Latest NewsKeralaNews

സ്ഫടിക പാത്രം പോലെയാണ് ദാമ്പത്യം, പൊട്ടിയാൽ അത് ഒട്ടിച്ചാലും മനോഹരം ആകില്ല, ഞാൻ ഇനിയും എന്റെ പരാജയകഥ എഴുതും.. കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

നിങ്ങളുടെ വ്യക്തി ജീവിതം അറിയാനല്ല നിങ്ങളുടെ പേജ് വായിക്കുന്നത്, മേലിൽ ആവർത്തിക്കരുത് എന്നുമുള്ള ഒരാളുടെ കമന്റിന് മറുപടിയുമായി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല. ഇടുന്ന ഒരു വ്യക്തിപരമായ പോസ്റ്റിലും എന്നെ ന്യായീകരിക്കാൻ നിൽക്കാറില്ല.മുന്നില് ഇരിക്കുന്ന ക്ലയന്റ്നു സ്വന്തം ജീവിതത്തിൽ നടന്ന പ്രശ്നം അവതരിപ്പിച്ചു അവരെ രക്ഷപെടുത്തി എടുക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

എന്റെ മോൾടെ അച്ഛൻ മറ്റുള്ളവരോട് വളരെ വിരളമായി ഉപയോഗിക്കാൻ എടുക്കുന്ന നോ എന്ന വാക്ക് എന്റെ ഏറ്റവും ശക്തമായ ആയുധമായിരുന്നു..ഇന്നും അതേ. എന്നാൽ അദ്ദേഹം കുടുംബജീവിതത്തിൽ അത് ധാരാളം ഉപയോഗിക്കുകയും ചെയ്തു.. രണ്ടു പേരുടെ അകൽച്ച കൂടാൻ ഈ ഒരൊറ്റ കാര്യം മാത്രം മതി എന്ന് ഞാൻ എന്റെ അടുത്ത് പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ദമ്പതികളോട് പറയാറുണ്ട്. അവർ പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ഒന്നിച്ചു ജീവിതം കൊണ്ട് പോകാൻ സഹായിക്കുന്ന ഒട്ടനവധി ടിപ്പുകൾ എന്റെ കൈവശം ഉണ്ട്. അത് എന്റെ പരാജയത്തിന്റെ കഥകൾ ആണ്.

സ്ഫടിക പാത്രം പോലെയാണ് ദാമ്പത്യം. പൊട്ടിയാൽ അത് ഒട്ടിച്ചാലും മനോഹരം ആകില്ല. പൊട്ടിക്കാതെ നോക്കുക എന്നതാണ്. ഞാൻ ഇനിയും എന്റെ പരാജയകഥ എഴുതും. മഴ നനഞ്ഞ ഒരാൾക്കല്ലേ മഴയെ പറ്റി എഴുതാൻ ആകൂവെന്നും അവര്‍ ചോദിക്കുന്നു.

കലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

നിങ്ങളുടെ വ്യക്തി ജീവിതം അറിയാനല്ല നിങ്ങളുടെ പേജ് വായിക്കുന്നത്, മേലിൽ ആവർത്തിക്കരുത് എന്ന വാക്കിന് വേണ്ടി സ്നേഹത്തോടെ കുറച്ചു കാര്യങ്ങൾ.. !

വർഷങ്ങൾക്ക് മുന്‍പ് ഒരു വാശിക്കാരി ഉണ്ടായിരുന്നു.. അതിലുപരി പൊട്ടികാളി..
താൻ പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന മട്ടിൽ ഒരുവൾ..
വീട്ടുകാരോടുള്ള വാശിക്ക് അവൾ തിരഞ്ഞെടുത്തത്,ഒരു വിവാഹമാണ്..
സ്വയം മടുത്ത നിമിഷങ്ങളിൽ എടുത്ത തീരുമാനം..
ആര്‍.സി.സിയിലെ, രോഗങ്ങളുടെ, മരണങ്ങളുടെ ലോകമല്ലാതെ മറ്റൊന്നും മുന്നില്‍ അന്ന് ഇല്ലായിരുന്നു..

അപ്പുറത്തെ വശത്തു പുരുഷൻ ആകട്ടെ, അകന്നു പോയ പ്രണയത്തിന്റെ തീരാ നഷ്‌ടത്തിന്റെ ഓർമ്മയിൽ നിന്നൊരു രക്ഷപെടൽ..
ഒരു വിവാഹം, അതും എല്ലാമറിയുന്ന സൈക്കോളജിസ്റ് സുഹൃത്ത്…

പരസ്പരം പ്രണയം ഇല്ലാത്ത അവർ, ഒട്ടും ദീഘവീക്ഷണം ഇല്ലാതെ, കുട്ടിക്കളി പോലെ,.
ഒരാൾ വീട്ടുകാരോടുള്ള വാശിക്ക്, ( പിന്നെ എപ്പോഴെങ്കിലും പോസ്റ്റ്‌ ഇടാം വിശദമായി )

മറ്റെയാൾ തത്കാലം ജീവിതം ഒന്ന് പിടിച്ചു നിർത്താൻ…
വീട്ടുകാരുടെ എതിർപ്പ് മയപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കുന്നു..
ഇന്നോർക്കുമ്പോൾ പൊള്ളുന്നുണ്ട്..

ഒന്നുകിൽ വീട്ടുകാരുടെ തിരഞ്ഞെടുപ്പ്..
അല്ലേൽ പരസ്പരം ഉള്ള അകമഴിഞ്ഞ ഇഷ്ടം..
ഇത് രണ്ടുമല്ലാത്ത ഒരു ബന്ധം എത്ര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലപ്പോഴും എന്റെ അടുത്ത് വരുന്ന പെൺകുട്ടികളോട് പറഞ്ഞു കൊടുക്കേണ്ടി വരാറുണ്ട്..
എന്റെ ജീവിതം തുറന്നു കാട്ടുന്നതിൽ എനിക്ക് മോശം തോന്നാറില്ല..

ആരേലും പറഞ്ഞു, ഒരു ബന്ധത്തെ കുറിച്ച് വിവരം കിട്ടിയാൽ അച്ഛനമ്മമാർ അതെങ്ങനെ കൈകാര്യം ചെയ്യണം എന്നും..
ചില പ്രശ്നങ്ങൾ മാതാപിതാക്കൾ എങ്ങനെ നേരിടുന്നു എന്നത് മുഖ്യമാണ്…
അതിലും എന്റെ കഥ ഞാൻ പറയാറുണ്ട്..

ചോരത്തിളപ്പിന്റെ തിരഞ്ഞെടുപ്പ് പലപ്പോഴും വലിയ അബദ്ധം ആയി പോകും.
എന്നെ ഞാൻ ചൂണ്ടി കാട്ടാറുണ്ട്..

ഇടുന്ന ഒരു വ്യക്തിപരമായ പോസ്റ്റിലും എന്നെ ന്യായീകരിക്കാൻ നിൽക്കാറില്ല..
മോൾടെ അച്ഛനെ കുറ്റം പറയാറുമില്ല,
വെറുതെ ഉപദേശം കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്,
മുന്നില് ഇരിക്കുന്ന ക്ലയന്റ്നു സ്വന്തം ജീവിതത്തിൽ നടന്ന പ്രശ്നം അവതരിപ്പിച്ചു അവരെ രക്ഷപെടുത്തി എടുക്കുന്നത്.

രണ്ടു വ്യക്തികൾ ഒരുമിച്ചു എങ്ങനെ എങ്കിലും പോകാമെന്നു വെച്ചാലും മറ്റുള്ളവർ അത് സമ്മതിച്ചു തരില്ല..

അവരെ മാറ്റി നിർത്തനുള്ള ചങ്കുറ്റം ഒരാൾക്ക് പോരാ..
എന്റെ മോൾടെ അച്ഛൻ മറ്റുള്ളവരോട് വളരെ വിരളമായി ഉപയോഗിക്കാൻ എടുക്കുന്ന നോ എന്ന വാക്ക് എന്റെ ഏറ്റവും ശക്തമായ ആയുധമായിരുന്നു..
ഇന്നും അതേ… ! എന്നാൽ അദ്ദേഹം കുടുംബജീവിതത്തിൽ അത് ധാരാളം ഉപയോഗിക്കുകയും ചെയ്തു..

രണ്ടു പേരുടെ അകൽച്ച കൂടാൻ ഈ ഒരൊറ്റ കാര്യം മാത്രം മതി എന്ന് ഞാൻ എന്റെ അടുത്ത് പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ദമ്പതികളോട് പറയാറുണ്ട്..
അവർ പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ഒന്നിച്ചു ജീവിതം കൊണ്ട് പോകാൻ സഹായിക്കുന്ന ഒട്ടനവധി ടിപ്പുകൾ എന്റെ കൈവശം ഉണ്ട്..
അത് എന്റെ പരാജയത്തിന്റെ കഥകൾ ആണ്..

പരസ്പരം വഴക്കിട്ട്, തളര്‍ന്നു ഒടുവിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു കിടപ്പറയിൽ ഒന്നാകുന്നത് ഒരു വിജയമാണ്..
ഞങ്ങളുടെ വഴക്കുകൾ മനസ്സിൽ ആയിരുന്നു..
മോൾ ഒരിക്കലും അതിന് സാക്ഷി ആകേണ്ടി വന്നില്ല എന്നത് കൊണ്ട് അവൾ യാഥാർഥ്യത്തിലേയ്ക്ക് വരാൻ സമയം എടുത്തു..
അവൾ പറഞ്ഞിന് പ്രകാരം ഒപ്പിട്ടു കൊടുത്ത വിവാഹമോചന ഉടമ്പടി..

ഈ കഴിഞ്ഞ കാലത്ത് അദ്ദേഹത്തിന്റെ പുനർവിവാഹം ആലോചിക്കുന്നുണ്ടായിരുന്നു..
ഏറ്റവും വലിയ തമാശ എന്നാൽ എനിക്ക് തോന്നിയത്,
എന്റെ അടുത്ത് അവരിൽ ഒരാൾ വന്നു അദ്ദേഹത്തെ കുറച്ചു അന്വേഷിച്ചതാണ്..

” നല്ലവനായ സത്ഗുണ സമ്പന്നനായ, എന്നെ സ്നേഹം കൊണ്ട് മൂടുന്ന ഒരാളെ കളഞ്ഞ മൂധേവി ആണ് ഞാനെന്നു പറയണോ എന്ന് ആലോചിച്ചു കുറച്ചു നേരം.

താടിക്ക് കൈകൊടുത്തു പോയി..
ഈ ലോകത്ത് മറ്റാരുമില്ലേ അങ്ങേരെ പറ്റി തിരക്കാൻ ?
വിവാഹത്തീയതി വരെ നിശ്ചയിച്ചു, വാക്കുറപ്പും കഴിഞ്ഞ വിവാഹം തെറ്റി പോയപ്പോൾ പിന്നിൽ എന്റെ കറുത്ത കൈകൾ ആണെന്ന് കരുതുന്നുന്നുണ്ടോ എന്തോ..
വിളിച്ചാൽ പോയി ഒരു സദ്യ ഉണ്ണാനുള്ള മനസ്സൊക്കെ തയ്യാറാക്കിയിരുന്നു..

വിവാഹമോചനത്തിന് ആഗ്രഹിക്കുന്നവരോട്, ഞാൻ ഉപദേശിക്കാറില്ല..
ഞാൻ എങ്ങനെ ആയിരുന്നു എന്ന് ചുമ്മാ പറയും..

മോളെ ഒരു ദിവസം കോടതിയിൽ കേറ്റില്ല എന്നത് എന്റെ പ്രാർത്ഥന ആയിരുന്നു..
അവിടെ നിന്നൊരു നോട്ടീസ്, പകരം ഇവിടെ നിന്നും അങ്ങോട്ട്..
പരസ്പരം ചെളി വാരി എറിയുമ്പോ ഉണ്ടാകുന്ന ഹരത്തിൽ മോളെ ഇര ആകരുത് എന്ന് തോന്നി..
മക്കൾ ഇല്ല എങ്കിലും ഞാൻ അങ്ങനെ ചെയ്തേനെ..

അദ്ദേഹം തന്നതും ബാക്കി ഞാനും ഇട്ട് ചേർത്ത് ഫ്ലാറ്റ് വാങ്ങി..
സ്വന്തം കാലിൽ നിൽക്കുന്നതിന്റെ ഗുണം..
കിടപ്പാടം ആയില്ലേ, ഇനി എന്ത്?
ജോലി ഉണ്ട് കിടപ്പാടംഉണ്ട്,
അത് മതി..

ഈ ഒരു തീരുമാനം എടുത്തപ്പോൾ എന്റെ വീട്ടുകാർ മുഴുവൻ തിരിഞ്ഞിരുന്നു..
ആരും എന്നോട് മിണ്ടില്ലായിരുന്നു..
ഒറ്റ രാത്രിയിൽ തിരുവനന്തപുരം നഗരത്തിൽ മോളേം കൊണ്ട് വരുമ്പോൾ കിടപ്പാടം ഇല്ലായിരുന്നു..
ഒന്നൊന്നര ചങ്കുറ്റം അല്ലാതെ.
പിന്നെയാണ് അദ്ദേഹവും ഞാനുമായി ഉടമ്പടി ഉണ്ടാക്കിയത്..
പരസ്പരം വേണ്ട എന്ന തീരുമാനം, എന്നാൽ പിന്നെ സമാധാനം ആയി പിരിഞ്ഞുകൂടെ?

അച്ഛനും അമ്മയും
ഇപ്പോൾ വളരെ സ്നേഹമായി ഇടപെടുന്നത് ഞാൻ ശെരി ആണെന്ന് തോന്നിയിട്ടിലല്ല..
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല അത്രേ ഉള്ളു.
അതവരുടെ നന്മ..
എന്റെ പുണ്യവും..

ഇതിന് ഇടയ്ക്ക് എപ്പോഴോ മോൾടെ അച്ഛന്റെ കാറിനു ഒരു ആക്‌സിഡന്റ് ഉണ്ടായി..
എന്നും എപ്പോഴും ദൈവം കൂടെ ഉള്ള അദ്ദേഹം പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു..

ആ വിവരം അറിഞ്ഞപ്പോൾ പോയി, പഴയ ബന്ധം കൂട്ടിച്ചേർക്കാൻ അല്ല..
മോൾടെ അച്ഛനെ തിരിച്ചു പിടിക്കാനുമല്ല..
പക്ഷെ, എന്റെ പഴയ നല്ല സുഹൃത്തിനെ കാണാൻ ആണ് തോന്നിയത്..

ഭാര്തതാവ്‌ ആകുന്നതിനു മുൻപുള്ള ഓർമ്മകളായിരുന്നു മനസ്സിൽ..

പക്ഷെ അപകടത്തെക്കാൾ ഞാൻ അവിടെ വന്നാൽ ഞങ്ങൾ പരസ്പരം ഒത്തു ചേരുമോ എന്നുള്ള ചിന്തയിൽ വെന്തുരുകുക ആണ് ആരൊക്കെയോ എന്ന അറിവ് എന്നെ വിലക്കി..
കളഞ്ഞ ബന്ധം വലിച്ചു എടുക്കും ഞാൻ എന്ന് എത്ര നിസ്സാരമായി അവർ കാണുന്നു..

ഒന്നുമില്ല, സുഖമായിരിക്കുന്നു എന്ന വാർത്ത അടുത്ത് തന്നെ കിട്ടി…
ആ ഒരു സംഭവത്തോടെ മനുഷ്യന്റെ മനസ്സ് ആഴത്തിൽ പിന്നെയും പഠിക്കാൻ പറ്റി..
ഇപ്പൊ ഈ കൊറോണകാലത്ത് ഓരോ മനുഷ്യനും മരണത്തെ ഭയക്കുന്നു..
ജീവന്റെ വില നന്നായി അറിയുന്നു..
സ്ത്രീധനവും ഭൂസ്വത്തും കൊണ്ട് പിടിച്ചെടുക്കാൻ പറ്റാത്ത ആരോഗ്യത്തെ ചേർത്ത് വെയ്ക്കാൻ നെട്ടോട്ടം ഓടുന്നു..
തിരിച്ചറിവുകളുടെ കാലമാകട്ടെ ഇത്..

സ്ഫടിക പാത്രം പോലെയാണ് ദാമ്പത്യം..
പൊട്ടിയാൽ അത് ഒട്ടിച്ചാലും മനോഹരം ആകില്ല..
പൊട്ടിക്കാതെ നോക്കുക എന്നതാണ്..
ഞാൻ ഇനിയും എന്റെ പരാജയകഥ എഴുതും..
മഴ നനഞ്ഞ ഒരാൾക്കല്ലേ മഴയെ പറ്റി എഴുതാൻ ആകു..

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button