Latest NewsNewsIndia

ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വ്യാപകമായി കോവിഡ്; ആശങ്കയിൽ രാജ്യം

ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ഗ്രാമങ്ങളിലും പുതുതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ആശങ്കയിലാണ് രാജ്യം. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെയെത്തിയ ശേഷമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണെന്ന് തമിഴ്‌നാടും കര്‍ണാടകയും അറിയിച്ചു. ഡല്‍ഹിയില്‍ അറുപത് കഴിഞ്ഞ തടവുപുള്ളികള്‍ക്ക് അടിയന്തരമായി പരോള്‍ അനുവദിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ബിജ്‌നോറില്‍ ഒടുവിലായി സ്ഥിരീകരിച്ച ആറ് രോഗികളും കുടിയേറ്റ തൊഴിലാളികളാണ്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 1423 കുടിയേറ്റ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ത്രിപുരയില്‍ പതിനാറ് പേര്‍ക്കും ഉത്തരാഖണ്ഡില്‍ 55 തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത 759 പുതിയ കേസുകളില്‍ 719 ഉം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്ത 216 പുതിയ കേസുകളില്‍ 187 പേരും മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിവന്നവരാണ്.

ALSO READ: തുടർച്ചയായി ഏഴാം ദിവസവും മഹാരാഷ്ട്രയിൽ രണ്ടായിരത്തിലേറെ പുതിയ കോവിഡ് രോഗികൾ; ആശങ്ക!

അതേസമയം, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2608 കേസുകളും 60 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 47910 ഉം മരണം 1577 ഉം ആയി. ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകള്‍ 13669 ഉം മരണം 829 ഉം ആയി. 23 പേര്‍ കൂടി മരിച്ചെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. 591 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button