KeralaLatest NewsNews

കൊറോണ: ദേശീയ ജനസംഖ്യാ രജിസ്റ്റർ- സെൻസസ് നടപടികൾ എന്നിവ ഉടൻ നടത്തുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനം പുറത്ത്

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ- സെൻസസ് നടപടികൾ എന്നിവ കേന്ദ്രസർക്കാർ അനിശ്ചിതകാലത്തേക്ക് നീട്ടി. ആദ്യ ദിനത്തിൽ ഡൽഹിയിൽ നിർദേശം ലംഘിച്ച ആയിരം പേർക്ക് എതിരെ പൊലീസ് കേസെടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിൽ ഒന്ന് മുതൽ തുടങ്ങാനിരുന്ന ജനസംഖ്യാ രജിസ്റ്റർ, സെൻസസ് നടപടികളാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാറ്റിവച്ചത്. ജനസംഖ്യാ രജിസ്റ്റർ പുതുക്കൽ നടപടികളോട് സഹകരിക്കില്ലെന്ന് കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ എൻപിആർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിയൊന്ന് ദിവസത്തെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചത്.

ലോക് ഡൗണിൽ ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നൽകി. യോഗി സർക്കാർ ഉത്തർപ്രദേശിൽ പാൻ നിരോധിച്ചു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യ ദിവസത്തെ ലോക് ഡൗൺ പൂർണമാണ്.

പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണ വിതരണം നടത്തി.ആരോഗ്യപ്രവർത്തകരെ വാടക വീടുകളിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്ന വീട്ടുടമകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ഡൽഹി സർക്കാർ പൊലീസിനും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി. റേഷൻ കാർഡിൽ പേരുള്ളവർക്ക് ആയിരം രൂപ വീതം ബിഹാർ സർക്കാർ പ്രഖ്യാപിച്ചു.

വീടുകളിലെത്തി പരാതികൾ കൈപ്പറ്റാൻ മുംബൈ പൊലീസ് തീരുമാനിച്ചു. ഡെലിവറി ബോയ്‌സിനെ തടയില്ലെന്ന് സംസ്ഥാനങ്ങൾ ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം, അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി രാമവിഗ്രഹം താത്കാലിക ഷെഡിലേക്ക് മാറ്റുന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തത് വിവാദമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button