KeralaLatest NewsNews

സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ തലയോട്ടി കണ്ടെത്തി

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ തലയോട്ടി കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ പത്തരയോടെ തേനീച്ചക്കൂട് തിരക്കിയിറങ്ങിയ സമീപവാസിയാണ് പാറപ്പുറത്ത് തലയോട്ടി കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധന നടത്തി ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവു. അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുറ്റിയാണി കുടുക്കപ്പാറയില്‍ സ്വകാര്യ വ്യക്തി വാങ്ങിയിട്ട പുരയിടത്തിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ആറ് ഏക്കറോളം വരുന്ന കാടു പിടിച്ചു കിടന്ന പാറക്കെട്ടുകള്‍ നിറഞ്ഞ വിജനമായ പുരയിടം സമീപകാലത്താണ് മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിശോധനയില്‍ സമീപത്തായി കൈകാലുകളുടേതടക്കം എല്ലിന്‍ കഷ്ണങ്ങള്‍ ചിതറിയ നിലയിലും കണ്ടെത്തി. തലയോട്ടിയില്‍ മുടിയുടെ അംശവും ഉണ്ടായിരുന്നു. സമീപത്തായി കൈലിമുണ്ടിന്റെ അംശവും കണ്ടെത്തി.

ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. അസ്ഥികള്‍ക്ക് ഏകദേശം രണ്ടു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button