരിക്കുകയായിരുന്നു.
മലേഷ്യയില്‍ ഹരിദാസന്‍ ജോലി ചെയ്യുന്ന സ്ഥാപത്തിനു സമീപത്തുള്ള ഒരു തമിഴ്‌നാട് സ്വദേശിയുടെ ഫോണില്‍ നിന്നും ഞായറാഴ്ച ഭാര്യയെ വിളിച്ചു രക്ഷപ്പെടുത്തണം എന്ന് മാത്രം പറഞ്ഞു കോള്‍ കട്ട് ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായ പീഡനത്തിനിരയായ ഫോട്ടോയും അയാള്‍ നാട്ടിലേക്ക് അയച്ചു കൊടുത്തു. പിന്നീട് ആ നമ്പറിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ തൊഴിലുടമ മറ്റൊരു സ്ഥലത്തേക്ക് ഹരിദാസനെ കൊണ്ട് പോയി എന്നുള്ള വിവരമാണ് ലഭച്ചിരിക്കുന്നത്. ഫോണ്‍ വിളിക്കാനോ പുറത്തിറങ്ങാനോ തൊഴിലുടമ അനുവദിക്കാറില്ലെന്നും ഭാര്യ പറയുന്നു.
പാസ്‌പോര്‍ട്ട് അടക്കം രേഖകളും തൊഴിലുടമയുടെ പക്കലാണ്. ഹരിദാസന്റെ കൂടെ ഉത്തര്‍പ്രദേശ് കാരനായ മറ്റൊരാള്‍ക്കും സമാന പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അയാളെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ല.
Post Your Comments