Latest NewsIndia

ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജം, പ്രകോപനം തുടർന്നാൽ സർജിക്കൽ സ്‌ട്രൈക്കിനും തയ്യാർ: അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ തിരക്കിട്ട ചര്‍ച്ച

കൊറോണവൈറസ്‌ വ്യാപനത്തില്‍ അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒറ്റപെട്ട് നില്‍ക്കുന്ന ചൈന ബോധപൂര്‍വം അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന വിലയിരുത്തലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെത്

ലഡാക്ക്/ന്യൂഡല്‍ഹി:ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍,ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്,മൂന്ന് സൈനിക മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്,മൂന്ന് സേനകളുടെയും മേധാവിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യമാന്ത്രാലയവുമായും രാജ് നാഥ്‌ സിങ് ആശയവിനിമയം നടത്തുകയും ചെയ്തു.പ്രധാനമന്ത്രി ഉന്നത തലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുകയും അതിര്‍ത്തിയില്‍ യാതൊരു വിട്ട് വീഴ്ചയും വേണ്ടെന്ന സന്ദേശം സൈനിക മേധാവിമാര്‍ക്ക് നല്‍കുകയുമായിരുന്നു.

ചൈന പിന്തുടരുന്നത് നല്ല അയല്‍ക്കാരന് ചേര്‍ന്ന സമീപനം അല്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. പ്രധാനമന്ത്രി ചൈനയോടുള്ള സമീപനത്തില്‍ വിട്ട് വീഴ്ച്ച വേണ്ടെന്ന സമീപനം സ്വീകരിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ അധികമായി സേനയെ വിന്യസിക്കുകയും ചെയ്തു. കൊറോണവൈറസ്‌ വ്യാപനത്തില്‍ അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒറ്റപെട്ട് നില്‍ക്കുന്ന ചൈന ബോധപൂര്‍വം അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന വിലയിരുത്തലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെത്.

വിദേശകാര്യ സെക്രട്ടറി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍,നയതന്ത്ര പരമായി ചൈനയും നേപ്പാളും കൈക്കൊള്ളുന്ന സമീപനങ്ങള്‍ എന്നിവയൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുകയും ചെയ്തു.ഇതിന് പിന്നാലെ ഉന്നത തല യോഗത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ എടുത്തുകാട്ടി ഇക്കാര്യത്തില്‍ വിട്ട് വീഴ്ച്ച വേണ്ടെന്ന വ്യക്തമായ സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുകയായിരുന്നു.അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു.ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതേ തുടര്‍ന്നാണ് കൂടുതല്‍ സൈന്യത്തെ ഗുര്‍ദോങ് പ്രദേശത്തേക്ക് അയക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് ഇന്ത്യയുടെ ഈ നടപടി. ലഡാക്കിലെ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ടാണ് ചൈന ഈ പ്രകോപനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഗുല്‍ഭോങ് സെക്ടറിന് സമീപത്തായാണ് ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button