മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.കഴിഞ്ഞ ദിവസം ധാരാവിയില്‍ മുപ്പത്തിയഞ്ചുകാരനായ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളെയും സമ്പര്‍ക്കം പുലര് ത്തിയവരെയും ക്വാറന്റൈന് ചെയ്തു.
ഡോക്ടര്‍ താമസിച്ചിരുന്ന കെട്ടിടം ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ സീല്‍ ചെയ്തു. മുംബൈയിലെ വോഡ്ഖര്ദ് ആശുപത്രിയിലെ സര്‍ജനാണ് ഇന്നലെ രോഗബാധിതനായ ഡോക്ടര്‍. ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ല. ധാരാവിയിലെ മൂന്നാമത്തെ കോവിഡ് കേസായിരുന്നു ഇത്. വ്യാഴാഴ്ച ധാരാവിയില്‍ ജോലിചെയ്യുന്ന അമ്ബത്തിരണ്ടുകാരനായ കോര്പറേഷന് ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച ധാരാവി സ്വദേശിയായ അമ്പത്തിയാറുകാരന് കോവിഡ് ബാധിച്ച് മരിച്ചു.
ഇയാള്‍ മറ്റിടങ്ങളിലേക്കു യാത്ര ചെയ്തിട്ടില്ല. അതേസമയം മഹാരാഷ്ട്രയില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മതസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മത, രാഷ്ട്രീയ, കായിക പരിപാടികള്‍ക്ക് അനുമതി നല്‍കില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.സംസ്ഥാനത്തെ ജനങ്ങളെ വെബ് കാസ്റ്റിലൂടെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതപരിപാടികളും ചടങ്ങുകളും മറ്റും വളരെ ചെറിയ രീതിയില്‍ വീടിനുള്ളില്‍ തന്നെ നടത്തണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ’ എന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.
ധാരാവിയില്‍ ആളുകള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ പത്തു ലക്ഷത്തിലധികം പേരാണു ധാരാവിയില്‍ വസിക്കുന്നത്. ചേരിയിലെ എഴുപതു ശതമാനം പേരും പൊതു ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകളും വര്‍ക്ക് ഷോപ്പുകളും മണ്‍പാത്ര നിര്‍മാണ യൂണിറ്റുകളും തുണിക്കടകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കണക്കിലുള്ള കുടിലുകളുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്താണ്. ആയിരക്കണക്കിനു കുടില്‍ വ്യവസായങ്ങളുമുണ്ട്. സമൂഹവ്യാപനം ഉണ്ടായാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകും.അതുകൊണ്ടു തന്നെ മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ നീട്ടാനാണ് സാധ്യത.
Post Your Comments