KeralaLatest NewsNews

ഇരുപത് വര്‍ഷത്തെ ദാമ്പത്യം, എന്റെ നേട്ടമെന്ന് അവകാശപ്പെടാന്‍ ഒരു മകളാണ്… ജീവിതം കളഞ്ഞില്ലേ എന്ന് ചോദിക്കുന്നവരോട് .. സൈക്കോളജിസ്റ്റ് കല ചിതറിയപ്പോയ തന്റെ ദാമ്പത്യത്തെ കുറിച്ച് തുറന്നെഴുതുന്നു

 

ഇരുപത് വര്‍ഷത്തെ ദാമ്പത്യം, എന്റെ നേട്ടമെന്ന് അവകാശപ്പെടാന്‍ ഒരു മകളാണ്… ഒരു ജീവിതം കളഞ്ഞില്ലേ എന്ന് ചോദിക്കുന്നവരോട് .. സൈക്കോളജിസ്റ്റ് കല ചിതറിയപ്പോയ തന്റെ ദാമ്പത്യത്തെ കുറിച്ച് തുറന്നെഴുതുന്നു

read also : തങ്ങള്‍ക്ക് കിട്ടാത്തത് മറ്റുള്ളവര്‍ കിട്ടരുതെന്നുള്ള ഒരു തരം വാശി …കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന പുരുഷന്‍മാര്‍ നമ്മുടെ കുടുംബങ്ങളിലുമുണ്ട്…ഇത്തരക്കാരെ സൂക്ഷിയ്ക്കുക … സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

നിസ്സാരമായൊരു കാര്യം അതിനെയാണ് ഇത്രയും വലിയ ഒരു പ്രശ്‌നം ആക്കി അമ്മ എടുത്തത്,, കുടുംബക്കാരുടെ മുന്നില് എന്നെ നാണം കെടുത്തി.. മകള്‍ അമ്മയെ കുറ്റം പറയുന്നു..

അവളുടെ അച്ഛന്‍ വിദേശത്ത് കിടന്ന് കഷ്ടപ്പെടുന്നു, എന്തെങ്കിലും പിഴവ് എന്റെ അശ്രദ്ധ കൊണ്ട് വന്നാല്‍ അദ്ദേഹം സഹിക്കില്ല…അത് കൊണ്ട് ഞാന്‍ എന്റെ വീട്ടുകാരോട് ഇവളുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞു… അമ്മ നിസ്സഹായത്തോടെ പറയുന്നു..

ഞാന്‍ ആ അമ്മയെയും മകളെയും മാറി മാറി നോക്കി.. വാശിയോടെ ഇരിക്കുന്ന മകള്‍, അവളുടെ ഉള്ളില്‍ പ്രണയമല്ല.. അതിനേക്കാള്‍, തന്റെ കുസൃതിയെ വലുതാക്കി ബന്ധുക്കളുടെ ഇടയില്‍ തന്നെ കുറ്റപ്പെടുത്തിയ അമ്മയോടുള്ള ഈര്‍ഷ്യ.. നെഞ്ചില്‍ ഒരു വലിയ ഭാരത്തോടെ ഞാന്‍ എന്ന കൗണ്‍സിലര്‍ ഇരുന്നു… പുറകോട്ടു… പുറകോട്ടു ഓടുന്ന മനസ്സിനെ പിടിച്ചു കെട്ടാന്‍ ആകാതെ..

RCC യില്‍ സൈക്കോളജിസ്‌റ് ട്രെയിനീ ആയി ചേര്‍ന്നിട്ട്, തിരുവനന്തപുരത്ത് താമസിച്ചത് അന്ന് ഗതാഗതവകുപ്പ് മന്ത്രി ആയിരുന്ന ബന്ധുവിന്റെ ഒപ്പം.. പാറി പറന്നു നടക്കാന്‍ കൊതിച്ച ഒരു ഇരുപത്തിരണ്ടുകാരിക്ക് പാലിയേറ്റീവ് വാര്‍ഡും കുട്ടികളുടെ വാര്‍ഡും, അതിലെ കണ്ണീരും വേദനയും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. എന്റെ സ്വപ്നം മറ്റൊരു ലോകമായിരുന്നു..
അച്ഛന്റെ പിടിപാടില്‍ കിട്ടിയതാണ് അവിടെ.. നാളെ സ്ഥിരപ്പെടുത്താം പോസ്റ്റ് എന്ന ഉറപ്പില്‍.. .

എനിക്കു മന്ത്രി മന്ദിരത്തിലെ ഒറ്റപ്പെടല്‍ വയ്യ.. ഞാന്‍ ഏതെങ്കിലും ഹോസ്റ്റലില്‍ നിന്നോളാമെന്നു കരഞ്ഞു വിളിച്ചൊരു ഹോസ്റ്റലില്‍ മാറിയത്, എന്റെ ജീവിതം മാറ്റി മറിച്ചു… അവിടെ റൂംമേറ്റ് ആയ സ്ത്രീയുടെ സുഹൃത്തിനു സൈക്കോളജിക്കല്‍ സംശയം.. ആദ്യമായി ഫോണില്‍ അങ്ങനെ ഞാന്‍ ആ പുരുഷനോട് സംസാരിക്കാന്‍ തയ്യാറായി.. വിരസമായ ജീവിതത്തിനിടയില്‍ എന്റെ ആ പ്രായത്തില്‍ കടന്ന് വന്ന ആ സുഹൃത്തിനു മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നു..

ഇടയ്ക്ക് വെച്ച് പിരിയേണ്ടി വന്ന അവളെ ഇന്നും അയാള്‍ എത്ര ഭംഗിയായി സ്‌നേഹിക്കുന്നു.. ഞാന്‍ കൊതിച്ചു.. എന്നെയാരെങ്കിലും എന്നെങ്കിലും അങ്ങനെ സ്‌നേഹിക്കുമോ?

ആ പരിചയം നല്ലൊരു സൗഹൃദം ആയി..സൗഹൃദത്തിന് അപ്പുറം പോകുന്നു എന്ന തോന്നല്‍ ഉണ്ടെങ്കിലും ഒരിക്കലും എന്റെ പങ്കാളി സങ്കല്‍പ്പത്തിന് യോജിച്ചിരുന്നില്ല.. പതിനഞ്ചു വയസ്സ് മുതല്‍ ഉണ്ടായിരുന്ന സങ്കല്പവുമായി ഒട്ടും ചേരാത്ത ഒരാള്‍.. പക്ഷെ ആ കൂട്ട് എനിക്കൊരു സമാധാനം ആയിരുന്നു.. തിരുവനന്തപുരം എന്ന സ്ഥലത്ത് മറ്റൊന്നും ചെയ്യാനില്ലാതെ ജോലി സമയം കഴിഞ്ഞു ഞങ്ങള്‍ ഫോണ്‍ വിളിച്ചു.. മൊബൈല്‍ ഇല്ലാത്ത കാലത്ത് ബൂത്ത് ആയിരുന്നു ശരണം…

മകള്‍ മരത്തില്‍ കാണുന്നത് അമ്മ മാനത്തു കാണുമല്ലോ…. എന്റെ കോളേജ് കാലത്തെ കുട്ടിപ്രണയങ്ങള്‍ ഒന്നും വിജയമായിരുന്നില്ല.. എന്ന് മാത്രമല്ല, അതൊക്കെ അപ്പപ്പോള്‍ അമ്മയോട് ഞാന്‍ പറഞ്ഞിരുന്നു.. അമ്മ വേണ്ട എന്ന് പറയും മുന്പ് ഞാന്‍ അവസാനിപ്പിച്ചിരുന്നു.. എന്നിട്ടും അമ്മ എന്നെ അതിഭീകരമായി സംശയിച്ചു.. അച്ഛന്റെയും അമ്മയുടെയും മുന്നില് കുറ്റവാളി ആയി ഞാന്‍ നിന്നു.. അവരെന്നെ ഉപദേശിക്കാന്‍ ആയി നിരവധി ബന്ധുക്കളെ ഏല്പിച്ചു.. പ്രത്യേകിച്ച് ജോലി സ്ഥലത്തെ ബന്ധുവിനെ.. അതോടെ എന്റെ മനസ്സില്‍ വൈരാഗ്യം ആയി..
വരും കാലമോ, ഭാവിയോ ചിന്തിക്കാതെ ആ പുരുഷനെ തന്നെ മതിയെന്ന് വാശി പിടിച്ചു. അമ്മയുടെ കണ്ണീരോ അച്ഛന്റെ നോവോ കാണാന്‍ കൂട്ടാക്കിയില്ല…

വീട്ടുകാര്‍ ആഗ്രഹിച്ച ഉദ്യോഗമോ പദവിയോ ഇല്ല.. ജാതി വേറെ.. ജാതകം നോക്കാന്‍ പറ്റില്ല.. ഞാന്‍ ഉറച്ചു നിന്നു.. അപ്പുറത്ത് നിന്നും അദേഹത്തിന്റെ അമ്മയുടെ ഫോണ്‍ എത്തി.. മോളെ ഞങ്ങള്‍ പൊന്ന് പോലെ നോക്കാം.. ഇരുപത് വര്‍ഷത്തെ ദാമ്പത്യത്തില്‍, ഞങ്ങള്‍ സ്‌നേഹിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ട്.. എന്നേക്കാള്‍ ഏറെ ഞാന്‍ സ്‌നേഹിച്ചിട്ടുണ്ട്..

നല്ലൊരു ഭാര്യ ആയിരുന്നില്ല.. എന്നെ ചേര്‍ത്തുപിടിക്കാന്‍ പോന്ന ഒരു പുരുഷനെ അവിടെ ഞാന്‍ കണ്ടെത്തിയില്ല.. എന്റെ മനസ്സ് മരവിച്ചു കൊണ്ടേ ഇരുന്നു.. എന്റെ ലോകം കഥയും കവിതയും പുസ്തകങ്ങളും ആയിരുന്നു.. മാധവിക്കുട്ടിയും ബഷീറും ഒക്കെ എന്റെ മുറിയിലെ താമസക്കാരായി.. പിന്നെ എപ്പോഴോ നന്ദിത കടന്നു വന്നു.. ഞാന്‍ എന്നെ അവളില്‍ കണ്ടു…

അദ്ദേഹം വളരുന്നതിനോടൊപ്പം സമൂഹത്തിന്റെ ഉന്നതങ്ങളിലെ സുഹൃത്ത് വലയം നിറഞ്ഞ ക്ലബ്ബുകളിലെ ലോകവും., ഒട്ടനവധി സുഹൃത്തുക്കളും… എന്റെ ലോകത്തേയ്ക്ക് അദ്ദേഹവും ആ ലോകത്തേയ്ക്ക് ഞാനും അപരിചിതര്‍ ആയി..എന്നിരുന്നാലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ തന്നെയായിരുന്നു… എന്നും… പരസ്പരം ഔദ്യോഗിക കാര്യങ്ങളില്‍ പരമാവധി പിന്തുണ നല്‍കുന്ന ചങ്ങാതിമാര്‍.. വിശാലമായ സ്വാതന്ത്ര്യം ആയിരുന്നു എനിക്കു കിട്ടിയതും.. ഒറ്റയ്ക്കു നില്‍ക്കാന്‍ ഞാന്‍ പ്രാപ്തയായി…

എന്നില്‍ പലപ്പോഴും വിഷാദാവസ്ഥ കടന്നു വന്നു..ഞാന്‍ അതിനെ അതിജീവിക്കാന്‍ പാടുപെട്ടു..ഒരു വാശി ഉണ്ടായിരുന്നു.. എന്റെ കുടുംബത്തില്‍ ഉള്ളവരേക്കാള്‍ സാമ്പത്തികമായി അദ്ദേഹം ഉയരണം എന്ന്..അതൊരു പ്രാര്‍ത്ഥന ആയിരുന്നു.. അത് മാത്രം ദൈവം കേട്ടു…. അതിനപ്പുറം എനിക്ക് ആ ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിഞ്ഞില്ല.. പഴയ പ്രണയത്തേക്കാള്‍ എന്നെ സ്‌നേഹിക്കാന്‍, അല്ലേല്‍ അതിനോട് അടുത്തെങ്കിലും എന്നെ ചേര്‍ത്ത് വെയ്ക്കാന്‍ പറ്റാതെ അദ്ദേഹവും നിരാശപെട്ടു… അങ്ങനെ ഒടുവില്‍, വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഒറ്റപെട്ടു ഞാന്‍.. എന്റെ, നേട്ടമെന്ന് അവകാശപ്പെടാന്‍ ഒരു മകളാണ്… ഒരു ജീവിതം കളഞ്ഞില്ലേ എന്ന് ചോദിക്കുന്നവരോട് പറയും…

നല്ലൊരു കൗണ്‍സിലര്‍ ആണ്, കാരണം ഉപദേശിക്കില്ല.. അനുഭവങ്ങള്‍ നിരത്തുക മാത്രമാണ്.. മുന്നില് ഇരിക്കുന്നവര്‍ക്ക് ഉത്തരം കണ്ടെത്താം… വര്‍ഷങ്ങള്‍ക്കു ഇപ്പുറം മറ്റൊരു കല ഉണ്ടക്കണ്ണു നിറച്ചും വാശിയും ആയി മുന്നില് ഇരിക്കുന്നു.. വെറുതെ അമ്മാവന്റെയും അമ്മായിയുടെയും മുന്നില് എന്നെ കൊച്ചാക്കി.. ഞങ്ങള്‍ തമ്മില്‍ വെറും സൗഹൃദം മാത്രമായിരുന്നു.. ഇനി ശെരിക്കും സ്‌നേഹിക്കാന്‍ പോകുവാ…!ഞാന്‍ അവളെ അങ്ങ് ചേര്‍ത്ത് നെഞ്ചോടു പിടിച്ചു…
നാളെ നീ ഞാനാകരുത് കുഞ്ഞേ…

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button